ഓരോ ദുരന്തവും മനുഷ്യനെ എന്തെങ്കിലും പഠിപ്പിച്ചേ കടന്നുപോയിട്ടുള്ളൂ. ദുരന്തം നേരിടാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലിനെപ്പറ്റിയോ പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെപ്പറ്റിയൊ ഒക്കെയാവാം ദുരന്തങ്ങള്‍ പഠിപ്പിക്കുക. എന്നാല്‍, ദുരന്തം നേരിട്ടവര്‍, രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍, സഹായവുമായി ഓടിയെത്തിയവര്‍ എന്നിവര്‍ക്കെല്ലാം പുതിയ ഉള്‍ക്കാഴ്ചകള്‍ ഓരോ ദുരന്തവും നല്‍കുന്നു. ദുരന്തം നല്‍കിയ വിലപ്പെട്ട അറിവുകളെന്ന തരത്തിലാണ് 'പ്രളയത്തില്‍ നിന്ന് ചെന്നൈ പഠിച്ച 25 പാഠങ്ങള്‍' എന്ന സന്ദേശം സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.
ഭിന്നതകളെക്കാള്‍ എത്ര മഹത്തരമാണ് സഹോദര്യം എന്നതടക്കമുള്ള പാഠങ്ങളാണ് ചെന്നൈ പഠിച്ചതെന്ന് സന്ദേശത്തില്‍ പറയുന്നു. ചെന്നൈയില്‍ ശക്തികുറഞ്ഞ് തുടങ്ങിയ മഴ പ്രളയമായി മാറിയപ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ വഹിച്ച പങ്ക് വളരെ വലുതാണ്. തങ്ങളുടെ വീടുകളില്‍ താമസസൗകര്യമുണ്ടെന്നും കുറച്ചുപേര്‍ക്കെങ്കിലും ഭക്ഷണം തയ്യാറാക്കിയിട്ടുണ്ടെന്നും സുമനസ്സുകള്‍ പ്രളയബാധിതരെ അറിയിച്ചത് ട്വിറ്റര്‍ വഴിയായിരുന്നു. ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ പ്രചരിപ്പിക്കാന്‍ ഏറെപ്പേരും ആശ്രയിച്ചത് വാട്ട്‌സ് ആപ്പിനെയായിരുന്നു. എന്നാല്‍  ദുരന്തത്തില്‍ നിന്നും ചെന്നൈ കരകയറവെ സോഷ്യമീഡിയയില്‍ പ്രചരിച്ച ഈ സന്ദേശം ചില പാഠങ്ങള്‍ പങ്കുവെയ്ക്കുന്നു.

'പ്രളയത്തില്‍ നിന്ന് ചെന്നൈ പഠിച്ച 25 പാഠങ്ങള്‍'
1. മതം ഒരു വീടിന്റെ നാലു ചുവരുകള്‍ക്കുളളില്‍ ഒതുങ്ങുന്ന ഒരു വിശ്വാസമാണ്.
2. ഞാനെന്ന മനുഷ്യന്റെ ഭാവം നിമിഷ നേരം കൊണ്ടില്ലാതാകാവുന്ന ഒന്നു മാത്രമാണ്.
3. ദുരന്തം നേരിടുന്ന ഒരാള്‍ക്ക് മറ്റൊരാള്‍ക്ക് ധൈര്യം പകരാന്‍ കഴിയും.
4. പരസ്പര സ്‌നേഹത്തിനും സാന്ത്വനത്തിനും ദുരന്തം വലിയ വില കല്‍പ്പിക്കുന്നു.
5. എത്ര ശക്തിയേറിയ വാതിലും ദുരന്തസമയത്ത് അനുവാദമില്ലാതെ തുറക്കാം.
6. ഇതുവരെ അടുക്കള കാണാത്ത പുരുഷന്മാര്‍ക്ക്  ജീവനുഭീഷണി വരുന്ന തരത്തില്‍ ഭക്ഷണം ലഭിക്കാതെ വരുമ്പോള്‍ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണം തയ്യാറാക്കാനും, കുറ്റം പറയാതെ അത് കഴിക്കാനും കഴിയും.
7. വീടിനുളളില്‍ കുട്ടികളെ പരിചരിച്ച് മാത്രം ശീലിച്ച വീട്ടമമ്മാര്‍ക്ക് ആവശ്യമെങ്കില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ മുന്‍കൈ എടുക്കാനും മറ്റുളളവര്‍ക്ക് ഒരു കൈത്താങ്ങാകാനും കഴിയും.
8. പണസഞ്ചിയില്‍ ഭദ്രമായി സൂക്ഷിച്ച പണം ദുരന്തം നേരിടുമ്പോള്‍ ആവശ്യക്കാരിലേക്ക് അനായാസം എത്തുന്നു.
9. ദുരന്തത്തിനു മുന്നില്‍ എല്ലാവര്‍ക്കും ഒരു മതമേ ഉള്ളൂ. മനുഷ്യനെന്ന മതം. ഹിന്ദു വിശ്വാസികള്‍ ക്രിസ്ത്യന്‍ പളളിയും, ക്രിസ്തുമത വിശ്വാസികള്‍ സിക്ക് ആരാധനലയങ്ങളിലും പ്രാര്‍ത്ഥന നടത്തുന്നു.
10.അലസരായ യുവാക്കള്‍പ്പോലും പ്രതീക്ഷയുടെ ഊര്‍ജ്ജമുള്‍ക്കൊണ്ട് രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാകും.
11. പണക്കാരെന്ന ഒരറ്റത്തുനിന്നും പാവപ്പെട്ടവരെന്ന മറ്റേ അറ്റത്തേക്ക് വളരെ വേഗത്തില്‍ സഹായം പ്രവഹിച്ചു.
12.സ്‌കൂള്‍, കോളേജ്, തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആശ്രയത്തിന്റെയും സൗഹൃദത്തിന്റെയും പുതിയപാഠങ്ങള്‍ പഠിപ്പിച്ചു.
13. ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവരുടെ പക്കല്‍ നഷ്ടപെടാതെ ഒന്നു മാത്രം അവശേഷിച്ചു , അത് പുഞ്ചിരിയായിരുന്നു.
14.ഒരിക്കല്‍ മൃഗങ്ങള്‍ക്കുനേരം കല്ലെറിഞ്ഞവര്‍ തങ്ങള്‍ക്കൊപ്പം ദുരന്തത്തില്‍പ്പെട്ട സഹജീവികള്‍ക്കും ഭക്ഷണം വിളമ്പി കൊടുത്തു.
15.ലോകത്തിന് വെല്ലുവെളിയെന്ന് മുദ്ര കുത്തപ്പെട്ട സോഷ്യല്‍മീഡിയ ഒരു രാത്രി കൊണ്ട് ആയിരങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ശക്തിയുളള ആയുധമായി മാറി.
16. ദുരന്തകാലത്ത് കുറ്റകൃത്യങ്ങളും മോഷണവും നടക്കുന്നില്ല. തുറന്നിട്ട വാതിലുകള്‍ക്കുള്ളിലെ വിലപ്പെട്ട വസ്തുക്കള്‍ മോഷണം പോകുന്നില്ല.
17. ആവശ്യസാധനങ്ങള്‍ വിതരണം ചെയ്യപ്പെടുമ്പോഴോ, തങ്ങാനൊരിടം നല്‍കുമ്പോഴോ ആരും ജാതിയും മതവും ചോദിക്കുന്നില്ല.
18.എറ്റവും സാധാരണക്കാരനും ഏറെ അധികാരവും ശക്തിയുളള ഒരാളെ സഹായിക്കാനുളള അവസരം ദുരന്തം നല്‍കുന്നു.
19. എ.ടി.എം, ദുരിതാശ്വാസക്യാമ്പ്, സൂപ്പര്‍മാര്‍ക്കറ്റ്, ബസ്സ് സ്റ്റോപ്പ് എന്നീ ഇടങ്ങളില്‍ ക്ഷമയോടെ ഏറെ നേരം ക്യൂ നില്‍ക്കാന്‍ ജനങ്ങളെ ദുരന്തം പഠിപ്പിക്കുന്നു.
20. സഹായം കൃത്യസമയത്ത് ലഭ്യമാകും.
21.സഹായവുമായി എത്തിയ ഒരാള്‍പ്പോലും തങ്ങള്‍ക്ക് ചെയ്യാവുന്നതിന്റെ പരമാവധി ചെയ്യാതെ ദുരന്തപ്രദേശത്ത് നിന്ന് മടങ്ങിയില്ല.
22. വ്യത്യാസങ്ങളേക്കാള്‍ എത്രയോ മഹത്തരമാണ് സാഹോദര്യം.
23.സ്‌കൂളില്‍ പോകാതിരുന്ന കുട്ടികള്‍ ദുരന്തത്തെ അഭിമൂഖീകരിച്ച് തങ്ങളുടെ ജീവിതത്തിലെ വലിയൊരു പാഠം പഠിച്ചുകഴിഞ്ഞു.
24.ഭരണസംവിധാനങ്ങളെക്കാളേറെ സമൂഹത്തിന് മഹത്തരമായ പലതും ചെയ്യാന്‍ കഴിയും.
അവസാനമായി
25. രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഒരിക്കലും മാറുന്നില്ല.