ന്യൂഡല്‍ഹി: ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നത് നീട്ടിവെക്കണമെന്ന്‌ ആവശ്യപ്പെട്ട് അഞ്ച് സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചു. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശ ചെയ്ത ശമ്പള വര്‍ദ്ധനവ് ഉടന്‍ നടപ്പിലാക്കാന്‍ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടി പശ്ചിമ ബംഗാള്‍, തമിഴ്നാട്, പഞ്ചാബ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളാണ് സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്. അടിസ്ഥാന ശമ്പളത്തില്‍ 16 ശതമാനത്തിന്റെ വര്‍ധനയാണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നത്. അടിസ്ഥാന ശമ്പളം, ക്ഷാമബത്ത, മറ്റു ബത്തകള്‍ അടക്കം മൊത്തം 23.55 ശതമാനത്തിന്റെ വര്‍ധനയാണ് ഇതുമൂലം ഉണ്ടാകുക. കേന്ദ്രം ഈ ശുപാര്‍ശകള്‍ നടപ്പിലാക്കിയാല്‍ സംസ്ഥാനങ്ങളും ഇതേ നിലയില്‍ ശമ്പളം വര്‍ധിപ്പിക്കേണ്ടിവരുമെന്നും ഇത് കടുത്ത സാമ്പത്തിക ബാധ്യതവരുത്തുമെന്നുമാണ് കത്തില്‍ പറയുന്നത്.
സംസ്ഥാനങ്ങള്‍ എതിര്‍ക്കുന്നു
സാധാരണഗതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ സംസ്ഥാനസര്‍ക്കാര്‍ അംഗീകരിക്കുകയാണ് പതിവ്. എന്നാല്‍ അത് സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സ്ഥിതിയെ ആശ്രയിച്ചാണ് ഇരിക്കുന്നത് എന്നും ആറാം ശമ്പള കമ്മീഷന്‍ നിര്‍ദേശങ്ങള്‍ പോലും നടപ്പാക്കാത്ത സംസ്ഥാനങ്ങള്‍ ഇപ്പോഴും ഉണ്ടെന്നും കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് മാത്തൂര്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. പല സംസ്ഥാനങ്ങളും കമ്മീഷന്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നത് സാവകാശത്തിലാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ വലിയൊരു പ്രതിസന്ധിയിലാണെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കമ്മീഷന്‍ അധ്യക്ഷന്‍ ശമ്പളവര്‍ധനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ സമീപിച്ച കാര്യം പഞ്ചാബ് ധനമന്ത്രി പര്‍മിന്ദര്‍ സിങ് ധിന്‍ഡ്‌സ അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ഒഡീഷ സര്‍ക്കാര്‍ തയ്യാറിയില്ല. പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ വര്‍ദ്ധനവിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനായി പ്രത്യേക ശമ്പള കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. കേന്ദ്ര നിര്‍ദേശത്തോട് അനുയോജ്യ തീരുമാനമായിരിക്കും ഇവര്‍ കൈക്കൊള്ളുക എന്ന് കരുതുന്നു.
അതേസമയം ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക സെല്ലിന് രൂപം നല്‍കിക്കഴിഞ്ഞു.