സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മറ്റും പ്രതികളായ നാഷണല്‍ ഹെറാള്‍ഡ് കേസ്, പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തിന്റെയും ജി.എസ്.ടി. ബില്‍ അടക്കമുള്ള സുപ്രധാന  നിയമനിര്‍മാണങ്ങളുടെയും മുന്നില്‍ ഒരു വലിയ രാഷ്ട്രീയയുദ്ധത്തിന്റെ നിഴല്‍വീഴ്ത്തിയിരിക്കുകയാണ്.
പാര്‍ലമെന്റിന്റെ കഴിഞ്ഞ സമ്മേളനങ്ങളെ അപേക്ഷിച്ച് ശീതകാലസമ്മേളനം സമാധാനമായി  മുന്നോട്ടുപോകുമെന്ന് ജനം ആശ്വസിച്ചിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഈ കേസ് സര്‍ക്കാറും കോണ്‍ഗ്രസ്സുമായുള്ള ഏറ്റുമുട്ടലിനു കളമായത്. കോടതിയില്‍ നേരിടേണ്ട ഒരു കേസ് എങ്ങനെ പാര്‍ലമെന്റിനെ തടസ്സപ്പെടുത്താന്‍ കാരണമാവുമെന്ന് ജനം സ്വാഭാവികമായും സംശയിച്ചു.
എന്നാല്‍, നാഷണല്‍ ഹെറാള്‍ഡ് കേസ് മൂലമല്ല തങ്ങള്‍ സഭ സ്തംഭിപ്പിച്ചതെന്നും സര്‍ക്കാറിന്റെ പക്ഷപാതപരമായ
സമീപനത്തിനെതിരെയാണെന്നും കോണ്‍ഗ്രസ് പറഞ്ഞു.
ഒട്ടേറെപ്പേരുടെ ആത്മഹത്യക്കും വലിയതോതിലുള്ള പണം കൈമാറലിനും ഇടയായിട്ടുള്ള വ്യാപം തൊഴില്‍ അഴിമതി സംബന്ധിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രിക്കോ മന്ത്രിമാര്‍ക്കോ എതിരെ ഒരു നടപടിയുമുണ്ടായില്ല. പിടികിട്ടാപ്പുള്ളിയായി ബ്രിട്ടനില്‍ക്കഴിയുന്ന മുന്‍ ഐ.പി.എല്‍. ക്രിക്കറ്റ് സംഘാടകന്‍ ലളിത് മോദിയെ അനധികൃതമായി സഹായിച്ച കേന്ദ്രവിദേശകാര്യമന്ത്രി സുഷമാ സ്വരാജിനും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ  സിന്ധ്യയ്ക്കുമെതിരെ ഒരു ചെറുവിരലനങ്ങിയില്ല.
എന്നാല്‍, ഹിമാചല്‍ മുഖ്യമന്ത്രി  വീരഭദ്രസിങ്ങിനെതിരെയുള്ള സാമ്പത്തികകുറ്റാരോപണത്തിന്റെ പേരില്‍ അദ്ദേഹത്തിന്റെ മകളുടെ വിവാഹദിവസം ആദായനികുതി എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് വസതിയില്‍ച്ചെന്ന് റെയ്ഡ് നടത്തി.
ഇത്തരം ഇരട്ടസമീപനത്തിനെതിരെയായിരുന്നു തങ്ങളുടെ പ്രതിഷേധമെന്നാണ് കോണ്‍ഗ്രസ് ന്യായീകരിച്ചത്. പക്ഷേ, ഈ വിശദീകരണം നാലുദിവസം പാര്‍ലമെന്റിന്റെ ഇരുസഭകളിലും തടസ്സമുണ്ടാക്കിയതിനുശേഷമായിരുന്നു. പക്ഷേ, ജനങ്ങള്‍ക്കറിയാം ശീതകാലസമ്മേളനത്തിന്റെ ആദ്യദിവസങ്ങളില്‍ സമാധാനമായിരുന്നശേഷം ഇക്കഴിഞ്ഞ ചൊവ്വാഴ്ച പൊടുന്നനെ സഭയില്‍ ബഹളമുണ്ടാക്കിയതെന്തിനാണെന്ന്.
അന്നായിരുന്നു നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രവര്‍ത്തകസമിതി അംഗങ്ങളായ മോത്തിലാല്‍ വോറ, ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് എന്നിവരും സാം പിത്രോഡയും വിചാരണക്കോടതിയില്‍ നേരിട്ട് ഹാജരാകേണ്ടിയിരുന്നത്.
നേരിട്ട് ഹാജരാകുന്നതില്‍നിന്നൊഴിവാക്കണമെന്ന അപേക്ഷ കടുത്ത നിരീക്ഷണത്തോടെ ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു.
ജവാഹര്‍ലാല്‍ നെഹ്രു 1937ല്‍ സ്ഥാപിച്ച നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനെ (എ.ജെ.എല്‍.) പുതുതായുണ്ടാക്കിയ യങ് ഇന്ത്യന്‍ കമ്പനി ഏറ്റെടുത്തതില്‍ അഴിമതിയും വഞ്ചനയുമുണ്ടെന്നാണ് അന്യായക്കാരനായ സുബ്രഹ്മണ്യം സ്വാമിയുടെ പരാതി. സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അവരുടെ വിധേയരും ചേര്‍ന്ന് ആയിരക്കണക്കിന് കോടിയുടെ ഭൂസ്വത്തുള്ള എ.ജെ.എല്‍. കമ്പനിയെ യങ് ഇന്ത്യന്‍ എന്നൊരു ഉപായക്കമ്പനിയുണ്ടാക്കി തട്ടിയെടുത്തുവെന്നാണ് സുബ്രഹ്മണ്യം സ്വാമി ആരോപിക്കുന്നത്.
2008ല്‍ അടച്ചുപൂട്ടേണ്ടിവന്ന എ.ജെ.എല്‍. കമ്പനിക്കു നല്‍കിയ 90.25 കോടി രൂപയുടെ വായ്പ കോണ്‍ഗ്രസ് പാര്‍ട്ടി എഴുതിത്തള്ളിയിരുന്നു. സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും മേധാവിത്വ ഓഹരിയുള്ള (76 ശതമാനം) യങ് ഇന്ത്യന്‍ കമ്പനി കോണ്‍ഗ്രസ് പാര്‍ട്ടിക്ക് 50 ലക്ഷം രൂപ നല്‍കിയാണ് എ.ജെ.എല്‍. കമ്പനി ഏറ്റെടുത്തത്. ഈ ഇടപാടുകളിലെ ന്യായം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നാണ് ഡല്‍ഹി ഹൈക്കോടതി നിരീക്ഷിച്ചത്.
എ.ജെ.എല്‍. കമ്പനിക്ക് 2000 കോടിയുടെ സ്വത്തുള്ളപ്പോള്‍ 90.25 കോടിയുടെ കടംവീട്ടാന്‍ എന്തിന് പുതിയ കമ്പനിയുണ്ടാക്കണം, കമ്പനിയുടെ ഏതെങ്കിലുമൊരു സ്വത്ത് വിറ്റാല്‍പ്പോരേ എന്നാണ് സ്വാമി ചോദിക്കുന്നത്. എ.ജെ.എല്‍. കമ്പനിയുടെ സ്വത്തുക്കളൊന്നും സ്വന്തമല്ലെന്നും പാട്ടത്തിനെടുത്തവയാണെന്നുമാണ് പ്രശസ്ത അഭിഭാഷകനും യു.പി.എ. സര്‍ക്കാറില്‍ നിയമമന്ത്രിയുമായിരുന്ന കപില്‍ സിബല്‍ പറഞ്ഞത്. സ്വത്തുക്കള്‍ സ്വന്തമല്ലാത്തതുകൊണ്ട് അവ വില്‍ക്കാന്‍ കഴിയില്ല.
നാഷണല്‍ ഹെറാള്‍ഡിന്റെ ഉടമകളായ എ.ജെ.എല്‍. കമ്പനിക്ക് ഡല്‍ഹിയിലും മുംബൈയിലും ഭോപ്പാലിലും പട്‌നയിലും ലഖ്‌നൗവിലും ചണ്ഡീഗഢിലും സ്വത്തുക്കളുണ്ട്. ഡല്‍ഹിയിലെ ഏഴുനിലക്കെട്ടിടത്തിലാണ് നാഷണല്‍ ഹെറാള്‍ഡ് അച്ചടിച്ചിരുന്നത്. ആ കെട്ടിടം ഇപ്പോള്‍ വാടകയ്ക്കു കൊടുത്തിട്ടുണ്ട്. അതില്‍നിന്നുള്ള വരുമാനം എ.ജെ.എല്‍. കമ്പനിക്കുതന്നെയാണു ലഭിക്കുന്നതെന്ന് കപില്‍ സിബല്‍ പറഞ്ഞു. ലാഭമില്ലാക്കമ്പനിയായി (നോണ്‍ പ്രോഫിറ്റ്) രജിസ്റ്റര്‍ചെയ്തിട്ടുള്ള യങ് ഇന്ത്യന്‍ കമ്പനിയില്‍നിന്ന് ഡിവിഡന്റോ ലാഭമോ ഒരു ഓഹരിയുടമയ്ക്കും എടുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. എ.ജെ.എല്ലും യങ് ഇന്ത്യനും കോണ്‍ഗ്രസിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അങ്ങനെ രണ്ടു കമ്പനികളുണ്ടാക്കേണ്ടിയിരുന്നുവോ എന്ന ചോദ്യം ബാക്കിനില്‍ക്കുന്നു.
താന്‍ ഇന്ദിരാഗാന്ധിയുടെ മരുമകളാണെന്നും രാഷ്ട്രീയപകപോക്കല്‍ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നുമാണ് സോണിയാ ഗാന്ധി പ്രതികരിച്ചിട്ടുള്ളത്. സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും നേരിട്ട് ഹാജരാകണമെന്ന കോടതിയുത്തരവ് കോണ്‍ഗ്രസ്സുകാരെ വേദനിപ്പിച്ചിട്ടുണ്ട്. അത്രയും വേണമായിരുന്നുവോ എന്നവര്‍ ചോദിക്കുന്നു. പക്ഷേ,  കോണ്‍ഗ്രസ്സിനിവിടെ പിഴവുപറ്റി. രാഷ്ട്രീയപീഡനം എന്നുപറഞ്ഞ് സഭ സ്തംഭിപ്പിക്കുന്നതിനുപകരം കോടതിയില്‍ ഹാജരാകുകയായിരുന്നു വേണ്ടത്. ഇനി, ഒരുദിവസം സഭയില്‍ ബഹളമുണ്ടാക്കിയാലും ചൊവ്വാഴ്ചതന്നെ കോടതിയില്‍ ഹാജരാകേണ്ടതായിരുന്നു. അത് അന്തരീക്ഷംതന്നെ മാറ്റിക്കളയുമായിരുന്നു. സോണിയയും രാഹുലും  കോടതിയില്‍നിന്നിറങ്ങിവരുന്ന ഫോട്ടോയും സര്‍ക്കാറിനെതിരായ  പ്രസ്താവനയും അവര്‍ക്ക് ഗുണംചെയ്‌തേനെ. രാഷ്ട്രീയമായി നേരിടേണ്ടത് അങ്ങനെയൊക്കെയാണ്. ആനക്കാരന്റെ മകനായതുകൊണ്ടുമാത്രം തഴമ്പുണ്ടാവുകയില്ല എന്ന കെ. കരുണാകരന്റെ പഴയ പ്രസ്താവന ഓര്‍മവരുന്നു. കീഴ്‌ക്കോടതിയില്‍ ശിക്ഷിക്കപ്പെട്ടാലും ഹൈക്കോടതിയും സുപ്രീംകോടതിയുമൊക്കെ ബാക്കികിടപ്പല്ലേ? അപ്പോഴേക്കും യമുനയില്‍ വെള്ളം ഏറെ ഒഴുകിപ്പോയിട്ടുണ്ടാകും. പിന്നെ, ആരെയെങ്കിലും വഞ്ചിച്ചതായോ ആരുടെയെങ്കിലും ഓഹരിയോ നിക്ഷേപമോ അപഹരിച്ചതായോ കാണിക്കാന്‍ സുബ്രഹ്മണ്യം സ്വാമി നല്‍കിയ കേസില്‍ ഒന്നുമില്ല.  ആദായനികുതിനിയമത്തിലെ 25ാം വകുപ്പനുസരിച്ച് രൂപവത്കരിക്കപ്പെട്ട യങ് ഇന്ത്യന്‍ കമ്പനിക്ക് ഡിവിഡന്റോ ലാഭമോ കിട്ടുന്നില്ല. എന്നിട്ടും കോണ്‍ഗ്രസില്‍ പ്രകടമായ വേവലാതിയാണ് ജനങ്ങളില്‍ സംശയം സൃഷ്ടിച്ചത്.