12/30/2015

ഭാരതം കാഴ്ചകളുടെ നാട്

mathrubhumi.com

ആന്‍ഡമാനിലെ അദ്ഭുതക്കാഴ്ചകള്‍

എം ലീ
പോര്‍ട്ട്ബ്ലയറിലെ നാവിക വിമാനത്താവളത്തില്‍ നിന്ന് ഞങ്ങളുടെ താമസം ഒരുക്കിയ ഹോണ്‍ബില്‍ നെസ്റ്റിലേക്കുള്ള യാത്രയില്‍, അകലെ ചക്രവാളസീമയില്‍ ഉരുണ്ടുകൂടിയ കരിമേഘങ്ങള്‍ ഒരു പൂര്‍വ്വസൂചന എന്ന പോലെ ഞങ്ങളെ പിന്തുടരുന്നതായി എനിക്കു തോന്നി. അല്‍പസമയത്തിനുള്ളില്‍, ജനലഴികളുടെ താഴെ, പാറകള്‍ക്കിടയില്‍ ഉലയുന്ന കടല്‍കാഴ്ചകള്‍ക്കു മേല്‍, ഈ കരിമേഘങ്ങള്‍ മഴയായ് തിമിര്‍ത്തു. ഫോട്ടോഗ്രാഫി മോഹങ്ങളുമായെത്തിയ എനിക്ക് ആന്‍ഡമാന്‍ സമ്മാനിച്ചത് വെറും രണ്ടു ദിവസത്തെ സൂര്യപ്രകാശം
നിരാശാജനകമെങ്കിലും ടെലിഫോണും ടെലിവിഷനും വിരസമായ വാര്‍ത്തകളും എല്ലാം ഉപേക്ഷിച്ച്, പ്രകൃതിയുടെ നിശബ്ദമായ സാന്നിധ്യത്തില്‍, പച്ചപ്പുകളുടെ നൈര്‍മല്യവും ഏറ്റുവാങ്ങി ഉറങ്ങി ഉണര്‍ന്ന പതിനാലു ദിവസങ്ങള്‍ സമ്മാനിച്ച സന്തോഷവും ഉണര്‍ വും പറഞ്ഞറിയിക്കുവാന്‍ വയ്യ.
ബംഗാള്‍ ഉള്‍ക്കടലിന്റെ കിഴക്കുഭാഗത്ത് ആന്‍ഡമാന്‍ കടലില്‍ സ്ഥിതി ചെയ്യുന്ന 572 ദ്വീപുകളുടെ ഒരു സമുച്ചയം ആണ് ആന്‍ഡമാന്‍ നിക്കോബാര്‍. ചോള സാമ്രാജ്യത്തിലെ രാജരാജചോളന്‍ (1014- 1042) ഈ ദ്വീപ് തന്റെ നാവികതാവളമായി ഉപയോഗിച്ചതായി, ചരിത്രപുസ്തകങ്ങള്‍ പറയുന്നു. ആയിരം വര്‍ഷങ്ങള്‍ക്കു മുന്‍പ്!
ആന്‍ഡമാന്‍ ദ്വീപിലെ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന പോര്‍ട്ട്ബ്ലയറില്‍ നിന്നും ആരംഭിച്ച് ഹാവലോക്ക് വഴി വടക്ക് ഡിഗഌപ്പൂരില്‍ പോയി തിരിച്ച് തെക്കേ ആന്‍ഡമാനില്‍ എത്തുന്ന എന്റെ യാത്രാപരിപാടി. ഒരു സാധാരണ വിനോദസഞ്ചാരിയുടെ രീതിയാകുവാന്‍ ഒരിക്കലും സാധ്യതയില്ലാത്തതാണ്, അതുകൊണ്ടായിരിക്കണം, ഈ സീസണിലെ സാധാരണമല്ലാത്ത മഴയും എനിക്ക് കൂട്ടായി ഉണ്ടായിരുന്നത്. ഇതാ, ഇങ്ങിനെയായിരുന്നു തുടക്കം: മക്രൂസ് എന്ന ആഡംബര കട്ടമരത്തില്‍ (Luxury Catamaran) ഹാവ്‌ലോക് ദ്വീപിലേക്ക്.
Andaman
ഹാവ്‌ലോക്
മക്രൂസ് നിങ്ങളെ ഒന്നര മണിക്കൂര്‍ കൊണ്ട് പോര്‍ട്ട്ബ്ലയറില്‍ നിന്നും ഹാവ്‌ലോക് ദ്വീപില്‍ എത്തിക്കുന്നു. ഈ ദൂരം താണ്ടാന്‍, മറ്റു മിനി ഷിപ്പുകള്‍ ചിലപ്പോള്‍ മൂന്നു മണിക്കൂര്‍ വരെ എടുത്തേക്കാം. കട്ടമരം എന്നു കേട്ട് തെറ്റിദ്ധരിക്കണ്ട. മത്സ്യത്തൊഴിലാളികള്‍ ഉപയോഗിക്കുന്ന മരത്തടികള്‍ കൂട്ടികെട്ടിയുള്ള കട്ടമരമല്ലിത്. എല്ലാ അര്‍ഥത്തിലും മക്രൂസ് ഒരു വിമാനത്തിന്റെ പ്രതീതി ജനിപ്പിക്കുന്നു. സീറ്റ് ബെല്‍ട്ടും സുരക്ഷാസൂചനകള്‍ തരുന്ന വീഡിയോയും സീറ്റ് നിരകള്‍ക്കു പിന്നില്‍ ഒരു ചെറിയ കഫ്ത്തീരിയയും എല്ലാമുള്ളതാണിത്.
മക്രൂസ് പുറപ്പെടുന്നതിനു തൊട്ട് മുന്‍പ് മഴ തിമിര്‍ത്തു പെയ്തു. ഇത് യാത്രയെ ബാധിക്കുമോ എന്ന് ശങ്കിച്ചിരുന്ന സഞ്ചാരികളെ, മഴ ദൈവങ്ങള്‍ തുണച്ചു. ദൂരെ ഇരമ്പുന്ന കടല്‍, പൂര്‍ണമായും ശാന്തമായിരുന്നില്ല എങ്കിലും, മക്രൂസിനെ കടലിലേയ്ക്ക് നയിക്കുവാന്‍ ക്യാപ്റ്റന്‍ തീരുമാനിച്ചു.
കടലിന്റെ ഹൃദയത്തിലേയ്ക്ക് കടന്ന മക്രൂസിനെ കടലിലെ തിരമാലകള്‍, ഒരു കളിപ്പാവയെന്ന പോലെ അമ്മാനമാടി, ഉയര്‍ന്നു വന്ന ഓരോ വന്‍തിരമാലയും മക്രൂസിനെ എടുത്തെറിഞ്ഞു കൊണ്ടിരുന്നു. പാര്‍ശ്വഭാഗങ്ങളിലുള്ള ചില്ലുകളെ ഉഗ്രഭാവം പൂണ്ട തിരകള്‍ തകര്‍ക്കുമോ എന്ന് ഭയന്ന യാത്രക്കാരുടെ നിലവിളി മക്രൂസിന്റെ എഞ്ചിന്‍ ആരവത്തെ അപ്പാടെ കീഴ്‌പ്പെടുത്തി കളഞ്ഞു. സിക്‌നസ് ബാഗുകളില്‍ ഛര്‍ദിക്കുന്ന യാത്രക്കാര്‍ക്ക്, പുതിയബാഗുകള്‍ നല്‍കുവാന്‍ ബോട്ടിലെ ജോലിക്കാര്‍ നൂലില്‍ കെട്ടിയ പാവകളെപോലെ ശുഷ്‌കാന്തിയോടെ ഓടി നടന്നിരുന്നു.
Andaman
പുറത്ത് കരിമേഘങ്ങള്‍, പലപ്പോഴായി പേമാരി ചൊരിഞ്ഞു. ഇളകി മറിയുന്ന തിരമാലകള്‍ ആഴക്കടലില്‍ നിന്നും കക്കകള്‍ ഉഴുതു, കടല്‍ക്കീഴില്‍ വന്‍പാറകളുടെ സുരക്ഷിതത്വത്തില്‍ ഒളിച്ച മത്സ്യങ്ങളെ അവ കടലിനു മുകളില്‍ പറത്തി. ഹാവ്‌ലോക്കില്‍ എങ്ങിനെയെങ്കിലും വേഗം എത്തണേ എന്ന പ്രാര്‍ഥന എല്ലാ മനസുകളിലും ഒരു പോലെ ഉണര്‍ന്നിരിക്കണം.
ആന്‍ഡമാനിലെ ഏറ്റവും വലിയ ദ്വീപാണ് ഹാവ്‌ലോക്. പോര്‍ട്ട് ബ്‌ളെയറില്‍ നിന്ന് 57 കിലോമീറ്റര്‍ വടക്കുകിഴക്ക് സ്ഥിതി ചെയ്യുന്ന 113.93 ചതുരശ്ര കിലോമീറ്റര്‍ വരുന്ന ഹാവ്‌ലോക്ക് നിങ്ങളില്‍ ഗോവയുടെ സ്മൃതികള്‍ ഉണര്‍ത്തും. പഴയ ബ്രിട്ടീഷ് ഇന്ത്യയുടെ ജനറല്‍ ആയിരുന്ന ജനറല്‍ ഹെന്റി ഹാവ്‌ലോകിന്റെ പേരാണ് ഈ ദ്വീപിനു നല്‍കിയിരിക്കുന്നത്. ഹാവ്‌ലോകിലെ ഏറ്റവും വലിയ ബീച്ചായ രാധാനഗര്‍ ബീച്ച് ഏഷ്യയിലെ ഏറ്റവും മനോഹരമായ ബീച്ചുകളില്‍ ഒന്നായി ടൈം പ്രഖ്യാപിച്ചിട്ട് അധികകാലമായിട്ടില്ല.
Andaman Info 1
ഹാവ്‌ലോക്കില്‍ ധാരാളം വിദേശികളേയും നമുക്ക് കാണാം. ഗോവയിലെ പോലെ ചെറു റസ്റ്റാറന്റുകള്‍ നിറഞ്ഞ വഴികളും അവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന റഷ്യന്‍, ജര്‍മ്മന്‍, ഇസ്രയേലി മെനുവും നമ്മുടെ ശ്രദ്ധ പിടിച്ചു പറ്റും. എന്നാലും ഗോവയിലെ തിരക്കൊന്നും ഇവിടുത്തെ വഴിയിലോ ബീച്ചിലോ കാണുകയില്ല. കുറച്ച് വലിയ കോഴിക്കൂടുകള്‍ പോലെ, രണ്ടുപേര്‍ക്ക് സുഖമായി ഉറങ്ങുവാന്‍ സാധ്യമായ ചില താമസസൗകര്യങ്ങളും ഇവിടെ കണ്ടിരുന്നു. വെറും 125 രൂപ ദിവസവാടകയ്ക്ക് പല വിദേശികളും സങ്കേതമാക്കിയവയാണ് ഇവയില്‍ പലതും.
ഡോള്‍ഫിന്‍ റിസോര്‍ട്ട്
ഞങ്ങള്‍ താമസിച്ചിരുന്ന ഡോള്‍ഫിന്‍ റിസോര്‍ട്ട് കടലിനോട് തൊട്ടുരുമ്മിയാണ് സ്ഥിതി ചെയ്തിരുന്നത്. മഴ തിമിര്‍ത്ത രാത്രികളില്‍ കടല്‍ ഇളകിയാടുമ്പോള്‍ ഉയരുന്ന വന്‍ തിരമാലകള്‍, കശക്കി എറിയുന്ന മണല്‍ കൂമ്പാരങ്ങള്‍ നമ്മുടെ മുറിക്ക് പുറത്ത് രാവിലെ പ്രത്യക്ഷപ്പെടുന്നു.
ഡോള്‍ഫിന്‍ റിസോര്‍ട്ടിന് പുറത്തിറങ്ങിയാല്‍ മനുഷ്യാവാസം തീരെ കളങ്കം ചാര്‍ത്തിയിട്ടില്ലാത്ത, ചീവീടുകള്‍ സദാ കിന്നാരം പറയുന്ന ചെറുഗ്രാമവും, പച്ചപ്പുകള്‍ക്കിടയില്‍ തല ഉയര്‍ത്തുന്ന ചെറിയ ഷാക്‌സ് എന്നു വിളിക്കാവുന്ന കൊച്ചു റസ്റ്റോറന്റുകളും കാണാം. ഒരു ഷാക് ആയ റോണീസ് ആയിരുന്നു ഞങ്ങളുടെ പ്രധാന ഭക്ഷണ സ്ഥലം. ഒരു പറ്റം ഇസ്രായേലി, ജര്‍മ്മന്‍ ടൂറിസ്റ്റുകളുടെ സ്ഥിരം സങ്കേതമായ റോണീസ്.
ഉച്ചയുടെ ആലസ്യത്തിലും പിന്നീട് അത്താഴസമയത്തും പലപ്പോഴും കോഫി  അല്ലെങ്കില്‍ ബിയറിന്റെ അകമ്പടിയോടെ സൊറ പറഞ്ഞ് ചീട്ടുകളിച്ചിരിക്കുന്ന വിദേശി ടൂറിസ്റ്റുകള്‍ റോണീസിലെ സ്ഥിരം കാഴ്ചയായിരുന്നു. അവരുടെ പ്രധാന ഭക്ഷണം 'ഷാക് ഷുക്ക' എന്ന ഇസ്രായേലി വിഭവമായിരുന്നു.
ഷാക് ഷുക്ക:
ആകാംക്ഷയോടെ ഷാക്ഷുക്ക എന്താണെന്ന് ഞാന്‍ റോണിയോട് ചോദിച്ചു. 'സിംപിള്‍' റോണിയുടെ ചിരിച്ചുകൊണ്ടുള്ള മറുപടി ഉടനെ. ഇത് ട്യൂണിഷ്യയില്‍ കിട്ടുന്ന മുട്ട കൊണ്ടുണ്ടാക്കുന്ന ഒരു വിഭവമാകുന്നു. ഇതാ, റോണി പറഞ്ഞ ഷാക് ഷുക്ക റെസിപ്പി:
കോഴിമുട്ട- 3
തക്കാളി ചെറുതായി അരിഞ്ഞത്- 3
സവാള-2
ഉപ്പ്- ആവശ്യത്തിന്.
പാവ്‌രിക്ക മുളക് പൊടി ചേര്‍ത്ത് നന്നായി ഇളക്കുക. ഈ മിശ്രിതത്തിന്റെ മീതെ മുട്ട പൊട്ടിച്ച് ഒഴിക്കുക. അതിനുശേഷം പാത്രം മൂടിവെച്ച് ഇവ പാകമാകുന്നതു വരെ(ഏകദേശം 5 മുതല്‍ 8 മിനിട്ട് വരെ) ചെറുതീയില്‍ വേവിക്കുക. ഷാക്ക്ഷുക്ക റെഡി.
റോണിയുടെ ഭാര്യ ഉണ്ടാക്കുന്ന ഞണ്ട് കറിയും ബംഗാളി മീന്‍മസാലയും കഴിക്കുവാനാണ് പ്രധാനമായും ഞങ്ങള്‍ അവിടെയെത്തിയത്. ഷാക്ക് ഷുക്ക അപ്രതീക്ഷിത വിഭവമായിരുന്നു. തൊട്ടടുത്ത് രണ്ട് നേപ്പാളി സഹോദരന്‍മാര്‍ നടത്തുന്ന ജര്‍മ്മന്‍ ബേക്കറി. അവിടെ കല്‍ക്കരി ഓവനുകളില്‍ പാകപ്പെടുത്തുന്ന ബ്രഡ് കൊണ്ടുണ്ടാക്കിയ അത്യധികം രുചികരമായ ചിക്കന്‍ സാന്‍ഡ് വിച്ചും പിസയും വേറെയും കിട്ടി.
രാധാനഗര്‍ ബീച്ച്
ഏഷ്യയിലെ ഏറ്റവും മനോഹരമായ അഞ്ച് ബീച്ചുകളില്‍ ഒന്ന് എന്ന് ടൈം വിശേഷിപ്പിച്ച രാധാനഗര്‍ ബീച്ച് കിലോമീറ്ററുകളോളം പരന്നു കിടക്കുന്ന വെള്ളിപ്പരപ്പുകളാല്‍ നമ്മളെ സ്വീകരിക്കുന്നു. വിരലിലെണ്ണാവുന്ന മനുഷ്യരെ മാത്രമേ ഇവിടെ കണ്ടുള്ളു. നമുക്ക് പരിചിതമായ നഗരത്തിരക്കുകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന നാടന്‍ ബീച്ചുകളില്‍ നിന്നും വളരെ വ്യത്യസ്തമായിരുന്നു രാധാനഗര്‍. സാധാരണ ബീച്ചുകളിലെ വന്‍ തിരമാലകളൊന്നും ഇവിടെ കണ്ടില്ല, തികച്ചും ശാന്തമായ അന്തരീക്ഷം.
Andaman
പ്രായമാകുന്നതിനൊപ്പം മനുഷ്യന്റെ അഭിനിവേശങ്ങള്‍ക്ക് ഉണര്‍വ്വു നശിക്കുന്നില്ല എന്ന് സാക്ഷ്യപ്പെടുത്തുമാറ് ചെറുമക്കളോടൊപ്പം കടലില്‍ തിമര്‍ത്തുല്ലസിക്കുന്ന അപ്പൂപ്പന്‍മാരെയും അവിടെ കണ്ടിരുന്നു. പ്രകൃതിയുമായി ഏകവത്കരിക്കുവാനായി അവസരം നീട്ടുന്നത് പോലെ തന്റെ ആഴങ്ങളിലേക്ക് ക്ഷണിക്കുന്ന മനോഹരമായ ഈ കടലിലേക്ക് ആരായാലും ഇറങ്ങിപ്പോവും.
ഹാവ്‌ലോക്കിലും രാധാനഗര്‍ പരിസരങ്ങളിലും മോട്ടോര്‍സൈക്കിള്‍ വാടകയ്ക്ക് കൊടുക്കുന്ന ഒരുപാട് കടകള്‍ കാണാം. വാടക ഒരു ദിവസത്തേക്ക് 350 രൂപ. പക്ഷെ എന്റെ ഹാവ്‌ലോക്ക് കാഴ്ചകളെല്ലാം രാവിലെയുള്ള നടത്തത്തിലൂടെയായിരുന്നു. അതിരാവിലെ പ്രകാശം വിതറുന്ന ചെറുവഴികളിലൂടെ ഇടകലര്‍ന്ന തിരമാല ശബ്ദവും ചീവിടുകളുടെ സംഗീതവും നിറയുന്ന സമയങ്ങളില്‍ ജോഗിങ് ഒരനുഭവമായി. നിര്‍ജനങ്ങളായ വഴികളില്‍ ഇടവിട്ട് പ്രത്യക്ഷപ്പെടുന്ന ഹാവ്‌ലോക്ക് ഭവനങ്ങളിലേക്ക് നോക്കുന്ന എന്നെ സ്വീകരിച്ചത് പുറമെ വീട്ടുപണികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന മനുഷ്യരുടെ ആകാംക്ഷ നിറഞ്ഞ പുഞ്ചിരി മധുരമായിരുന്നു.
കടല്‍ ഇളകി മറിഞ്ഞ മൂന്നു ദിവസങ്ങള്‍ക്കു ശേഷം സൂര്യന്‍ മടങ്ങിയെത്തിയ ഒരു പകലില്‍ ഞങ്ങള്‍ എലിഫന്റ് ബീച്ച് കാണാനിറങ്ങി. ഇത്രയും ദിവസം പലരുടെയും യാത്രാപരിപാടികള്‍ തകിടം മറിച്ചുകൊണ്ട് മക്രൂസോ മറ്റു ചെറുകപ്പലുകളോ ഹാവ്‌ലോക്കില്‍ എത്തിയിരുന്നില്ല.
എലിഫന്റ് ബീച്ച്
സ്‌കൂബ ഡൈവേര്‍സിന്റെയും (Scuba) സ്‌നോര്‍ക്ക്‌ലേഴ്്‌സിന്റെയും (Snorklers) പറുദീസയാണ് എലിഫന്റ് ബീച്ച്. ഹാവ്‌ലോക്കില്‍ നിന്നും ഒരു മണിക്കൂര്‍ യാത്ര. പൂര്‍ണവന്യതകള്‍ക്കിടയില്‍ ഏതാണ്ട് രണ്ട് കിലോമീറ്റര്‍ നീളമുള്ള സ്വര്‍ണ കടല്‍ത്തീരം. കാറ്റ് ശൂന്യമായ പ്രാര്‍ഥനകള്‍ ഉരുവിടുന്ന കടല്‍തീരത്ത് തിരമാലകള്‍ മൗനഭാഷയില്‍ നമ്മളോട് സംവദിക്കുന്നു.
അവിടവിടെയായി കടപുഴകി വീണുകിടക്കുന്ന വന്‍മരങ്ങള്‍, സുനാമിയുടെ മൃഗീയശക്തിയുടെ സൂചനപോലെ മുന്നില്‍. ചിലമരങ്ങള്‍ കടലിന്റെ ഉള്‍ഭാഗത്തേക്ക് നീണ്ട് വ്യത്യസ്തമായ ഒരു മനോഹാരിത ഒരുക്കുന്നു. ചില മരങ്ങളുടെ വേരുകള്‍ക്ക് പോലും അമ്പതടിയിലേറെ നീളം ഉണ്ടായിരുന്നു.
സ്‌നോര്‍ക്കലുകള്‍ അണിഞ്ഞ് നീന്താനിറങ്ങിയ ഞങ്ങളെ കാത്തിരുന്നത് നിറങ്ങളുടെ വ്യത്യസ്തമായ ഒരു ലോകമായിരുന്നു. ജീവനുള്ള പവിഴപുറ്റുകള്‍. പലനിറങ്ങളുള്ള മത്സ്യക്കൂട്ടങ്ങള്‍, വന്‍ തിരണ്ടികള്‍, കിനാവള്ളികള്‍, ഇവ ശൃംഗരിച്ചു കൊണ്ട് അവയുടെ ലോകത്തേക്ക് നമ്മെ ക്ഷണിക്കുന്നതു പോലെ തോന്നും. നീന്താന്‍ വശമില്ലാത്തവരെ സഹായിക്കാന്‍ ചെറിയ വാടകയ്ക്ക് ഗൈഡുകളെ ലഭ്യമാണ്.
Andaman
ഹാവ്‌ലോക്കില്‍ നിന്നും മനുഷ്യരേയും സാധനസാമഗ്രികളും പലവ്യഞ്ജനങ്ങളും അക്കരെ ഇക്കരെ എത്തിക്കുന്ന ജോലി ഫെറി എന്നറിയപ്പെടുന്ന മിനി ഷിപ്പ് ആണ് നിര്‍വ്വഹിക്കുന്നത്. നമ്മുടെ നാട്ടിലെ ചെറുബോട്ടുകളെ പോലെ ഇവ ഓരോ ദ്വീപുകളേയും ബന്ധിപ്പിച്ച് ദിവസേന കടന്നുപോയി വീണ്ടും പോര്‍ട്ട്ബ്ലയറില്‍ എത്തുന്നു.
മായാബന്ദര്‍
രാവിലെ 11 മണിയോടെ മിനിഷിപ്പില്‍ കയറിയ ഞങ്ങള്‍ ഉച്ചയ്ക്ക് രണ്ട് മണിയോടെ ലിംബുത്തല ജെട്ടിയിലെത്തി. വരാന്‍ പോകുന്ന ദിവസങ്ങളില്‍ ഞങ്ങളുടെ സന്തതസഹചാരിയും സുഹൃത്തും വഴികാട്ടിയുമായ രാകേഷ് കാറുമായി കാത്തുനില്‍പ്പുണ്ടായിരുന്നു.
മഴ ചാറി നിന്നിരുന്ന ഉച്ചസമയം. ലിംബുത്തലയിലെത്തിയതും വിശപ്പ് കത്തിക്കാളാന്‍ തുടങ്ങി. ആദ്യമന്വേഷിച്ചത് ഭക്ഷണശാലയാണ്. രംഗത്തി(Rangath)ലേക്കു ള്ള വഴിയില്‍ കാഴ്ചയ്ക്ക് ഒട്ടും സുഖകരമല്ലാത്ത ലക്ഷ്മി ഹോട്ടലില്‍ ലഭിച്ച ഭക്ഷണമോ അതി രുചികരം. ബില്ലുകൊടുത്ത് പുറപ്പെടാന്‍ തുടങ്ങിയ ഞങ്ങളെ പിടിച്ചിരുത്തി അശ്വിന്‍ എന്ന കുടവയറന്‍ വെയ്റ്ററുടെ വക ഫ്രീ മധുരം. എത്ര നിര്‍ബന്ധിച്ചിട്ടും അയാള്‍ പൈസ വാങ്ങാന്‍ കൂട്ടാക്കിയില്ല. നമ്മുടെ നാട്ടുകാര്‍ക്കിടയില്‍ മരിച്ചുകൊണ്ടിരിക്കുന്ന നിഷ്‌കളങ്കതയും നിസ്വാര്‍ഥതയും ഇന്നും ഈ കൊച്ചു ദ്വീപുകാര്‍ക്കിടയില്‍ ജീവിച്ചിരിക്കുന്നു.
Andaman Info 2അതിരാവിലെ പോര്‍ട്ട്ബ്ലയറില്‍ നിന്നും പുറപ്പെട്ട രാകേഷിനെ ഉറങ്ങുവാന്‍ വിട്ട് ഞാന്‍ സ്റ്റിയറിങ് കയ്യിലെടുത്തു. വലത് കടലിന്റെ നീലിമയും ഇടത് വനസൗന്ദര്യവും അകമ്പടിയായി, ഞങ്ങള്‍ മായാബന്ദറില്‍ എത്തുമ്പോള്‍ സമയം ഏഴുമണി. മുറുക്കാന്‍കറയുള്ള പല്ലുകള്‍ കാട്ടി ചിരിക്കുന്ന മനുഷ്യരും, ചെറുകടകളുമുള്ള ജന്‍മനാ സ്വരൂപമറ്റ കൊച്ചു പട്ടണം, മട്ടാഞ്ചേരിയിലെ ചേരിപ്രദേശങ്ങളെ ഓര്‍മ്മിപ്പിക്കുന്നു.
ആവശ്യമുള്ള ബിസ്‌കറ്റുകളും വെള്ളവും സംഘടിപ്പിച്ച് ഞങ്ങള്‍ക്കായി പറഞ്ഞുവെച്ചിട്ടുള്ള ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ എത്തിയപ്പോള്‍ ഞങ്ങളെ കാത്തിരുന്നത് ഒരിക്കലും വൃത്തിയാക്കിയിട്ടില്ലാത്ത പഴകിപ്പൊളിഞ്ഞ ഒരു മുറി. പക്ഷെ ഈ ഗസ്റ്റ്ഹൗസ് സ്ഥിതി ചെയ്യുന്ന കുന്നിന്‍ മുകളില്‍ നിന്നു നോക്കിയാല്‍, താഴെ രാത്രിയുടെ നിശബ്ദതയില്‍ മയങ്ങുന്ന കടലിനു മുകളില്‍ മത്സ്യബന്ധന ബോട്ടുകളുടെ മിന്നാമിനുങ്ങ് വെളിച്ചം. അതിരാവിലെ മുകളില്‍ നിന്നും പടിയിറങ്ങി കടലിന്റെ സൗന്ദര്യം ആസ്വദിച്ചതിനു ശേഷം മായാബന്ദര്‍ താമസം വെട്ടിച്ചുരുക്കി ബാരാട്ടാങ്കിലേയ്ക്ക് (Baratan-k) യാത്രയായി.
ബാരാട്ടാങ്ക്
മണ്‍ജ്വാലാമുഖി (Mud volcano) യുടെ നാടായ ബാരാട്ടാങ്കിലെത്തുന്ന നമ്മളെ സ്വീകരിക്കുന്നത് പച്ചപ്പാടങ്ങളും സദാ ചിരിക്കുന്ന മനുഷ്യരുമാകുന്നു. ഭീകരമായ അലര്‍ച്ചയോടെ ലാവ വിതറുന്ന വെസൂവിയസ് ദൃശ്യങ്ങളുടെ ഓര്‍മ്മയുമായി, മണ്‍ജ്വാലാമുഖിയുടെ നെറുകയിലെത്തുന്ന നമ്മളെ കാത്തിരിക്കുന്നത് ഏതാണ്ട് ഇരുപത്തഞ്ച് ചതുരശ്ര അടി വിസ്തീര്‍ണമുള്ള നിലത്ത് ചിതറികിടക്കുന്ന ചില മണ്‍കൂനകള്‍ മാത്രം. അവ തീര്‍ത്തും നിരാശാജനകമായിരുന്നു.
Andaman
ഭൂമിക്കടിയില്‍ നിന്ന് പുറംതള്ളപ്പെടുന്ന പലതരം വാതകങ്ങളും ജലവുമാണ് ഈ മണ്‍ജ്വാലാമുഖി കളെ സൃഷ്ടിക്കുന്നത്. ഇവ സാധാരണജ്വാലാമുഖികളേക്കാള്‍ വളരെ താപം  കുറഞ്ഞവയാണ്. വാതകങ്ങളില്‍ പ്രധാനമായും കണ്ടുവരുന്നത് മീഥൈനും കാര്‍ബ്ബണ്‍ഡൈഓക്‌സൈഡും നൈട്രജനും. ഇവ ചിലപ്പോള്‍ ചെറു തീനാളങ്ങളെയും ഉണ്ടാക്കുന്നു. ഡിസംബര്‍ 2004 ലെ സുമാത്ര ഭൂമികുലുക്കമാണ് ബാരാട്ടാങ്കിലെ മണ്‍ജ്വാലാമുഖിയെ പുനര്‍ജീവിപ്പിച്ചത്. ഇവിടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഭൂകമ്പനിരീക്ഷണ കേന്ദ്രം വിവരങ്ങള്‍ കല്‍ക്കത്തയിലെ പ്രധാന ഓഫീസിലേക്ക് അയച്ചു കൊണ്ടിരിക്കുന്നു.
കാല്‍ക്കോ ബീച്ച് റിസോര്‍ട്ട് 
കാല്‍ക്കോ (Xalco) ബീച്ച് റിസോര്‍ട്ട് എന്ന ഇക്കോ കോട്ടേജുകളുടെ കാഴ്ച തന്നെ നയനാനന്ദകരമാണ്. മുളകളും പനമ്പും മരവും കൊണ്ട് നിര്‍മ്മിച്ചിട്ടുള്ള ഈ കോട്ടേജുകള്‍ മനോഹരം. എല്ലാ ആധുനിക സൗകര്യങ്ങളും ഉള്ളവ. പൂവിടാന്‍ വെമ്പുന്ന വാകമരങ്ങള്‍ക്കിടയിലൂടെ കടന്നുപോകുന്ന വഴിയോരത്ത് പച്ചപ്പാടങ്ങള്‍ക്ക് സാക്ഷിയായാണ് മൂന്നു കോട്ടേജുകളും ഒരു പൊതു തീന്‍ശാലയും ഉള്ള കാല്‍ക്കോ റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്.
ഞങ്ങളെ കൂടാതെ മറ്റു അതിഥികളൊന്നും കാല്‍ക്കോയില്‍ ഉണ്ടായിരുന്നില്ല. റിസോര്‍ട്ട് മാനേജര്‍ ഐസക്, കുക്ക്, പിന്നെ ഒരു സഹായി. തീര്‍ന്നു റിസോര്‍ട്ടിലെ സ്റ്റാഫ്; അടുക്കളയില്‍ നിന്നെ ത്തിയ സുഗന്ധങ്ങള്‍ വിശപ്പിനെ വീണ്ടും ഉണര്‍ത്തി. മുന്നിലെ ഇളം ഞണ്ടുകറിയും മീനുമെല്ലാം നിമിഷങ്ങള്‍ക്കകം അപ്രത്യക്ഷമായി. തൊടുന്നതെല്ലാം രുചികരമാക്കുന്ന ഇവിടുത്തെ കുക്കിന്റെ കൈപ്പുണ്യം എടുത്തു പറയേണ്ടതാണ്.
കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ നിര്‍ദയമായ ചൂടിനോട് വിടപറഞ്ഞ് മനോഹരമായ മുളംകുടിലിന്റെ കുളിര്‍മ്മയില്‍ കഴിച്ച രണ്ടു രാത്രികള്‍ മനോഹരങ്ങളായിരുന്നു.
ബാലുടെരാ
പിറ്റേന്ന് രാവിലെ ഐസക്കും കുക്കും അയാളുടെ വളര്‍ത്തുനായയുമൊത്ത് ഞങ്ങള്‍ റിസോര്‍ട്ടിനു പിന്നിലുള്ള ബാലുടെരാ (Baludera) ബീച്ചിലേക്ക് പുറപ്പെട്ടു. ചെളിയില്‍ കാല്‍ ഭാഗം പൂണ്ടുകിടക്കുന്ന ചെറുതോണി, കഠിനാധ്വാനത്തിലൂടെ ഞങ്ങള്‍ വലിച്ചിഴച്ച് ചെറുനദിയിലിറക്കി. അവിടെ നിന്ന് തുഴഞ്ഞ് കടലിലേയ്ക്കും. സുനാമിയുടെ ഭീകരത മുഴുവന്‍ ഏറ്റുവാങ്ങിയ ബീച്ച് പാടെ വിജനമായിരുന്നു. ചെറുത്തുനില്‍പ്പുകള്‍ക്കു ശേഷം കീഴടങ്ങലില്‍ സാഫല്യം കണ്ടെത്തിയ കടല്‍ത്തീരം. ഒരു ട്രീഹൗസും ചെറിയ മുളംകുടിലുകളും ഇവിടെയുണ്ട്. എല്ലാം വെറും അസ്ഥികൂടം.
ഞങ്ങള്‍ ബീച്ചില്‍ കഴിച്ചുകൂട്ടിയ സമയമത്രയും റിസോര്‍ട്ട് തുറന്ന് കിടക്കുകയായിരുന്നു എന്നത് അത്ഭുതം. ഐസക്കും കുക്കും ഇറങ്ങിയാല്‍ പിന്നെ റിസോര്‍ട്ട് വിജനം. നമ്മുടെ നാട്ടില്‍ ഇങ്ങിനെ ഒരു സ്ഥിതിവിശേഷം ആലോചിക്കാന്‍ പോലും പറ്റില്ല.
Andaman
കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ ചെറുനദിയിലൂടെയുള്ള സ്പീഡ്‌ബോട്ട് യാത്ര നിങ്ങളെ കൊണ്ടുചെല്ലുന്നത് ഒരു സ്റ്റാലറ്റ് മൈറ്റ് ഗുഹയിലാണ്. ഇവിടെയ്ക്കുള്ള യാത്രാ സ്വപ്‌നം മഴ മൂലം ഞങ്ങള്‍ക്ക് ഉപേക്ഷിക്കേണ്ടി വന്നു. രാവിലെ ബാരാട്ടാങ്കിനോട് വിടപറയുമ്പോള്‍ കഴിച്ച ഭക്ഷണത്തിന്റെ രുചിയും കാല്‍ക്കോയിലെ ജോലിക്കാരുടെ സ്‌നേഹവും ഉള്ളില്‍ നിറച്ചത് മനോഹരമായ ഓര്‍മ്മകള്‍.
ഇനി യാത്ര ഡിഗഌപ്പൂരിലേക്ക്. ഈ യാത്രയിലാണ് ഞങ്ങള്‍ക്ക് ജാര്‍വ (Jarwa) മേഖല തരണം ചെയ്യേണ്ടത്. അതുകൊണ്ട് തന്നെ എല്ലാവരും ആകാംക്ഷ നിറഞ്ഞ ശുഷ്‌കാന്തിയിലായിരുന്നു.
ആന്‍ഡമാനിലെ ആദിവാസികള്‍
കാല്‍ക്കോയില്‍ നിന്ന് നിലമ്പൂര്‍ ജെട്ടിയിലെത്തി. ചങ്ങാടം വഴി മനുഷ്യരും വാഹനങ്ങളും തെക്കേ ആന്‍ഡമാനിലെത്തുന്നു. ഇവിടെ നിന്ന് എല്ലാ വാഹനങ്ങളും നിശ്ചിത സമയങ്ങളില്‍ ഒരു കോണ്‍വോയ് ആയി ഗ്രേറ്റ് ആന്‍ഡമാന്‍ ട്രങ്ക് റോഡ് വഴി സംരക്ഷിക്കപ്പെട്ട ജാര്‍വാ മേഖല തരണം ചെയ്യുന്നു. ഈ കോണ്‍വോയുടെ രണ്ട് അറ്റങ്ങളിലും സായുധപോലീസ് അകമ്പടി സേവിക്കുന്നു.
യാത്രയ്ക്കിടയില്‍ വാഹനം നിര്‍ത്തുന്നതും ജാര്‍വയുടെ ഫോട്ടോ എടുക്കുന്നതും കര്‍ശനമായി നിരോധിച്ചിരിക്കുന്നു. ഇവരുടെ ആകാരവും മാറ് മറയ്ക്കാത്ത വസ്ത്രധാരണരീതികളും മറ്റും ആഫ്രിക്കന്‍ ഗോത്രവര്‍ഗക്കാരുടെ രീതികളോട് വളരെ സാമ്യമുള്ളതായിരുന്നു. എണ്ണക്കറുപ്പും ചുരുണ്ട മുടിയും പതിഞ്ഞ മൂക്കും മറ്റും ഇത് തെളിയിക്കുന്നു. പലവര്‍ണങ്ങളുള്ള മുത്തുമാലകള്‍ അണിഞ്ഞ് അമ്മയും രണ്ട് മക്കളും ഈ കോണ്‍വോയ് തുടങ്ങുന്നിടത്ത് ഭക്ഷണം യാചിക്കുന്നത് കാണാമായിരുന്നു.
കണക്കുകള്‍ അനുസരിച്ച് 200-300 ആദിവാസികളാണ് ഇവിടെ ശേഷിക്കുന്നത്. ഇവരുടെ രീതികളെ പറ്റിയും സംസ്‌കാരത്തെ പറ്റിയും പൂര്‍ണമായ അറിവുകള്‍ ഇനിയും ലഭിച്ചിട്ടില്ല. ഒരു പക്ഷെ ആയിരത്തോളം വര്‍ഷങ്ങളായിരിക്കണം ഈ ആദിവാസികള്‍ ഇവിടെപാര്‍പ്പ് തുടങ്ങിയിട്ട്. ഇവര്‍ സംസാരിക്കുന്ന അക്ക-ബിയ ഭാഷയില്‍ ജാര്‍വ എന്നാല്‍ ശത്രുതയുള്ള എന്നര്‍ഥം.
അടുത്തിടെ ഉണ്ടാക്കിയ ഗ്രേറ്റ് അന്‍ഡമാന്‍ ട്രങ്ക്‌റോഡ് ഇവരുടെ ജീവിതരീതികളില്‍ പല നിഷേധാത്മകമായ മാറ്റങ്ങളും വരുത്തിയിരിക്കുന്നു. ഇതിനുപരി നാട്ടുകാരുടെ ഇടപെടലും സ്വാര്‍ഥമായ ചൂഷണവും കാര്യങ്ങള്‍ വളരെ മോശസ്ഥിതിയിലാക്കി. ഇത് ആദിവാസികളെ ആവശ്യമില്ലാത്ത പുതുരീതികളിലേക്കും നാട്ടുരുചികളിലേക്കും നിര്‍ബ്ബന്ധമായി വലിച്ചിഴച്ചു. ഈ ചൂഷണത്തിനെതിരായി കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത പൊതുതാത്പര്യ ഹരജിയെ തുടര്‍ന്ന് കോടതി ഇവരുടെ സംരക്ഷണത്തിന് ഉത്തരവിടുകയായിരുന്നു.
Andaman
കാട്ടുപൊന്തകളില്‍ നിന്ന് കാറിനു മുന്നില്‍ വന്ന് പുഞ്ചിരിച്ച ജാര്‍വസ്ത്രീയുടെ മുതുകില്‍ രക്തമൊലിക്കുന്ന കാട്ടുപന്നിയുടെ ശരീരം. പൊട്ടറ്റോ ചിപ്‌സ് ഇരന്നെത്തിയ അമ്മയും കുഞ്ഞും ഞങ്ങളെ നോക്കി ചിരിച്ചു.
ഡിഗ് ളിപ്പൂര്‍
ഞങ്ങള്‍ ഡിഗ് ളിപ്പൂരില്‍ (Diglipur) എത്തുമ്പോള്‍ സമയം വൈകീട്ട് ഏഴ്. ചെറുപട്ടണനടുവില്‍ ആഘോഷത്തിന്റെ ശബ്ദങ്ങള്‍ ഉയര്‍ന്നു പൊങ്ങി. മുളം തണ്ടുകളില്‍ തൂക്കിയിട്ട തോരണങ്ങള്‍ കാറ്റിലിളകിയാടി. അലങ്കരിച്ച വഴികളിലൂടെ ജനം ചിരിച്ചുല്ലസിച്ച് നടന്നു. മുല്ലപ്പൂക്കള്‍ തലയില്‍ ചൂടിയ തമിഴ് സ്ത്രീകളും കോട്ടണ്‍ സാരികളില്‍ ബംഗാളിസ്ത്രീകളും വഴിയോരകാഴ്ചകളുടെ സൗന്ദര്യമായി. തെരുവിലെ ചെറുകടകളില്‍ പലവിധ മിഠായികളും കാണാമായിരുന്നു. മൈക്കുകളിലൂടെ തമിഴ് സിനിമാഗാനങ്ങളും ബംഗാളി ഗാനങ്ങളും മത്സരിച്ചലറവെ തലയോട്ടിയേന്തിയ കാളി പ്രതിമകള്‍ കുട്ടികളെ ഭയപ്പെടുത്തി.
ഇത്രയേറെ തിരക്കേറിയ പട്ടണമായിരുന്നിട്ടും തെരുവുകളില്‍ നമ്മുടെ നാട്ടിലെപോലെ ചവറുകള്‍ നിറഞ്ഞിരുന്നില്ല. പ്ലാസ്റ്റിക് നിരോധനം നടപ്പാക്കിയ ആന്‍ഡമാന്‍ നമുക്കൊരു പാഠമാകുന്നു.
ടര്‍ട്ടില്‍ റിസോര്‍ട്ട്
ഞങ്ങള്‍ താമസിക്കുന്ന ടര്‍ട്ടില്‍ റിസോര്‍ട്ട് (Turtle Resort) പട്ടണത്തില്‍ നിന്ന് 14 കിലോമീറ്റര്‍ അകലെ ആയിരുന്നു. കടലോരത്ത് നിന്ന് 500 മീറ്റര്‍ മാറി ഒരു കുന്നിന്‍ മുകളില്‍.
മുകളിലെ ബാല്‍ക്കണിയില്‍ നിന്ന് നോക്കിയാല്‍ താഴെ കടലിന്റെയും സൂര്യരശ്മികളുടെയും പ്രണയസല്ലാപം. കടലിന്റെ എല്ലാഭാവങ്ങളിലും സൂര്യപ്രകാശത്തിന് പങ്കുള്ളതായി ഞാന്‍ മനസിലാക്കുന്നു. ടര്‍ട്ടില്‍ റിസോര്‍ട്ടിന് ചുറ്റും വന്യത ഒട്ടും നശിപ്പിക്കപ്പെടാതെ പശുക്കളും കൊച്ച് കുടിലുകളും മേച്ചില്‍പാടങ്ങളും നിറഞ്ഞ കാളിപ്പൂര്‍ എന്ന കൊച്ചുഗ്രാമം. ഒരു വശത്ത് പച്ചപ്പാടങ്ങളും മറുവശത്ത് ബര്‍മീസ് രീതിയില്‍ പണികഴിച്ച വീടുകളും കുടിലുകളും.  ഗ്രാമഹൃദയത്തിലൂടെ നീളുന്ന ചെറു ടാര്‍ വഴി.
Andaman
ഡിഗഌപ്പൂര്‍ പട്ടണത്തില്‍ നിന്നാരംഭിക്കുന്ന ഈ വഴിയുടെ മറ്റേയറ്റം ആന്‍ഡമാനിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ സാഡില്‍ പീക്കില്‍ (Saddle Peak) ചെന്നവസാനിക്കുന്നു. വഴി അവസാനിക്കുന്നിടത്തു നിന്ന് പത്തര കിലോമീറ്റര്‍ ട്രക്ക് ചെയ്താല്‍ മാത്രമേ ഈ മലമുകളില്‍ എത്തൂ. മഴയില്‍ കുതിര്‍ന്ന് വഴുക്കലുള്ള വഴിയിലൂടെ കയറ്റം ദുര്‍ഘടമായതിനാല്‍ ശ്രമം ഞങ്ങള്‍ ഉപേക്ഷിച്ചു.
കാളിപ്പൂര്‍
ചെറുപ്രായങ്ങളില്‍ വായിച്ച Asterix & Obelix കോമിക്കുകളിലെ Gaulish (ഗൗളിഷ്) ഗ്രാമത്തെ ഓര്‍മ്മിപ്പിക്കുന്നു കാളിപ്പൂര്‍. വൈദ്യുതി ആറുമാസത്തിന് മുന്‍പ് മാത്രം എത്തിയ ഈ ഗ്രാമത്തില്‍ സമയം ഇന്നും നിശ്ചലം. സുന്ദരവും അല്‍പ്പം നിഗൂഢവുമായ കുട്ടിക്കാലങ്ങളിലെ മധുര സ്മൃതികളിലൂടെ, ആ ലഹരികളിലൂടെ പിന്നോക്കയാത്രയില്ലാതെ നമുക്ക് ഈ ഗ്രാമവീഥികളിലൂടെ നടക്കുക അസാധ്യം.
വഴിയിലൂടെ കളിച്ചുല്ലസിച്ച് സ്‌കൂളിലേക്ക് പോകുന്ന കുട്ടികള്‍. മേച്ചി ല്‍ പുറങ്ങളിലെ കറവപ്പശുക്കളും തുള്ളിക്കളിക്കുന്ന ആട്ടിന്‍കുട്ടികളും പൂക്കളില്‍ നിന്ന് പൂക്കളിലേക്ക് തേന്‍ തേടി പറക്കുന്ന ചിത്രശലഭങ്ങളും പ്രകൃതിയുടെ പരിചരണമേറ്റ് തിരിയെ സ്‌നേഹസംരക്ഷണങ്ങള്‍ നല്‍കുന്ന ഗ്രാമീണരും ഇവിടമാണ് സ്വര്‍ഗം എന്ന് പറയുന്നതു പോലെ തോന്നി.
ഒരു ദിവസം അലസമായ വനാന്തര വഴിയാത്രയിലാണ് ഞാന്‍ സോമ്രകുജു എന്ന വൃദ്ധനെ പരിചയപ്പെടുന്നത്. ഗതകാല സ്മരണകളില്‍ സഞ്ചരിച്ച വൃദ്ധന്‍ തന്റെ ചെറുപ്പകാലങ്ങളിലെ കഥകള്‍ പറഞ്ഞു. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനു ശേഷം ലിംബുടാലയില്‍ നിന്നും കാളിപ്പൂര്‍ വരെ നീളുന്ന റോഡ്പണി നടത്തിയ മേസ്തിരിയായിരുന്നു കുജു. അയാളുടെ ക്ഷീണിച്ച സിരകളില്‍ കഴിഞ്ഞകാലങ്ങളിലെ അഭിമാനം ത്രസിക്കുന്നത് കാണാമായിരുന്നു.
റോഡ് നിര്‍മ്മാണത്തിനു ശേഷം സര്‍ക്കാര്‍ എല്ലാ ജോലിക്കാരെയും കാളിപ്പൂരിലേക്ക് കുടിയേറ്റി. അസുഖങ്ങളോടും കാട്ടുമൃഗങ്ങളോടും മല്ലിട്ട് ഇന്നും തീരാദു:ഖങ്ങള്‍ക്കു കൂട്ടായി അയാള്‍ കഴിഞ്ഞുകൂടുന്നു. ഹൃദയശൂന്യരായ രാഷ്ട്രീയക്കാരും രാഷ്ട്രവും സമ്മാനിച്ച കറിവേപ്പില ജീവിതം. എന്റെ തലമുറയ്ക്കു വേണ്ടി ക്ഷമാപണം പോലെ അയാളുടെ ക്ഷീണിച്ച വിരലുകള്‍ക്കിടയില്‍ കുറച്ച് നോട്ടുകള്‍ തിരുകി ഒരു വിളറിയചിരിയും സമ്മാനിച്ച് ഞാന്‍ നടന്നു.
അതുവഴി വലയുമായി വന്ന ഒരു ഗ്രാമവാസിയും അയാളുടെ നായും കടല്‍ക്കരയിലേക്കുള്ള മീന്‍പിടിത്തത്തിനായി ഞങ്ങളേയും ക്ഷണിച്ചു. അയാള്‍ വലയുമായി കടലിലേക്കിറങ്ങിയപ്പോള്‍ നായുടെ മുഖത്ത് തെളിഞ്ഞ ആകാംക്ഷയും പിരിമുറുക്കവും കാണേണ്ടതായിരുന്നു. മനുഷ്യന് മനുഷ്യനേക്കാള്‍ നല്ല സന്തതസഹചാരി മൃഗം തന്നെ.
Andaman
വലയുമായി കടലാഴങ്ങളിലേക്ക് നടക്കുന്ന തന്റെ യജമാനന് ഒന്നും സംഭവിക്കരുതേ എന്ന പ്രാര്‍ഥനയോടെ, അയാളുടെ ഓരോ ചലനങ്ങളിലേക്കും സൂക്ഷ്മതയോടെ ശ്രദ്ധിച്ച് വിഷമിച്ച് നില്‍ക്കുന്ന അയാളുടെ സുഹൃത്തായ മൃഗവും. പൂര്‍വ്വജന്‍മങ്ങളുടെ കഥ പറയുന്ന ഡോ: ബ്രയന്‍ വൈസിന്റെ 'മെനി മാസ്‌റ്റേഴ്‌സ്, മെനി ലൈഫ്' എന്ന പുസ്തകത്തെ ഓര്‍മ്മിപ്പിച്ചു. ആ മൃഗമാനസവും മനുഷ്യാത്മാവും എപ്പോഴെങ്കിലും ഒരു മുന്‍ജന്‍മത്തില്‍ ഇതിന് മുന്‍പും ഒന്നിച്ചിരിക്കും എന്ന് വിശ്വസിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നു. പിന്നീട് അയാള്‍ പിടിച്ച് കൊണ്ടുവരുന്ന മത്സ്യ ത്തിന് കാവല്‍ ഇരിക്കുകയായി സുഹൃത്തായ ശുനകന്റെ ജോലി.
ഡിഗ് ളിപ്പൂര്‍ ഞങ്ങളെ സംബന്ധിച്ച് ഒരു പറുദീസ തന്നെയായിരുന്നു. നഗരത്തിന്റെ അലങ്കോല ശബ്ദങ്ങളില്‍ നിന്നും ദിനരാത്രം നഗരം സമ്മാനിക്കുന്ന സങ്കടങ്ങളില്‍ നിന്നും സ്വര്‍ഗത്തിലേക്കൊരു മോചനയാത്ര. കരിക്കിന്റെ യഥാര്‍ഥ മധുരം നുണഞ്ഞ് കടലിന്റെ സ്‌നിഗ്ധമായ സൗന്ദര്യം അറിഞ്ഞ്, വനാന്തര്‍വഴികളിലൂടെ ഇന്ദ്രിയങ്ങളുണര്‍ത്തി സഞ്ചരിച്ച്, പ്രകൃതിയുടെ സ്‌നേഹം ഏറ്റുവാങ്ങി ഉറങ്ങി ഉണര്‍ന്ന കുറച്ചു ദിവസങ്ങള്‍. റിസോര്‍ട്ടില്‍ തിരിച്ചെത്തിയ ഞങ്ങളെ കാത്തിരുന്നത് ഷെഫിന്റെ സ്‌പെഷല്‍ കാളിപ്പൂര്‍ ഫിഷ്‌കറി.
റോസ് ആന്റ് സ്മിത്ത് 
ഡിഗഌപ്പൂര്‍ സ്വര്‍ഗമാണെങ്കില്‍ അതിന്റെ കേന്ദ്രബിന്ദുവാണ് റോസ് ആന്റ് സ്മിത്ത് (Rose & Smith Island). നീലാകാശത്തില്‍ ഊഞ്ഞാലാടുന്ന വെളുത്ത മേഘങ്ങള്‍ക്കിടയിലൂടെ ചെറിയ ബോട്ടില്‍ ഡിഗഌപ്പൂര്‍ ജെട്ടിയില്‍ നിന്ന് 20 മിനിട്ട് യാത്ര. നിങ്ങളെത്തുന്നത് റോസ് ആന്റ് സ്മിത്ത് എന്ന രണ്ട് കൊച്ചുദ്വീപുകളിലേയ്ക്കാണ്. നീലക്കടലിനാല്‍ വേര്‍തിരിക്കപ്പെട്ട രണ്ട് കൊച്ചു പവിഴദ്വീപുകള്‍. മനുഷ്യവാസം ഇല്ല. നിശബ്ദം, ശാന്തം. ഭരണകൂടം ഈ ബീച്ച് വളരെ കാര്യമായി തന്നെ സംരക്ഷിച്ചിരിക്കുന്നു. മുളകൊണ്ട് നിര്‍മ്മിച്ച വൃത്തിയുള്ള ചെയ്ഞ്ചിങ് റൂം, ടോയ്‌ലറ്റ്, പിന്നെ മൈലാഞ്ചി വേലിക്ക് പിന്നില്‍ കൊട്ടാരസദൃശ്യമായ ഒരു ഏറുമാടവും ഊഞ്ഞാലും.
പ്ലാസ്റ്റിക് ബാഗുകള്‍ ആന്‍ഡമാനില്‍ നിരോധിച്ചിരിക്കുന്നു. റോസ് ആന്‍ഡ് സ്മിത്തിലേക്ക് നമ്മള്‍ കൊണ്ടുപോകുന്ന മിനറല്‍ വാട്ടര്‍ കുപ്പികള്‍ ടിക്കറ്റ് കൗണ്ടറില്‍ എണ്ണിയതിനു ശേഷമേ 25 രൂപയുടെ ടിക്കറ്റ് തരൂ. നാട്ടില്‍ പലപ്പോഴായി നടപ്പാക്കിയ പഌസ്റ്റിക് നിരോധന കഥകള്‍ നമ്മള്‍ അറിയാതെ ഓര്‍ത്തുപോകും.
C7EBFC
റോസ് ഐലന്റ് ബീച്ചില്‍ നിന്നിരുന്ന ഞങ്ങള്‍ക്കു മുന്നില്‍ ഏതാണ്ട് പന്ത്രണ്ട് മണിയോടെ ഒരു അത്ഭുതം അരങ്ങേറി. ഞങ്ങള്‍ നോക്കി നില്‍ക്കെ റോസിനും സ്മിത്തിനും ഇടയിലുള്ള കടല്‍ പതുക്കെ പിന്‍വാങ്ങി! വിസ്മയഭരിതരായി നോക്കിനിന്ന ഞങ്ങള്‍ക്കു മുന്നില്‍ ക്ഷീരപഥം പോലെ ഒരു ചെറുവഴി പ്രത്യക്ഷപ്പെട്ടു!
പ്രായം സമ്മാനിച്ച മുഖംമൂടികളെല്ലാം വലിച്ചെറിഞ്ഞ് നാം വീണ്ടും കുട്ടികളാകുന്ന വേള. നടുക്കടലില്‍ ചുറ്റും കടല്‍ നിര്‍മ്മിച്ച കിടങ്ങുകളോട് കൂടിയ പുതിയ കൊട്ടാരങ്ങള്‍ ഒരുങ്ങി. നിറങ്ങളാല്‍ തിളങ്ങുന്ന പുതുചിപ്പികള്‍ മണലില്‍ പ്രത്യക്ഷപ്പെട്ടു. കടല്‍ സമ്മാനിച്ച നിറങ്ങള്‍ വാക്കുകളായി. സമയസൂചികളെല്ലാം ഇവിടെ നിശ്ചലം. നിഷ്‌കളങ്കതയെ നശിപ്പിക്കുന്ന നഗരജീവിതം വെളിച്ചം കടക്കാത്ത പെട്ടികളാക്കിയ നമ്മുടെ ശങ്കിക്കുന്ന മനസുകള്‍ക്ക് മറ്റൊരു ലോകത്തിലേക്കുള്ള ജാലകം തുറന്നു കിട്ടുന്നു...
സാരിയുടുത്ത് പൊട്ട് തൊട്ട് പൂ ചൂടി എത്തിയ കുറച്ച് സന്ദര്‍ശകര്‍ ഈ കടല്‍ത്തീരത്ത് പത്ത് മിനിറ്റ് പോലും ചെലവഴിക്കാതെ മടങ്ങി. വീണ്ടും റോസ് ആന്റ് സ്മി ത്തും കടലും ഈ മനോഹരതീരവും ഞങ്ങളുടേത് മാത്രം. പിന്നെ അസ്തമയസൂര്യന്‍ തിരമാലകള്‍ക്കു സമ്മാനിച്ച സ്വര്‍ണവും ക്ഷീരപഥങ്ങളും പിന്നിലുപേക്ഷിച്ച് റോസ് ആന്റ് സ്മിത്തിനോട് വിടവാങ്ങുമ്പോള്‍ മനസ് നിറയെ സന്തോഷവും സങ്കടവും കലര്‍ന്ന സമ്മിശ്ര വികാരം.
തിരിയെ ഡിഗഌപ്പൂര്‍ ജെട്ടിയില്‍ എത്തിയ എന്നെ കാത്തിരുന്നത് രാവിലെ അവിടെ മറന്നുവെച്ച എന്റെ പേഴ്‌സ്. അത്യത്ഭുതത്തോടെ, രാവിലെ കരിക്ക് വെട്ടിതന്ന മനുഷ്യന് കുറച്ചുപണം കൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ അയാളത് പാടെ നിരസിച്ചു. ആന്‍ഡമാനിലെ ക്രൈം റേറ്റ് പൂജ്യമാണെന്ന് അയാള്‍ പറഞ്ഞപ്പോള്‍ അതും തീര്‍ത്തും അവിശ്വസനീയമായി തോന്നി. പോലീസിന് പണിയില്ലാത്തൊരു നാട്. സെല്ലുലാര്‍ ജയില്‍ ജീവിതം കഴിഞ്ഞ പുറത്തിറങ്ങിയ സ്വാതന്ത്ര്യസമര സേനാനികളുടെയും ചെറു കുറ്റവാളികളുടെയും ഇന്നത്തെ തലമുറ ആന്‍ഡമാനെ കുറ്റവിമുക്തമായ ഒരു സ്വര്‍ഗമാക്കിയിരിക്കുന്നു.
കാലാപാനി 
നനുത്ത മഴ മൂടുപടം നിവര്‍ ത്തിയ ഒരു പ്രഭാതത്തില്‍ ഞങ്ങള്‍ സെല്ലുലാര്‍ ജയില്‍ (Cellular jail) കവാടത്തിലെത്തി. ബ്രിട്ടീഷ് കാലഘട്ടത്തിലേതാണ് കാലാപാനി എന്നറിയപ്പെടുന്ന ഈ ജയില്‍. നീണ്ട 14 വര്‍ഷങ്ങള്‍ എടുത്ത് 1896-ല്‍ പണിതീര്‍ത്ത ഈ ജയില്‍ പ്രധാനമായും ഇന്ത്യയില്‍ നിന്നുള്ള സ്വാതന്ത്ര സമര സേനാനികളേയും ചെറു കുറ്റവാളികളേയും നാടുകടത്താന്‍ വേണ്ടി നിര്‍മ്മിച്ചതാണ്. കടല്‍ തീര്‍ക്കുന്ന വന്‍കിടങ്ങുകള്‍ ഈ ജയിലില്‍ നിന്നുള്ള രക്ഷപ്പെടല്‍ അസാധ്യമാക്കുന്നു എന്നതാണ് ഇവിടം തിരഞ്ഞെടുക്കാന്‍ കാരണം.  1947-ല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തോടെ അടച്ചുപൂട്ടിയ ജയില്‍ 1959-ല്‍ നാഷണല്‍ മ്യൂസിയം ആയി പ്രഖ്യാപിച്ചു.
Kalapani
ഒരു ചക്രത്തിന്റെ ആരക്കാലുകള്‍ പോലെ ഏഴ് ശൃംഖലകള്‍ അടങ്ങുന്നതാണ് ജയില്‍. നടുവില്‍ ഉയരത്തില്‍ വാച്ച് ടവര്‍. ചുറ്റും 698 ജയില്‍ മുറികള്‍. ജാപ്പനീസ് അധിനിവേശ കാലത്താണ് ഇതില്‍ രണ്ടു ഭാഗങ്ങള്‍ ഇടിച്ച് നിരപ്പാക്കിയത്. ബാക്കിയുള്ളവ ഭംഗിയായി സംരക്ഷിച്ചിരിക്കുന്നു. സ്വാതന്ത്ര്യസമര കാലെത്ത ചിത്രങ്ങളും മറ്റും ഒരു മുറിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
നൂറു രൂപ കൊടുത്ത് ടിക്കറ്റ് വാങ്ങുമ്പോള്‍ ഒരു ഗൈഡിന്റെ സഹായവും ലഭിക്കും. ബ്രിട്ടീഷ് കിരാതവാഴ്ചയുടെ പല ഓര്‍മ്മകളും ശ്രദ്ധാപൂര്‍വ്വം പരിരക്ഷിക്കപ്പെട്ടിരിക്കുന്ന ജയില്‍ ഇടനാഴികളിലൂടെ തുളുമ്പാന്‍ വെമ്പുന്ന കണ്ണീര്‍ അടക്കിയല്ലാതെ നമുക്ക് നടക്കാന്‍ കഴിയുകയില്ല. ചമയരഹിതമായ മരപ്പണികളോടെ പ്രിസണ്‍ ഓഫീസ്. പുതിയ വര്‍ണങ്ങളാല്‍ മറച്ചിട്ടും അസുഖകരമായ ഓര്‍മ്മകളെ മറയ്ക്കുവാന്‍ പ്രാപ്തമല്ലാതെ അതു പുകയുന്നതായി എനിക്ക് തോന്നി. ചൊറിയുന്ന ചാക്കിനാല്‍ നിര്‍മ്മിച്ച ശിക്ഷാവസ്ത്രവും കൊലക്കയറും ദു:ഖ സ്മരണകളുടെ ഒരായിരം സൂചിമുനകളാല്‍ മനസില്‍ ക്ഷതമേല്‍പ്പിക്കുന്നു.
ജയിലിനു മുകളില്‍ ഉറഞ്ഞുകൂടിയ കരിമേഘങ്ങള്‍ പതുക്കെ അന്തരീക്ഷത്തെ ഇരുട്ടിലാഴ്ത്തി. ചുറ്റും പരന്നു കിടന്ന കടലിന്റെ സ്വഭാവം അപ്പാടെ മാറി. തിരമാലകള്‍ ഉറഞ്ഞ് വിളയാടി. വീര സവര്‍ക്കറെ അടച്ചിട്ടിരുന്ന മുറിയില്‍ പ്രകൃതിയുടെ ഇരുണ്ട താണ്ഡവത്തിനെതിരെ പൊരുതാനെന്ന പോലെ ഒരു ചെറുതിരി നാളം അതിന്റെ സൂര്യപ്രഭ  വിതറി നിന്നു.
ഇത് പോര്‍ട്ട്ബ്‌ളെയറിലെ ഞങ്ങളുടെ അവസാന സായാഹ്നം. രാത്രി അതിന്റെ മാന്ത്രിക നിശബ്ദതയില്‍ ഉറക്കി ഉണര്‍ത്തിയ ഒരു പ്രഭാതത്തില്‍ പോര്‍ട്ട്ബ്‌ളെയറിനോടും കടലിലെ വെളുത്ത നുരകളോടും സുഗന്ധങ്ങള്‍ നെഞ്ചിലേറ്റിയ നനുത്ത കാറ്റിനോടും വിടചൊല്ലി ഞങ്ങള്‍ യാത്രയായി.
സന്ദര്‍ശനത്തിന് അനുയോജ്യമായ സമയം
നവംബര്‍ മുതല്‍ മെയ് പകുതി വരെയാണ് ആന്‍ഡമാന്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. നീന്തല്‍ വിനോദങ്ങള്‍ക്കും കടല്‍യാത്രയ്ക്കും മറ്റും പറ്റിയ സമയം ഇതായിരിക്കും. തെളിഞ്ഞ കാലാവസ്ഥയും ശാന്തമായ കടലും സഞ്ചാരികള്‍ക്ക് ദ്വീപ സൗന്ദര്യം പൂര്‍ണമായും ആസ്വദിക്കാനുള്ള അവസരമേകുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.andamans.gov.in/ സന്ദര്‍ശിക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1