ന്യൂഡല്‍ഹി: നേരന്ദ്ര മോദി സര്‍ക്കാരിന്റെ ഊര്‍ജസംരക്ഷണ പദ്ധതിയുടെ ഭാഗമായി ഡല്‍ഹിയില്‍മാത്രം പ്രതിദിനം ലാഭിക്കുന്നത് 145 മെഗാവാട്ട് വൈദ്യുതി. ഇതിലൂടെ ലഭിക്കുന്നതാകട്ടെ 61 ലക്ഷം രൂപയും.
ഉപഭോക്താക്കള്‍ക്ക് സിഎഫ്എല്‍ മാറ്റി എല്‍ഇഡി വിളക്കുകള്‍ നല്‍കുന്ന ഡൊമസ്റ്റിക് എഫിഷ്യന്റ് ലൈറ്റിങ് പ്രോഗ്രാം(ഡിഇഎല്‍പി)പദ്ധതി പ്രകാരം രാജ്യത്തൊട്ടാകെ 3.95 കോടി എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്തുകഴിഞ്ഞു.
കൃത്യമായി പറഞ്ഞാല്‍ ഈ വാര്‍ത്ത തയ്യാറാക്കുന്ന സമയംവരെ(ഡിസംബര്‍ 20, 2015. സമയം രാവിലെ 11 മണി)3,95,43,260 എല്‍ഇഡി ബള്‍ബുകളാണ് വിതരണം ചെയ്തത്.
ജനവരി അഞ്ചിനാണ് പദ്ധതി തുടങ്ങിയത്. ഡല്‍ഹിയില്‍ മാത്രം 11 ലക്ഷം വീടുകളിലായി 43 ലക്ഷം എല്‍ഇഡി വിളക്കുകളാണ് ഇതിനകം വിതരണം ചെയ്തത്.
രാജ്യത്തൊട്ടാകെ പദ്ധതി പ്രാബല്യത്തിലാണെങ്കിലും കേരളത്തില്‍ വളരെ കുറച്ച് എല്‍ഇഡി ബള്‍ബുകള്‍ മാത്രമാണ് വിതരണം ചെയ്തത്. ഡിഇഎല്‍പി വെബ്‌സൈറ്റ് നല്‍കുന്ന കണക്കുപ്രകാരം റെയില്‍വേ വഴി കേരളത്തില്‍ 6,269 ബള്‍ബുകളാണ് വിതരണം ചെയ്തത്.
രാജ്യത്തൊട്ടാകെ 3.95 കോടി എല്‍ഇഡി വിതരണംചെയ്തതിലൂടെ 1,292 മെഗാവാട്ട് വൈദ്യുതി ലാഭിക്കാനായതായി കേന്ദ്ര ഊര്‍ജ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. 5,000 കോടി രൂപയാണ് ഇതിലൂടെ ലാഭിക്കാനായത്.
പദ്ധതി പ്രകാരം 350 രൂപ വിലവരുന്ന മികച്ച നിലവാരമുള്ള എല്‍ഇഡി 93 രൂപയ്ക്കാണ് വിതരണം ചെയ്യുന്നത്. ഡല്‍ഹിയില്‍ ഒരു കുടുംബത്തിന് 10 എല്‍ഇഡി ബള്‍ബുകളാണ് പരമാവധി ലഭിക്കുക.
പ്രതിവര്‍ഷം 160 രൂപ മുതല്‍ 400 രൂപവരെ ഓരോ ബള്‍ബില്‍നിന്നും വൈദ്യുതി ചാര്‍ജിനത്തില്‍ ഉപഭോക്താവിന് ലാഭമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.