സിക വൈറസ്, ബ്രസീലിനെ മാത്രമല്ല സമീപ രാജ്യങ്ങളേക്കൂടി ഭയപ്പെടുത്തുന്ന മാരക രോഗാണു. സാധാരണഗതിയിൽ അപകടകാരിയല്ലെങ്കിലും ഗര്‍ഭസ്ഥ ശിശുക്കളെ ബാധിച്ചാൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നതാണ് സിക (Zika) ഭീതി വിതയ്ക്കാൻ കാരണം. ബ്രസീലിൽ 2400 നവജാതശിശുക്കളിലാണ് വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്.
നാഡീവ്യൂഹത്തെ ഗുരുതരമായി ബാധിക്കുന്ന വൈറസാണ് സിക. കൊതുകകള്‍ വഴിയാണ് വൈറസ് പടരുന്നത്. വൈറസ് ബാധ ശക്തമായാല്‍ മരണം വരെ സംഭവിക്കാം. ഡെങ്കി വൈറസിന്റെ കുടുംബത്തില്‍ പെടുന്ന സികയ്ക്കും ഡെങ്കിക്ക് സമാനമായ ലക്ഷണങ്ങളാണ് കാണപ്പെടുക.
വൈറസ് ബാധയുള്ള കൊതുകിന്റെ കടിയേല്‍ക്കുന്ന അമ്മയില്‍ നിന്ന് ഗര്‍ഭസ്ഥശിശുക്കളിലേക്ക് വൈറസ് പകരുപ്പോഴാണ് ഗുരുതര പ്രശ്നങ്ങളുണ്ടാകുന്നത്. ബ്രസീലിൽ അമ്മമാരിൽ സിക കാര്യമായ പ്രശ്നങ്ങളുണ്ടാക്കിയില്ലെങ്കിലും കുട്ടികളിൽ ഗുരുതര പ്രശ്നങ്ങൾക്ക് കാരമായി. രോഗബാധയേറ്റ കുഞ്ഞുങ്ങളുടെ അമ്മമാരിലെ ഗർഭപാത്രത്തിലെ ദ്രവമായ അംനിയോട്ടിക് ഫ് ളൂയിഡിൽ സികയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
ഈഡിസ് ഇനത്തിൽപ്പെട്ട കൊതുകകളാണ്‌ രോഗം പരത്തുന്നത്. രോഗം ബാധിച്ചാല്‍ പിറക്കുന്ന ശിശുക്കളുടെ ശിരസ് ചുരുങ്ങിയ അവസ്ഥയിലായിരിക്കും. മൈക്രോ സാഫാലി എന്നാണ് ഈ അവസ്ഥയ്ക്ക് പറയുന്നത്. ഇങ്ങനെ ജനിക്കുന്ന കുട്ടികള്‍ വളരെ പെട്ടന്ന് തന്നെ മരണത്തിന് കീഴടങ്ങും. ഗര്‍ഭസ്ഥ ശിശുക്കളുടെ തലച്ചോര്‍ വികാസം തടയുകയാണ് വൈറസ്  ചെയ്യുന്നത്.
സിക വൈറസിന്റെ വ്യാപനം ( കടപ്പാട്: യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്റ് കണ്‍ട്രോള്‍ )
വടക്ക് കിഴക്കന്‍  ബ്രസീലിലാണ് സിക വൈറസ് ബാധ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയതിരിക്കുന്നത്. ഈ വര്‍ഷം മൈക്രോസെഫാലി ബാധിച്ചബാധിച്ച 2400 കേസുകളാണ് ബ്രസീലില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 29 കുട്ടികള്‍ മരിച്ചു. ഇതേതുടർന്ന് ബ്രസീലിൽ അടിയന്തരാവസ്ഥ ​പ്രഖ്യാപിച്ചിട്ടുണ്ട്.
ബ്രസീല്‍ മാത്രമല്ല മറ്റ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍, ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചില ദ്വീപു രാജ്യങ്ങള്‍ എന്നിവിടങ്ങളിലും പല  സമയങ്ങളിലായി വൈറസ് ബാധ തല പൊക്കിയിട്ടുണ്ട്. എന്നാല്‍ ഇത്രയും വ്യാപകമായ തോതിൽ സിക പ്രത്യക്ഷപ്പെട്ടത് ഇതാദ്യമാണ്.
സിക വൈറസ് സാന്നിധ്യമുള്ള രാജ്യമാണ് ഇന്ത്യയും (മാപ്പ് കാണുക). അതിനാല്‍ സിക ബ്രസീലില്‍ ഭീഷണിയായ സാഹചര്യത്തില്‍ ഇന്ത്യയും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. സികയ്ക്ക് ഇതുവരെ വാക്‌സിനോ മരുന്നോ കണ്ടെത്തിയിട്ടില്ല എന്നത് പ്രശ്‌നം കൂടുതല്‍ വഷളാക്കുന്നു.
വൈറസ് ബാധിച്ചാല്‍ കടുത്ത പനിയോടൊപ്പം പേശിവേദന, തലവേദന, കണ്ണുകള്‍ക്ക പുറകില്‍ വേദന, ചുവന്ന കണ്ണുകള്‍, തുര്‍ച്ചയായി ഛര്‍ദ്ദി എന്നീ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കും. വൈറസ് ബാധിച്ചാല്‍ ഒരാഴ്ചക്കുള്ളില്‍ ഇത്തരം ലക്ഷണങ്ങള്‍ പ്രകടിപ്പിക്കും.
മുതിർന്നവരിൽ സിക അപകടകാരിയാകാറില്ലെങ്കിലും ഗർഭിണികൾ സിക പകരുന്ന അവസ്ഥ ഒഴിവാക്കണം. വാക്സിനേഷൻ ഇല്ലാത്തതിനാൽ കൊതുകുകടി ഏൽക്കുന്നത് ഒഴിവാക്കുക എന്നതാണ് സിക ബാധിക്കാതിരിക്കാനുള്ള പ്രായോഗിക മാർഗം.
70 വര്‍ഷം മുമ്പ് ആഫ്രിക്കയില്‍ കുരങ്ങന്മാരിലാണ് ഈ വൈറസ് കണ്ടെത്തിയത്. തുടക്കത്തിൽ കാര്യമായ പ്രശ്നങ്ങൾ ഉണ്ടാക്കിയില്ലെങ്കിലും കാലക്രമേണ നാഡിവ്യൂഹങ്ങളെ ബാധിക്കുന്ന ഗുരുതര രോഗമായി മാറുകയും രോഗിയുടെ മരണത്തിന് കാരണമാകുകയും ചെയ്യുന്ന  മാരക വൈറസായി ഇത് രൂപം മാറുകയായിരുന്നു.
വൈറസ് ബാധ: തലച്ചോറിന് തകരാറുമായി 2400 നവജാതശിശുക്കള്‍