ദോഹ: ദോഹ മെട്രോയ്ക്ക് വേണ്ടിയുള്ള തുരങ്കം 67 ശതമാനം പൂര്‍ത്തിയായപ്പോള്‍ ചില തുരങ്ക നിര്‍മാണ യന്ത്രങ്ങള്‍ (ടി.ബി.എം.) ജോലി നിര്‍ത്തിത്തുടങ്ങിയതായി ദോഹ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അല്‍ മെസ്സില സൈറ്റില്‍ നിന്നുള്ള അല്‍ റയാന്‍ ടി.ബി.എം. ആണ് ഭൂമിക്ക് മുകളില്‍ എത്തിയതെന്ന് വാര്‍ത്തയില്‍ പറയുന്നു. അല്‍ റയാന്‍ റോഡില്‍ ജാസിം ബിന്‍ ഹമദ് സ്ട്രീറ്റിന് സമീപത്തായി മെട്രോസ്റ്റേഷന്‍ ഒരുങ്ങുന്ന സ്ഥലമാണിത്.

അല്‍ റയാന്‍ ടി.ബി.എം.ദോഹ മെട്രോയുടെ ഗ്രീന്‍ ലൈനിലാണ് അവസാനമായി തുരങ്കനിര്‍മാണം നടത്തിയത്. റെഡ് ലൈനിന് വേണ്ടി കോര്‍ണിഷില്‍ ഇതേ ടി.ബി.എം.തുരങ്കം നിര്‍മിച്ചിരുന്നു. ജര്‍മന്‍ നിര്‍മിത ടി.എം.ബി. ഇപ്പോള്‍ വിഘടിപ്പിച്ച് കൊണ്ടിരിക്കുകയാണ്.
21 കൂറ്റന്‍ ടി.എം.ബി.കളാണ് ദോഹയില്‍ പ്രവര്‍ത്തിക്കുന്നത്.  ഏറ്റവും കൂടുതല്‍ ടി.എം.ബി.കള്‍ ഒന്നിച്ച് ഒരു നഗരത്തില്‍ തുരങ്ക നിര്‍മാണത്തില്‍ ഏര്‍പ്പെട്ടതിനുള്ള ഗിന്നസ് റെക്കോര്‍ഡ് അടുത്തയിടെയാണ് മെട്രോ റെയിലിനെ തേടി എത്തിയത്. 113 കിലോമീറ്റര്‍ ദൂരമാണ് ദോഹയില്‍ മെട്രോക്കായി തുരങ്കം നിര്‍മിക്കുന്നത്. 2019-ല്‍ മെട്രോ ഓടിത്തുടങ്ങുമെന്നാണ് അധികൃതര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഖത്തറിന്റെ സ്വപ്‌ന പദ്ധതിയായ ദോഹ മെട്രോയുടെ ആദ്യ 37 സ്റ്റേഷനുകള്‍ 2018-ല്‍ പൂര്‍ത്തിയാകും. രണ്ടാം ഘട്ടത്തില്‍ 35 സ്റ്റേഷനുകളുടെ പണി 2030 ഓടെ പൂര്‍ത്തിയാക്കും. ആകെ 72 സ്റ്റേഷനുകളാണ് പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്നത്.