കരിമുണ്ട കുരുമുളക് വിളവുചൊരിയുന്നതിന്റെ  സന്തോഷത്തിലാണ് ഡോ. മോഹന്‍ദാസ്.  കോഴിക്കോട് പെരുവണ്ണാമൂഴിയില്‍നിന്നാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് കരിമുണ്ടവള്ളികള്‍ ശേഖരിച്ചത്.കന്യാകുമാരി ജില്ലയിലെ മാര്‍ത്താണ്ഡം പാസ്റ്റേഴ്‌സ് ലെയ്‌നിലെ ഡോ. മോഹന്‍ദാസിന് കൃഷിപാഠത്തിന്റെ ആവശ്യമില്ല. കൃഷിശാസ്ത്രത്തില്‍ ബിരുദാനന്തബിരുദവും ഡോക്ടറേറ്റും തുടര്‍ന്ന് എ.ആര്‍.എസ്സും നേടി. 1976ല്‍ ശാസ്ത്രജ്ഞനായി കട്ടക്കിലും സീനിയര്‍ സയന്റിസ്റ്റായി കോഴിക്കോട്ടും, പെരുവണ്ണാമൂഴിയിലും  കാസര്‍കോട്ടും പ്രവര്‍ത്തിച്ചു. തിരുവനന്തപുരത്തെ കേന്ദ്ര കിഴങ്ങുവിള  ഗവേഷണകേന്ദ്രത്തില്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റായി പ്രവര്‍ത്തിച്ച് 2011ല്‍ വിരമിച്ചു.
ഔദ്യോഗിക ജീവിതത്തില്‍ കൃഷിപരീക്ഷണകുതുകിയായ മോഹന്‍ദാസിന് താത്പര്യം കുരുമുളകിനോടും കവുങ്ങിനോടുമാണ്. അതുകൊണ്ടുതന്നെയാണ് 20 വര്‍ഷങ്ങള്‍ക്കുമുമ്പ് കേരള അതിര്‍ത്തിയോടുചേര്‍ന്ന എരിത്താവൂര്‍ പ്രദേശത്ത് ഒരു ഹെക്ടര്‍ സ്ഥലംവാങ്ങി കൃഷിതുടങ്ങിയത്.
നെല്‍കൃഷി, വാഴയ്ക്ക് വഴിമാറിയപ്പോള്‍ മോഹന്‍ദാസ് അതിനുമുതിരാതെ വെള്ളം കെട്ടിനില്‍ക്കാത്തവിധം ചാലുകള്‍ കോരി ആറടി അകലത്തില്‍ ബണ്ടുകള്‍ തീര്‍ത്തു. അതില്‍ 12 അടി അകലത്തില്‍ മംഗള, ശ്രീമംഗള, മൊഹിത്‌നഗര്‍ എന്നീ അത്യുത്പാദനശേഷിയുള്ള ഒന്നരവര്‍ഷം പ്രായമായ കവുങ്ങിന്‍ തൈകള്‍ നട്ടു. വളര്‍ന്നുവരുന്ന ഈ തൈകള്‍ക്ക് തണലേകാനും  വെയില്‍കൊള്ളാതിരിക്കാനും ഇടവിളയായി വാഴയും നട്ടു.
മൂന്നുവര്‍ഷം വളര്‍ന്ന കവുങ്ങിന്റെ ചുവട്ടില്‍ രണ്ടടിമാറി, ഒരടി ചതുരത്തിലും ആഴത്തിലും കുഴികളെടുത്ത് അതില്‍ കാലിവളവും മേല്‍മണ്ണുമായി ചേര്‍ത്തുനിറച്ചാണ് ആദ്യമഴയോടെ വേരുപിടിച്ച കരിമുണ്ട കുരുമുളകുതൈ നട്ടത്. അവയ്ക്ക് തണലിനായി വാഴയുടെ ഉണങ്ങിയ കരിയിലയും കെട്ടി വളര്‍ന്നുവരുന്നതുവരെ സംരക്ഷിച്ചു. വള്ളിയുടെ പറ്റുവേരുകള്‍ കവുങ്ങില്‍ പടര്‍ന്നുകയറാന്‍ വാഴനാരുകൊണ്ട് കവുങ്ങില്‍ കെട്ടുകയും ചെയ്തു. മൂന്നുമാസത്തിലൊരിക്കല്‍ ഓരോ ചുവട്ടിലും ഓരോ കിലോവീതം  ചാണകപ്പൊടിയും മണ്ണിലെ ഈര്‍പ്പമനുസരിച്ച് ഒരു വര്‍ഷം 34 തവണ 50 കിലോ പൊട്ടാഷും 50 കിലോ ഡി.എം.പി.യുമായി കലര്‍ത്തി 100 ഗ്രാം വീതവും നല്‍കി അതിനുമുകളില്‍ അല്പം മണ്ണും വിതറും. ചുവട്ടിലുള്ള കളകളെ കൈകൊണ്ട് പറിച്ചുമാറ്റും. ഒരു കാരണവശാലും മണ്‍വെട്ടികൊണ്ട് ചുവട് തുളയ്ക്കരുത്. വേരിന് ക്ഷതമേല്‍ക്കുന്ന പ്രവൃത്തികളൊന്നും കുരുമുളകിന് പാടില്ല. അതിന്റെ വേരുകള്‍ ചെടിയുടെ ചുറ്റും വട്ടത്തില്‍ അധികംതാഴാതെ പടര്‍ന്നാണ് കാണപ്പെടുന്നത്. വേരുകള്‍ക്ക് മുറിവേറ്റാല്‍ അതില്‍ക്കൂടിയാണ് കുരുമുളകിനെ ബാധിക്കുന്ന കുമിള്‍രോഗമായ വില്‍റ്റ് അഥവാ വാട്ടരോഗം, ദ്രുതവാട്ടം, മരുവാട്ടം ഇവ ഉണ്ടാകുന്നതെന്ന് ഡോ. മോഹന്‍ദാസ് പറയുന്നു.
സാധാരണ കുരുമുളക് 15 - 20 വര്‍ഷക്കാലമേ നിലനില്‍ക്കുകയുള്ളൂവെങ്കിലും തന്റെ കവുങ്ങില്‍പറ്റി  താങ്ങായിവളരുന്ന 1000ത്തില്‍പരം ചുവടുകള്‍ 15 വര്‍ഷം കഴിഞ്ഞിട്ടും നിത്യയൗവനത്തോടെ നിലനില്‍ക്കുകയും നല്ല വിളവുതരികയും ഇത്രയുംകാലമായിട്ടും ഒരു രോഗവും ബാധിച്ചിട്ടില്ലെന്നും ഇദ്ദേഹം പറഞ്ഞു.
സാധാരണ കുരുമുളകുവള്ളികള്‍ ഒരു പരിധികഴിഞ്ഞാല്‍ ചില കര്‍ഷകര്‍ അധികംപൊങ്ങാതെ താഴോട്ട് താത്തിവിടും. എന്നാല്‍,  ഇവിടെ അതിനെ സ്വതന്ത്രമായി വളരാന്‍ അനുവദിക്കുന്നു. 15 വര്‍ഷം വളര്‍ന്ന ഈ വള്ളികള്‍ താങ്ങ് കവുങ്ങിന്റെ മുക്കാല്‍ ഭാഗത്തോളം വളര്‍ന്ന് കരുത്തായിനില്‍ക്കുന്നു.
ഒരു ചുവടില്‍നിന്ന് ശരാശരി 1520 കിലോവരെ ലഭിക്കും. കഴിഞ്ഞ വിളവെടുപ്പ് 12 ലക്ഷത്തിനും ഇക്കൊല്ലം 15 ലക്ഷത്തിനുമാണ് വിറ്റത്.
ചെലവുകുറഞ്ഞ നീരാവി അറയില്‍ കുരുമുളകുതൈകളും കുറ്റിക്കുരുമുളകും വന്‍തോതില്‍ തയ്യാറാക്കുന്നുണ്ട്. ചുവട്ടിലെ വള്ളികളും മുകളറ്റത്തെ തലപ്പുകളുമാണ് കുരുമുളകിന്റെ തൈകള്‍ക്ക് ഉപയോഗിക്കുന്നത്. ഫോണ്‍: 9843643646.