1/18/2016

വിമാനം തകര്‍ന്നാലും യാത്രക്കാർക്ക് രക്ഷ!

manoramaonline.com

വിമാനം തകര്‍ന്നാലും യാത്രക്കാർക്ക് രക്ഷ!

by സ്വന്തം ലേഖകൻ
വിമാനം അന്തരീക്ഷത്തില്‍ വെച്ച് തകര്‍ന്നാല്‍ പോലും യാത്രികരെ ഒരു പോറല്‍പോലുമേല്‍പ്പിക്കാതെ ഭൂമിയിലെത്തിക്കുന്ന സുരക്ഷാകവചം യാഥാര്‍ഥ്യമാകുന്നു. വിമാനത്തിനുള്ളില്‍ അത്യാവശ്യഘട്ടങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും വേര്‍പെടുത്താവുന്ന മറ്റൊരു സുരക്ഷാ കവചം തീര്‍ത്താണ് എഞ്ചിനീയര്‍മാര്‍ പുതിയ വിസ്മയം തീര്‍ത്തിരിക്കുന്നത്.


വിമാനം പറന്നുയരുമ്പോഴോ ഇറങ്ങുമ്പോഴോ വായുവില്‍ വെച്ചോ വിമാനത്തിന് എന്തെങ്കിലും കേടുപാടുകള്‍ സംഭവിക്കുകയോ മറ്റോ ചെയ്താല്‍ യാത്രക്കാരെ സുരക്ഷിതമായി നിലത്തിറക്കാന്‍ വിമാനത്തിനുള്ളിലെ ഈ സുരക്ഷാ കവചത്തിന് സാധിക്കും. അന്തരീക്ഷത്തില്‍ വെച്ചാണ് സുരക്ഷാ കവചം വേര്‍പെടുന്നതെങ്കില്‍ പാരച്ച്യൂട്ട് വഴി നിലത്തെത്തും. ഇനി സമുദ്രത്തിലാണ് പതിക്കുന്നതെങ്കില്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കാവുന്ന രീതിയിലാണ് ഈ കവചത്തിന്റെ നിര്‍മ്മാണം.
വ്യോമയാന സുരക്ഷയില്‍ ഗവേഷണം നടത്തുന്ന വ്ലാദിമിര്‍ ടരെന്‍കോ എന്ന എഞ്ചിനീയറാണ് ഈ സുപ്രധാന കണ്ടു പിടുത്തത്തിന് പിന്നില്‍. 'വിമാനം എന്തെങ്കിലും കാരണവശാല്‍ തകര്‍ന്നാല്‍ പോലും യാത്രക്കാരെ രക്ഷിക്കുക സാധ്യമാണ്. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താതെ നമുക്ക് വിമാനത്തിന്റെ സുരക്ഷയെക്കുറിച്ച് പറയാനാകില്ല' കഴിഞ്ഞ മൂന്ന് വര്‍ഷമായി സുരക്ഷാ കവചത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന ടരെന്‍കോ പറയുന്നു.
വിമാനത്തിന്റെ ഭാഗമായ സുരക്ഷാ കവചത്തിനുള്ളിലായിരിക്കും യാത്രികര്‍ ഇരിക്കുക. ഈ സുരക്ഷാ കവചത്തിന്റെ മുകളില്‍ പാരച്യൂട്ടുകള്‍ ഘടിപ്പിച്ചിരിക്കും. എപ്പോള്‍ വേണമെങ്കിലും വിമാനവുമായുള്ള ബന്ധം വേര്‍പ്പെടുത്തി യാത്രക്കാരെ സുരക്ഷിതരാക്കാനുള്ള സജ്ജീകരണങ്ങളാണ് ഇതിലുള്ളത്. വെള്ളത്തിലാണ് സുരക്ഷാ കവചം പതിക്കുന്നതെങ്കില്‍ പൊങ്ങികിടക്കാന്‍ ആവശ്യമായ വായുനിറച്ച ട്യൂബുകളും ഇവയിലുണ്ട്. യാത്രക്കാരെ മാത്രമല്ല അവരുടെ സാധന സാമഗ്രികളും കൂടി വഹിക്കുന്നതായിരിക്കും ഈ സുരക്ഷാ കവചം. അതുകൊണ്ട് സാധനങ്ങള്‍ നഷ്ടമാകുമെന്ന ഭയവും വേണ്ട.
എന്നാല്‍ ഈ കണ്ടുപിടുത്തത്തിനെതിരെ നിരവധി ആശങ്കകളും ഉയര്‍ന്നു വന്നിട്ടുണ്ട്. വലിയ കെട്ടിടങ്ങള്‍ക്കു മുകളിലോ തിരക്കേറിയ നഗരത്തിലോ ജനവാസമില്ലാത്ത പര്‍വ്വതങ്ങള്‍ക്ക് മുകളിലോ ഈ സുരക്ഷാ കവചം പതിച്ചാല്‍ അപകടസാധ്യതയില്ലേ എന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. ലോകത്ത് ഒരു വര്‍ഷം ശരാശരി 500 പേരാണ് വിമാനം സ്വാഭാവികമായി തകര്‍ന്ന് മരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ സുരക്ഷാ സംവിധാനം എല്ലാ വിമാനങ്ങളിലും ഏര്‍പ്പെടുത്തുന്നത് അധിക ചിലവാണെന്ന വാദവും ഉയര്‍ന്നു കഴിഞ്ഞു.
ഇത്തരത്തിലുള്ള ആശങ്കകള്‍ക്കും സുരക്ഷാ കവചം കണ്ടുപിടിച്ച ഉക്രൈനിയന്‍ എഞ്ചിനീയര്‍ക്ക് മറുപടിയുണ്ട്. സുരക്ഷാ കവചത്തിനാവശ്യമായ അധിക ചെലവ് വിമാനടിക്കറ്റില്‍ നല്‍കാന്‍ സന്നദ്ധമാണെന്ന് 95 ശതമാനം പേരും താന്‍ നടത്തിയ സര്‍വ്വേയില്‍ വ്യക്തമാക്കിയെന്ന് അദ്ദേഹം പറയുന്നു. കഴിഞ്ഞ വര്‍ഷമാണ് ടരെന്‍കോയ്ക്ക് ഈ കണ്ടുപിടുത്തത്തിന് പേറ്റന്റ് ലഭിച്ചത്. എന്നാല്‍ വിമാനം പൊട്ടിത്തെറിക്കുകയോ റോക്കറ്റ് ആക്രമണത്തില്‍ തകരുകയോ ചെയ്താല്‍ സുരക്ഷാകവചം രക്ഷക്കെത്തില്ലെന്നും ടരെന്‍കോ തന്നെ പറയുന്നുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1