കൊച്ചി: സൗദി അറേബ്യയിലേക്കുള്ള വിസ ഇന്ത്യയില്‍ പുതുക്കാന്‍ അനുവദിക്കുന്ന പുതിയ നിയമം ഉടന്‍ പ്രാബല്യത്തിലാകും.
സൗദിയിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ എല്ലാ വിദേശ ജോലിക്കാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും കാലാവധി കഴിഞ്ഞ റീ എന്‍ട്രി വിസ നാട്ടില്‍ തന്നെ പുതുക്കാനുള്ള അവസരമാണ് ഒരുക്കുന്നത്.  ഇതിനുള്ള പ്രത്യേക നിര്‍ദ്ദേശം സൗദി വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ മാസം പുറപ്പെടുവിച്ചിരുന്നു. ഇന്ത്യയിലെ സൗദി എംബസിയിലെ കോണ്‍സുലാര്‍ സേവനകേന്ദ്രം വഴിയാകും വിസ പുതുക്കുന്നത്. ഏഴ് മാസത്തിലധികം നാട്ടില്‍ ചെലവഴിക്കാത്ത ജോലിക്കാര്‍ക്കാണ് ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ കഴിയുന്നത്.

ആശ്രിതര്‍ക്ക് ഒരു വര്‍ഷത്തെ കാലാവധിയാണ് നിശ്ചയിച്ചിരിക്കുന്നത്.
മലയാളികളായ പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരമായ നടപടിയാണ് സൗദി പ്രഖ്യാപിച്ചിരിക്കുന്നത്. പഠനത്തിനും മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കുമായി നാട്ടിലേക്ക് വരുന്ന ആശ്രിതര്‍ക്ക് നിശ്ചിത സമയത്തിനകം തിരിച്ചുപോകാനാകാതെ വിസ റദ്ദാകുന്ന സാഹചര്യമുണ്ടായിരുന്നു.
ഇത്തരം ബുദ്ധിമുട്ടുകള്‍ പുതിയ നടപടിയിലൂടെ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയില്‍ തന്നെ വിസ പുതുക്കുമ്പോള്‍ സൗദി വിദേശമന്ത്രാലയം, ചേംബര്‍ കൗണ്‍സില്‍ എന്നിവ സാക്ഷ്യപ്പെടുത്തിയ സ്ഥാപനങ്ങളുടെ കത്ത് ഹാജരാക്കണം. റസിഡന്റ് പെര്‍മിറ്റിന്റെ പകര്‍പ്പും അപേക്ഷയോടൊപ്പം നല്‍കണം. സ്‌പോണ്‍സറുടെ വിശദാംശങ്ങളടക്കമുള്ള കാര്യങ്ങളും അപേക്ഷയോടൊപ്പം നല്‍കിയാല്‍ ഇന്ത്യയില്‍ തന്നെ റീ എന്‍ട്രി വിസ പുതുക്കാനാകുമെന്നാണ് സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
അതേസമയം, നിയമലംഘനം നടത്തുന്ന വിദേശികള്‍ക്കോ അവരുടെ ആശ്രിതര്‍ക്കോ ഇത്തരത്തില്‍ റീ എന്‍ട്രി വിസ പുതുക്കാനാകില്ലെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.