1/01/2016

വെള്ളം ശുദ്ധീകരിക്കാന്‍ 5 പൈസ:

mathrubhumi.com

വെള്ളം ശുദ്ധീകരിക്കാന്‍ 5 പൈസ: പദ്ധതിയുമായി മലയാളി പ്രൊഫസര്‍

അജീഷ് പ്രഭാകരന്‍ പി.
prof.
'നൂതന ആവിഷ്‌കാരങ്ങളും കണ്ടുപിടിത്തങ്ങളും സര്‍ഗപരതയുള്ള മനസില്‍നിന്നുമാണ് ഉത്ഭവിക്കുന്നത്. ഇത്തരം മനസുകള്‍ നിരന്തരം പ്രവര്‍ത്തിക്കുന്നതും ഫലത്തെക്കുറിച്ച് സ്വപ്‌നങ്ങള്‍ നെയ്തു കൊണ്ടേയിരിക്കുന്നതുമായിരിക്കും. പ്രപഞ്ചത്തിലെ എല്ലാ ശക്തികളും ആ പ്രചോദിത മനസിനുവേണ്ടി പ്രവര്‍ത്തിക്കും'.-ഡോ. എ.പി.ജെ. അബ്ദുള്‍ കലാം
ലിറ്ററിന് അഞ്ച് പൈസ നിരക്കില്‍ വെള്ളം ശുദ്ധീകരിക്കാന്‍ കഴിയുമോ?. അതും ഒരു ജനവിഭാഗത്തെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന 'ആര്‍സെനിക്' എന്ന വിഷാംശം കലര്‍ന്ന വെള്ളം വളരെ കുറഞ്ഞ ചെലവില്‍?. കഴിയുമെന്ന് മദ്രാസ് ഐഐടിയിലെ കെമിസ്ട്രി വിഭാഗത്തിലെ മലയാളി പ്രൊഫസര്‍ ഡോ. ടി. പ്രദീപ് പറയും.
അമൃത് (ആര്‍സനിക് ആന്‍ഡ് മെറ്റല്‍ റിമൂവല്‍ ത്രു ഇന്ത്യന്‍ ടെക്‌നോളജി) എന്ന പേരില്‍ നാനോ സാങ്കേതിക വിദ്യ ഉപയോഗിച്ച് വെള്ളം ശുദ്ധീകരിക്കാന്‍ കഴിയുന്ന ഉപകരണം നിര്‍മിച്ചിരിക്കുകയാണ് ഡോ. പ്രദീപും സംഘവും. ഇവരുടെ വാട്ടര്‍ പ്യൂരിഫയര്‍ എല്ലാ സംസ്ഥാനങ്ങളിലും ഉപയോഗിക്കാന്‍ കേന്ദ്ര ശുചിത്വ,കുടിവെള്ള മന്ത്രാലയം അനുമതി നല്‍കി.
പശ്ചിമ ബംഗാള്‍ നോയിഡയിലെ നോനോ ടെക്‌നോളജി വെള്ള ശുദ്ധീകരണ പ്ലാന്റ് സന്ദര്‍ശിച്ച് പദ്ധതി നടപ്പിലാക്കാനാണ് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. ദേശീയ ഗ്രാമ കുടിവെള്ള പദ്ധതിയുടെ സാമ്പത്തിക സഹായത്തോടെ പ്ലാന്റ് സ്ഥാപിക്കാം.
ശാസ്ത്രം സമൂഹത്തിന് പ്രയോജനമാകണമെന്ന ഉറച്ച വിശ്വാസമാണ് ഇത്തരം കണ്ടുപിടുത്തങ്ങള്‍ക്ക് പിന്നില്ലെന്ന് പ്രൊഫ. പ്രദീപ് 'മാതൃഭൂമി ഓണ്‍ലൈനോ'ട് പറഞ്ഞു.
amruth water
വെള്ളത്തില്‍ ഇന്‍വസ്റ്റ് ചെയ്യാന്‍ ആര്‍ക്കും താല്‍പര്യമില്ല. എന്നാല്‍, എല്ലാവര്‍ക്കും വെള്ളം ആവശ്യമാണ്. അതിനാല്‍ കുറഞ്ഞ ചെലവില്‍ നല്ല വെള്ളം ജനങ്ങളിലേക്കെത്തണമെന്നാണ് പ്രദീപിന്റെ വാക്കുകള്‍. നാനോ ടെക്‌നോളജി ഫോര്‍ ക്ലീന്‍ വാട്ടര്‍ എന്ന മേഖലയിലാണ് ഗവേഷണം. പത്ത് വര്‍ഷത്തെ ഗവേഷണങ്ങളുടെ ഫലമായിട്ടാണ് ആര്‍സനിക് വാട്ടര്‍ പ്യൂരിഫൈര്‍ വികസിപ്പിക്കുന്നത്.
അമൃത് ജനങ്ങളിലേക്ക് 
നാനോ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വെള്ളത്തില്‍ നിന്ന് ബാക്ടീരിയ, വൈറസ്, രാസവസ്തുക്കള്‍ എന്നിവ എങ്ങനെ നീക്കം ചെയ്യാമെന്ന ലക്ഷ്യത്തോടെയാണ് ഗവേഷണത്തിന് തുടക്കം. നാനോ കണങ്ങള്‍ ഉപയോഗിച്ച് വെള്ളത്തില്‍ നിന്ന് അണുക്കളെ ഇല്ലാതാക്കി കുറഞ്ഞ വിലയ്ക്ക് ജനങ്ങളില്‍ എത്തിക്കാമെന്ന ഗവേഷണത്തിലേക്ക് കടക്കുന്നു.
പശ്ചിമ ബംഗാള്‍,ബീഹാര്‍,ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലാണ് ആര്‍സെനിക് കലര്‍ന്ന വെള്ളം ജനങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നത്്. പല തരത്തിലുള്ള രോഗങ്ങള്‍ക്ക് ഇത് കാരണമാകുന്നു. ആറ് മില്യണ്‍ ജനങ്ങള്‍ ആര്‍സെനിക് വിഷാംശം കാരണം ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്.
ത്വക്ക് പൊട്ടുക, ശ്വാസകോശം, വൃക്ക എന്നിവയുടെ പ്രവര്‍ത്തനം തകരാറിലാവുക, മൂത്രാശയരോഗം, ത്വക്കിലെ അര്‍ബുദം, കുട്ടികളില്‍ ബുദ്ധിവികാസം കുറയുക, ജനിതക വൈകല്യം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളിലും ആര്‍സെനിക് വിഷാംശം കലര്‍ന്ന വെള്ളം ജനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.
1914 ല്‍ ആണ് ആര്‍സെനിക് വിഷം കണ്ടെത്തുന്നത്. മനുഷ്യ ശരീരത്തെ സാവധാനത്തില്‍ ഇല്ലാതാക്കുന്ന വിഷമാണിത്. നെപ്പോളിയനെ കൊലപ്പെടുത്തിയത് ആര്‍സെനിക് ഉപയോഗിച്ചെന്നാണ് വാദം. സാധാരണ മണ്ണിന്റെ വിവിധ പാളികളിലൂടെ വെള്ളം കടന്നു പോകുമ്പോള്‍ ശുദ്ധീകരിക്കപ്പെടുകയാണ് ചെയ്യുന്നത്. എന്നാല്‍, ആര്‍സെനിക് മേഖലയില്‍ ഇതിന് കഴിയുന്നില്ല.
water
ചിറക് വിരിയ്ക്കുന്ന നാനോ കണങ്ങള്‍
നാനോ കണങ്ങളിലൂടെ വെള്ളം കടന്നു പോകുമ്പോള്‍ സൂക്ഷ്മാവസ്ഥയിലുള്ള മാലിന്യങ്ങള്‍ ഇല്ലാതാകുന്നു. പിന്നീട് ആര്‍സെനിക്, ഈയം, ഇരുമ്പ് തുടങ്ങിയവയെ നശിപ്പിക്കും. അതായത് വിഷ വസ്തുക്കളെ നാനോ കണങ്ങള്‍ മുറിച്ച് ഇല്ലാതാക്കുന്നു. തുടര്‍ന്നു പാര്‍ശ്വഫലങ്ങളില്ലാത്ത പുതിയ പദാര്‍ത്ഥമാക്കി മാറ്റുന്നു.
തികച്ചും ഗ്രാമങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് ഇത് വികസിപ്പിച്ചത്. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലാണ് ആദ്യമായി പദ്ധതി അവതരിപ്പിച്ചത്. പിന്നീട് ബംഗാള്‍ സര്‍ക്കാരിന്റെ ആര്‍സെനിക് ടാസ്‌ക് ഫോഴ്‌സ് അനുമതി നല്‍കി. വലിയ യൂണിറ്റില്‍ മണിക്കൂറില്‍ 18,000 ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കും. വീടുകളില്‍ ചെറിയ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു.
വെള്ളം ശുദ്ധീകരിക്കുന്നതിന് വൈദ്യുതിയോ, വെള്ളം പമ്പ് ചെയ്യുകയോ വേണ്ട. ലിറ്ററിന് അഞ്ച് പൈസ നിരക്കില്‍ നാല് ലക്ഷത്തോളം ജനങ്ങളാണ് ഇന്ന് നാനോ ടെക്‌നോളജിയിലൂടെ ശുദ്ധീകരിച്ച വെള്ളം കുടിക്കുന്നത്. അതായത് ലിറ്ററിന് അഞ്ച് പൈസ നിരക്കില്‍ വെള്ളം വീട്ടിലെത്തുന്നു. രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്കില്‍ വെള്ളം ശുദ്ധീകരിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യ നാനോ ടെക്‌നോളജിയുടെ സഹായത്താല്‍ നിര്‍മിച്ചിരിക്കുന്നു.
ഇനോ-നാനോ റിസര്‍ച്ച് പ്രൈവറ്റ് ലിമിറ്റഡ് എന്നപേരില്‍ ഐഐടിയിലെ പൂര്‍വ വിദ്യാര്‍ഥികള്‍ രൂപം നല്‍കിയ കമ്പനിയാണ് പദ്ധതിയുടെ വാണിജ്യ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. നിലവില്‍ ഇന്ത്യയില്‍ മാത്രം വില്‍പ്പന നടത്തുന്ന വാട്ടര്‍ പ്യൂരിഫൈയറിനെ വിദേശ രാജ്യങ്ങളില്‍ എത്തിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി.
ദേശീയ നാനോ നയം
ദേശീയ നാനോ ടെക്‌നോളജി നയത്തിന്റെ ഭാഗമായി 2011 ല്‍ കൂടുതല്‍ ഗവേഷണങ്ങള്‍ക്കായി ഐഐടിയില്‍ കേന്ദ്ര ശാസ്ത്ര-സാങ്കേതിക മന്ത്രാലയം ഒരു സെന്റര്‍ തന്നെ അനുവദിച്ചു. തീമാറ്റിക് യൂണിറ്റ് ഓഫ് എക്‌സ്‌ലന്‍സ് ഓഫ് വാട്ടര്‍ എന്ന പേരില്‍ ഗവേഷണം കൂടുതല്‍ സജീവമായി.
നാനോ സാങ്കേതിക വിദ്യയുടെ ഗുണങ്ങള്‍ തിരിച്ചറിഞ്ഞ് ജനങ്ങള്‍ക്ക് എങ്ങനെ പ്രയോജനമാക്കാം എന്ന രീതിയില്‍ ഗവേഷണങ്ങള്‍ തുടങ്ങി. മനുഷ്യന്റെ ദൈനംദിന ജീവിതത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാങ്കേതിക വിദ്യ കൊണ്ട് കഴിയണം. അത് ചെലവ് കുറഞ്ഞതാകണമെന്ന് പ്രദീപ് പറയുന്നു.
ഏറ്റവും കുറഞ്ഞ ചെലവില്‍ ലോകത്ത് ആദ്യമായിട്ടാണ് വെള്ളം ശുദ്ധീകരിക്കുന്ന സാങ്കേതിക വിദ്യ അവതരിപ്പിക്കുന്നത്. നാനോ ടെക്‌നോളജി ഉപയോഗിച്ച് എന്‍ഡോസള്‍ഫാന്‍ വിഷത്തെ എങ്ങനെ ഇല്ലാതാക്കാമെന്നതടക്കം ഒട്ടേറെ ഗവേഷണ പദ്ധതികള്‍ പ്രൊഫ. പ്രദീപിന്റെ നേതൃത്വത്തിലുള്ള  സംഘത്തിനുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ ശാന്തിസ്വരൂപ് ഭട്‌നാഗര്‍ പുരസ്‌കാരം, ബി.എം. ബിര്‍ള സയന്‍സ് പ്രൈസ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ നേടിയ പ്രദീപ് മലപ്പുറം പന്താവൂര്‍ സ്വദേശിയാണ്. കുഞ്ഞുകണങ്ങള്‍ക്ക് വസന്തം: നാനോ ടെക്‌നോളജിക്ക് ഒരാമുഖം' എന്ന പേരില്‍ മലയാളത്തില്‍ പുസ്തകം രചിച്ചിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1