കാലിഫോര്‍ണിയ: ബഹിരാകാശ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി തിരിച്ചെത്തിയ റോക്കറ്റ് ലാന്‍ഡിങ്ങിനിടെയുണ്ടായ ചെറിയപിഴവിനെ തുടര്‍ന്ന് 'കലിടറിവീണ്' കത്തിയമര്‍ന്നു. അമേരിക്കയിലെ സ്വകാര്യ ബഹിരാകാശ വാഹന കമ്പനിയായ സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ ഒമ്പത് റോക്കറ്റാണ് തിരിച്ചിറങ്ങിയപ്പോള്‍ തകര്‍ന്നുവീണ് തീഗോളമായി മാറിയത്.
കടലില്‍ ലാന്‍ഡിങ്ങിനായി തയാറാക്കിനിര്‍ത്തിയ ഡ്രോണ്‍ കപ്പലിലാണ് റോക്കറ്റ് തിരിച്ചിറങ്ങിയത്. എന്നാല്‍ വിക്ഷേപണ സമയത്ത് റോക്കറ്റിന്റെ കാലില്‍ ഒന്ന് തകര്‍ന്നതാണ്‌ തിരിച്ചടിയായത്. അതോടെ് തിരിച്ചിറങ്ങിയപ്പോള്‍ റോക്കറ്റ് ഒരുവശത്തേക്ക് ചരിഞ്ഞുവീഴുകയും കത്തിയമരുകയുമായിരുന്നു.
കഴിഞ്ഞ വര്‍ഷം ഉപഗ്രഹ വിക്ഷേപണത്തിന് ശേഷം ഫാല്‍ക്കണ്‍ 9 റോക്കറ്റ് തിരികെ സുരക്ഷിതമായി നിലത്തിറക്കി സ്‌പേസ് എക്‌സ് ചരിത്രം കുറിച്ചിരുന്നു. വിക്ഷേപണ രംഗത്ത് ഒരിക്കല്‍ ഉപയോഗിച്ച റോക്കറ്റ് പുനരുപയോഗത്തിന് സാധ്യമാക്കുക എന്ന നിര്‍ണായക നേട്ടമാണ് സ്‌പേസ് എക്‌സ് ഡിസംബറില്‍ സ്വന്തമാക്കിയത്. പക്ഷേ വീണ്ടും ദൗത്യം പരാജയപ്പെട്ടത് റോക്കറ്റ് പുനരുപയോഗത്തിലെ വെല്ലുവിളി തന്നെയാണ് തെളിയിക്കുന്നത്.
കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ജാസണ്‍ മൂന്നിനെ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച ശേഷം തിരിച്ചിറങ്ങുന്നതിനിടെയാണ് റോക്കറ്റിന്‌ അപകടം സംഭവിച്ചത്. മധ്യ കാലിഫോര്‍ണിയയിലെ വാണ്ടന്‍ബര്‍ഗ് വ്യോമസേന ആസ്ഥാനത്ത് നിന്നാണ് ഞായറാഴ്ച ഫാല്‍ക്കണ്‍ റോക്കറ്റ് ഉപഗ്രഹവുമായി കുതിച്ചുയര്‍ന്നത്.