സൗരയൂഥത്തില്‍ 'ഒന്‍പതാം ഗ്രഹ'ത്തിന് തെളിവുമായി ഗവേഷകര്‍. സൗരയൂഥത്തിന്റെ ബാഹ്യമേഖലയില്‍ ദൈര്‍ഘ്യമേറിയ ഭ്രമണപഥത്തില്‍ സൂര്യനെ ചുറ്റുന്ന ഭീമന്‍ വസ്തു സ്ഥിതിചെയ്യുന്നതിനുള്ള തെളിവാണ് ഗവേഷകര്‍ക്ക് ലഭിച്ചത്.
ഭൂമിയെ അപേക്ഷിച്ച് 10 മടങ്ങ് ദ്രവ്യമാനം (പിണ്ഡം) ഉള്ള ആ വസ്തുവിന് സൂര്യനെ ഒരുതവണ വലംവെയ്ക്കാന്‍ 10,000 വര്‍ഷത്തിനും 20,000 വര്‍ഷത്തിനുമിടയ്ക്ക് സമയം വേണം. കണ്ടെത്തിയ വസ്തു ഒരു ഗ്രഹമാണെന്നതില്‍ ഗവേഷര്‍ക്ക് സംശയമില്ല.
'ഒന്‍പതാം ഗ്രഹം' ( Planet Nine ) എന്ന് വിശേഷിപ്പിക്കുന്ന പുതിയ ഗ്രഹത്തിനുള്ള തെളിവ്, ' കാലിഫോര്‍ണിയ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി' (കാല്‍ടെക്) യിലെ വിഖ്യാത ഗ്രഹശാസ്ത്രജ്ഞനായ മൈക്കല്‍ ബ്രൗണും കോണ്‍സ്റ്റാന്റിന്‍ ബട്ട്യാഗിനും ചേര്‍ന്നാണ് കണ്ടെത്തിയത്.
Planet Nine
പുതിയതായി തെളിവ് ലഭിച്ച വസ്തുവിന്റെ ഭ്രമണപഥം. ചിത്രം കടപ്പാട്: Caltech
സൗരയൂഥത്തില്‍ കിയ്പ്പര്‍ ബെല്‍റ്റ് ( Kuiper Belt ) എന്നറിയപ്പെടുന്ന വിദൂരമേഖലയില്‍, കുള്ളന്‍ ഗ്രഹമായ പ്ലൂട്ടോയ്ക്കപ്പുറമാണ് പുതിയ വസ്തുവിന്റെ സ്ഥാനം. പ്ലൂട്ടോയ്ക്കപ്പുറം കിയ്പ്പര്‍ ബെല്‍റ്റിലെ 13 വസ്തുക്കള്‍ ഏതോ ഒരു ഭീമന്‍ വസ്തുവിന്റെ ആകര്‍ഷണത്താല്‍ ഒരുമിച്ച് നീങ്ങുന്നതിന്റെ പൊരുള്‍ മനസിലാക്കാന്‍ നടത്തിയ ശ്രമമാണ് ഗവേഷകരെ പുതിയ കണ്ടെത്തലിലേക്ക് നയിച്ചത്.
കമ്പ്യൂട്ടര്‍ മാതൃകകളുടെ സഹായത്തോടെ നടത്തിയ ഗണിതപഠനത്തില്‍, ആ 13 കിയ്പ്പര്‍ ബെല്‍റ്റ് വസ്തുക്കളുടെ വിചിത്രചലനം ഒരു ഭീമന്‍ വസ്തുവിന്റെ സാന്നിധ്യം കൊണ്ട് മാത്രമേ സാധ്യമാകൂ എന്ന നിഗമനത്തില്‍ ഗവേഷകരെത്തി. അതാണ് 'ഒന്‍പതാം ഗ്രഹ'ത്തിനുള്ള പരോക്ഷതെളിവായത്.
അത്തരമൊരു ഗ്രഹമുണ്ടെങ്കില്‍, അത് നേരിട്ട് നിരീക്ഷിച്ച് കണ്ടെത്താനാകും - പ്രമുഖ ബ്രിട്ടീഷ് ജ്യോതിശ്ശാസ്ത്രജ്ഞന്‍ മാര്‍ട്ടിന്‍ റീസ് അഭിപ്രായപ്പെട്ടു. 'വലിയ ടെലിസ്‌കോപ്പുകളുപയോഗിച്ചുള്ള നിരീക്ഷണത്തില്‍ അത് കണ്ടെത്തുന്നത് വരെ നമ്മള്‍ ക്ഷമിക്കേണ്ടി വരും', അദ്ദേഹം പറഞ്ഞു.
സൗരയൂഥത്തിലെ ഒന്‍പതാം ഗ്രഹമെന്ന പദവി 2006 വരെ വഹിച്ചിരുന്നത് പ്ലൂട്ടോയാണ്. പ്ലൂട്ടോയ്ക്ക് ഗ്രഹപദവി പോയതോടെ, സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണം എട്ടായി. പുതിയ കണ്ടെത്തല്‍ സ്ഥിരീകരിക്കപ്പെട്ടാല്‍ ഗ്രഹസംഖ്യ വീണ്ടും ഒന്‍പതാകും.
'ഇതായിരിക്കും യഥാര്‍ഥ ഒന്‍പതാം ഗ്രഹം' - ഡോ.മൈക്കല്‍ ബ്രൗണ്‍ പറഞ്ഞു.
Mike Brown, Konstantin Batygin
 പുതിയ ഗ്രഹത്തെക്കുറിച്ചുള്ള തെളിവ് കണ്ടെത്തിയ കാല്‍ടെക് ഗവേഷകരായ മൈക്കല്‍ ബ്രൗണും (ഇടത്ത്), കോണ്‍സ്റ്റാന്റിന്‍ ബട്ട്യാഗിനും ചര്‍ച്ചയ്ക്കിടെ. ചിത്രം: AP
'ഇത്തരമൊരു ഗ്രഹമുണ്ടോ എന്ന കാര്യത്തില്‍ കാര്യത്തില്‍ ആദ്യം ഞങ്ങള്‍ സംശയാലുക്കളായിരുന്നു. എന്നാല്‍, സൗരയൂഥത്തിന്റെ ബാഹ്യഭാഗത്ത് അതിന്റെ ഭ്രമണപഥത്തെക്കുറിച്ച് നടത്തിയ അന്വേഷണം കൂടുതല്‍ കൂടുതല്‍ അത്തരമൊരു ഗ്രഹമുണ്ട് എന്ന നിഗമനത്തിലേക്ക് ഞങ്ങളെ നയിച്ചു' - ഡോ. ബട്ട്യാഗിന്‍ അറിയിച്ചു.
'സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ സെന്‍സസ് പൂര്‍ണമല്ലെന്നുള്ളതിന് 150 വര്‍ഷത്തിനിടെ ആദ്യമായി വ്യക്തമായ തെളിവ് ലഭിച്ചിരിക്കുന്നു', കാല്‍ടെക് സംഘത്തിന്റെ കണ്ടെത്തലിനെക്കുറിച്ച് റോയല്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റിയിലെ ഗവേഷകന്‍ റോബര്‍ട്ട് മാസീ പറഞ്ഞു. തണുത്തുറഞ്ഞ ഇരുണ്ട ലോകത്താകും ആ ഗ്രഹം സ്ഥിതിചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
'അസ്‌ട്രോണമിക്കല്‍ ജേര്‍ണലി'ന്റെ പുതിയ ലക്കത്തിലാണ് 'ഒന്‍പതാം ഗ്രഹം' സംബന്ധിച്ച പഠനവിവരങ്ങള്‍ കാല്‍ടെക് സംഘം പ്രസിദ്ധീകരിച്ചത്.