ന്യൂഡല്‍ഹി:  സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് നിരവധി ഇളവുകളും പ്രോത്സാഹനവും ഉറപ്പ് നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്റ്റാര്‍ട്ടപ്പ് ഇന്ത്യ കര്‍മ്മപദ്ധതി പ്രഖ്യാപിച്ചു. സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 10,000 കോടി രൂപയുടെ സഞ്ചിത നിധിയുണ്ടാക്കും. പുതുതായി തുടങ്ങുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെ ആദ്യ മൂന്നുവര്‍ഷം ആദായനികുതിയില്‍ നിന്ന് ഒഴിവാക്കുമെന്നും മോദി പറഞ്ഞു.
പേറ്റന്റ് ഫീസില്‍ 80 ശതമാനം ഇളവ് അനുവദിക്കും. മൂന്നു വര്‍ഷം തൊഴില്‍, പരിസ്ഥിതി നിയമങ്ങള്‍ കര്‍ശനമാക്കില്ല. ബാഹ്യപരിശോധന ഒഴിവാക്കും. സ്വയം സാക്ഷ്യപ്പെടുത്തി രജിസ്‌ട്രേഷന്‍ അനുവദിക്കും.
സ്റ്റാര്‍ട്ടപ്പ് തുടങ്ങാന്‍ ആദ്യം വേണ്ടത് സാഹസികതയാണെന്നും പണം രണ്ടാമത്തെ ഘടകമാണെന്നും മോദി പറഞ്ഞു. സ്റ്റാര്‍ട്ടപ്പ് എന്നാല്‍ ആയിരങ്ങള്‍ ജോലിചെയ്യുന്ന ബില്യണ്‍ ഡോളര്‍ കമ്പനി എന്നല്ല അര്‍ഥം. അഞ്ച് പേര്‍ക്ക് ജോലി കൊടുത്ത് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുകയാണ് അവര്‍ ചെയ്യുന്നത്. പുതിയ ആശയങ്ങള്‍ക്ക് അവസരം നല്‍കും. നിലവാരത്തില്‍ വിട്ടുവീഴ്ച പാടില്ല.
ഇന്ത്യ സ്റ്റാര്‍ട്ടപ്പ് ഹബുണ്ടാക്കും. സ്റ്റാര്‍ട്ടപ്പ് സംരംഭം ഒറ്റദിവസം കൊണ്ട് തുടങ്ങാവുന്ന തരത്തില്‍ നടപടിക്രമങ്ങള്‍ ലഘൂകരിക്കും. സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റ് സംഘടിപ്പിക്കും. ആശയങ്ങള്‍ നരേന്ദ്ര മോദി മൊബൈല്‍ ആപ്പില്‍ പങ്കുവെക്കാമെന്നും മോദി പറഞ്ഞു.