ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും എ.എ.പി. നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ 2015-ലെ ഏറ്റവും വെറുക്കപ്പെട്ട വ്യക്തിയാണെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. ഗൂഞ്ജ് ഇന്ത്യ ഇന്‍ഡക്‌സിലാണ് കെജ്‌രിവാള്‍ ഏറ്റവും വെറുക്കപ്പെട്ടനവനായി മാറിയത്. 2015-ല്‍ ഇന്ത്യക്കാര്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി ഏറ്റവും കുടുതല്‍ തിരഞ്ഞത്, സംസാരിച്ചത്, വെറുപ്പ് പ്രകടിപ്പിച്ചത് തുടങ്ങിയവ അടിസ്ഥാനമാക്കിയായിരുന്നു സര്‍വ്വെ. ഇതില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ വെറുപ്പ് പ്രകടിപ്പിച്ച് വാക്കുകള്‍ ഉപയോഗിച്ചത് കെജ്‌രിവാളിനെതിരെയാണ്.
കെജ്‌രിവാളിന് ലഭിച്ചത് 1.99 ജി.പി.എമ്മാണ്.(ഒരു ജി.പി.എം എന്നാല്‍ സാമൂഹിക മാധ്യമങ്ങളിലെ 1000K). സാമൂഹിക മാധ്യമങ്ങളില്‍ പ്രയോഗിക്കുന്ന അളവുകോലാണ് ജി.പി.എം.  വെറുപ്പ് സമ്പാദിച്ചു കൂട്ടിയതില്‍ രണ്ടാമന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. (0.73 ജി.പി.എം). മൂന്നാം സ്ഥാനത്ത് ബോളിവുഡ് താരം ആമിര്‍ ഖാനാണ് ( 0.73 ജി.പി.എം).  ലിസ്റ്റിലെ ആദ്യ പത്തിലും രാഷ്ട്രീയക്കാരാണ് കൂടുതലും.
മാധ്യമ പ്രവര്‍ത്തകനായ അര്‍ണബ് ഗോസ്വാമി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, ബോളിവുഡ് താരം ഷാറൂഖ് ഖാന്‍, ശിവസേന നേതാവ് ഉദ്ധവ് താക്കറെ, പട്ടേല്‍ സംവരണ പ്രക്ഷോഭത്തിന്റെ നേതാവ് ഹര്‍ദിക് പട്ടേല്‍, ഗായകന്‍ യൊ യൊ ഹണീസിംഗ് എന്നിവരാണ് ആദ്യ പത്തിലെ വെറുക്കപ്പെട്ട മറ്റുള്ളവര്‍. ഗൂഗിള്‍ സെര്‍ച്ച്, ട്വിറ്റര്‍, ഫേസ്ബുക്ക്, യൂ ട്യൂബ്, വാര്‍ത്താ വെബ്‌സൈറ്റുകള്‍ എന്നിവിടങ്ങളിലെ അഭിപ്രായ പ്രകടനങ്ങളാണ് റിപ്പോര്‍ട്ടിന് ആധാരം.