തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ 39 മണ്ഡലങ്ങളില്‍ ജയ സാധ്യത മുന്നില്‍കണ്ട് ബിജെപി-ആര്‍എസ്എസ് പടയൊരുക്കം. 69 ഇടത്ത് ശക്തമായ ത്രികോണ മത്സരമുണ്ടാകുമെന്നാണ് നേതൃത്വം തയ്യാറാക്കിയ റിപ്പോര്‍ട്ടിലുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലാ ഡിവിഷനുകളിലേക്ക് ലഭിച്ച വോട്ടു നില അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ ലഭിച്ച വോട്ട് അടസ്ഥാനമാക്കി തയ്യാറാക്കിയ പട്ടികയില്‍ 39 ഇടത്ത് ബി.ജെ.പി വിജയം ലക്ഷ്യമിടുന്നു.
മഞ്ചേശ്വരം,കാസര്‍ഗോഡ്,നേമം മണ്ഡലങ്ങളില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ നാല്‍പതിനായിരത്തിലധികം വോട്ട് നേടിയതിന്റെ ആത്മവിശ്വാസമാണ് പട്ടിക പ്രകടിപ്പിക്കുന്നത്. പാലക്കാട്, കാട്ടാക്കട നിയമസഭാ മണ്ഡല പരിധിയില്‍  മുപ്പത്തി അയ്യായിരത്തിനും നാല്‍പതിനായിരത്തിനും ഇടയില്‍ വോട്ട് ലഭിച്ചിട്ടുണ്ട്.
മുപ്പതിനായിരം മുതല്‍ മുപ്പത്തി അയ്യായിരം വോട്ടുകള്‍ വരെ നേടിയ 14 മണ്ഡലങ്ങള്‍ കൂടിയുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലീഡ് ചെയ്ത വട്ടിയൂര്‍ക്കാവിനൊപ്പം തിരുവനന്തപുരം ജില്ലയിലെ പാറശാലയും കോവളവും ഈ ഗണത്തിലാണ്. പത്തനംതിട്ട ജില്ലയിലെ ആറന്മുളയുംകൊല്ലം ജില്ലയിലെ കൊട്ടാരക്കരയും കരുനാഗപ്പള്ളിയും ആലപ്പുഴ ജില്ലയിലെ മാവേലിക്കര,ചെങ്ങന്നൂര്‍ മണ്ഡലങ്ങളും തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍,പുതുക്കാട്,നാട്ടിക മണ്ഡലങ്ങളും പാലക്കാടെ നെന്മാറയും കോഴിക്കോട്ടെ കുന്നമംഗലവും മുപ്പത്തി അയ്യായിരം വരെ വോട്ടുകള്‍ കിട്ടിയിട്ടുണ്ട്. ഇതിനു പുറമെ ഇരുപത് നിയമസഭാ മണ്ഡലങ്ങളില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇരുപത്തി അയ്യായിരം മുതല്‍ മുപ്പതിനായിരം വോട്ടുകള്‍ വരെ നേടിയത് വിജയ പ്രതീക്ഷയാണെന്ന്ബിജെപി വിലയിരുത്തുന്നു.
തിരുവനന്തപുരം,കഴക്കൂട്ടം,അരുവിക്കര,നെടുമങ്ങാട്ആറ്റിങ്ങള്‍,ചാത്തന്നൂര്‍,കുണ്ടറ,അടൂര്‍,കുന്നത്തൂര്‍ മണ്ഡലങ്ങളാണ് ഈ വിഭാഗത്തില്‍ തെക്കന്‍ കേരളത്തില്‍ നിന്നുള്ളത്. മധ്യകേരളത്തില്‍ അരൂര്‍, കാഞ്ഞിരപ്പള്ളി, കൈപ്പമംഗലം, ഇരിങ്ങാലക്കുട,മണലൂര്‍ എന്നീ മണ്ഡലങ്ങളുണ്ട്. മലബാറില്‍ ഒറ്റപ്പാലം,ഷൊര്‍ണൂര്‍,,ബേപ്പൂര്‍, കോഴിക്കോട് നോര്‍ത്ത്,എലത്തൂര്‍, സുല്‍ത്താന്‍ ബത്തേരി സീറ്റുകളില്‍ മുപ്പതിനായിരംവരെ വോട്ടുകള്‍ ജില്ലാ ഡിവിഷനുകളില്‍ ലഭിച്ചു. ഈ കണക്കുകളെ അടിസ്ഥാനമാക്കിയുള്ള അണിയറ നീക്കങ്ങളാണ് ബിജെപിയിലും ആര്‍എസ്എസിലും നടക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാന പ്രസിഡന്റിനെ രംഗത്തിറക്കി നേട്ടമുണ്ടാക്കാനാണ് ബിജെപി ഒരുങ്ങുന്നത്. മുന്‍ നിര നേതാക്കളെല്ലാം മത്സരിക്കണമെന്നകാര്യത്തില്‍ ധാരണയായിട്ടുണ്ട്. കുമ്മനം രാജശേഖരന്‍, ഒ രാജഗോപാല്‍,വി മുരളീധരന്‍, പികെ കൃഷ്ണദാസ് തുടങ്ങിയവരെല്ലാം തിരുവനന്തപുരം ജില്ലയില്‍ തന്നെ മത്സരിക്കും.