ഫസ്ഗയാ ബേട്ടാ... (കുടുങ്ങി മോനേ). നരേന്ദ്രന്റെ ശബ്ദംകേട്ട് ഉറക്കംഞെട്ടി ഓട്ടോറിക്ഷയുടെ പുറത്തേക്കുനോക്കി. കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ടനിര! പുലര്‍ച്ചെ മൂന്നുമണി ആകുന്ന തേയുള്ളൂ. ഇപ്പൊഴൊന്നും രക്ഷപ്പെടില്ലെന്നു പുലമ്പി നരേന്ദ്രന്‍ വണ്ടി ഓഫാക്കി പുറത്തിറങ്ങി.
മെഡാരത്തേക്ക് ഇനിയുമുണ്ട് 60 കിലോമീറ്റര്‍.  തെലങ്കാനയെ കാക്കുന്ന രണ്ട് അമ്മദൈവങ്ങള്‍ അവിടെയാണ്- സമ്മക്കയും സാരലമ്മയും! രണ്ടുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന 'ജാത്ര'ത്തിനായി നാടായനാടൊക്കെ വാറങ്കല്‍ ജില്ലയിലെ മെഡാരം എന്ന കാട്ടുഗ്രാമത്തിലേക്ക് ഒഴുകുകയാണ്.
2
ഗതാഗതക്കുരുക്കഴിഞ്ഞു. 'ജയ് സമ്മക്ക സാരലമ്മ', സ്റ്റിയറിങ് തൊട്ടുവണങ്ങി നരേന്ദ്രന്‍ വീണ്ടും ഓട്ടോ സ്റ്റാര്‍ട്ടാക്കി.  റോഡിനിരുവശവുമുള്ള വരണ്ടുണങ്ങിയ കുറ്റിക്കാടുകള്‍ പുലര്‍വെട്ടത്തില്‍ പതുക്കെ തെളിഞ്ഞുതുടങ്ങുന്നതേയുള്ളൂ. നരേന്ദ്രന്റെ ഓട്ടോറിക്ഷ മെഡാരത്തേക്കും ഒപ്പം ചരിത്രത്തിലേക്കും ഓടി.
പണ്ടുപണ്ട്... കൃത്യമായി പറഞ്ഞാല്‍ 13-ാം നൂറ്റാണ്ടില്‍ മെഡാരം ഒരു ഘോരവനമായിരുന്നു. കൊയാസ് എന്ന കാട്ടുവാസികളായിരുന്നു ഇവിടെ താമസിച്ചിരുന്നത്. ഒരിക്കല്‍ നായാട്ടിനിടയില്‍ അവര്‍ക്ക് കാട്ടില്‍ക്കിടന്ന് ഒരു പെണ്‍കുഞ്ഞിനെ കിട്ടി. ഗോത്രത്തലവന്‍ അവളെ  ഊരിലേക്ക് കൊണ്ടുവന്ന് സമ്മക്ക എന്ന് പേരിട്ട് വളര്‍ത്തി. ആയോധനകലകളില്‍ മിടുക്കിയായ സമ്മക്കയെ കാകതീയ സാമ്രാജ്യത്തിലെ പടയാളിയായ പഗിഡിദ്ദരാജു ആണ് വേട്ടത്. അവര്‍ക്ക് മൂന്നു മക്കളുണ്ടായി-സാരലമ്മ, നഗുലമ്മ, ജമ്പന്ന.
3
ആയിടയ്ക്കാണ് കാട്ടില്‍ കൊടുംവരള്‍ച്ച വന്നത്. ഗോദാവരി വറ്റിവരണ്ടു. ആളുകള്‍ തളര്‍ന്നുവീണ് മരിച്ചു. മൂന്നുവര്‍ഷത്തോളം വരള്‍ച്ച തുടര്‍ന്നു. കൊയാസുകള്‍ക്ക് കുടിവെള്ളം നല്‍കാതിരുന്ന കാകതീയ രാജാവ് പ്രതാപരുദ്രന്റെ നടപടിയോടുള്ള പ്രതിഷേധമായി കപ്പം നല്‍കേണ്ടെന്ന് ഗോത്രത്തലവന്‍ തീരുമാനിച്ചു. കുപിതനായ രാജാവ് കൊയാസ് ഗോത്രത്തെ കൊന്നുതള്ളാന്‍ പട്ടാളത്തെ വിട്ടു...
നരേന്ദ്രന്‍ പറയുന്ന കഥയെ തടസ്സപ്പെടുത്തിക്കൊണ്ട് പോലീസ് ഞങ്ങളുടെ ഓട്ടോറിക്ഷ തടഞ്ഞത് അപ്പോഴാണ്. സമ്മക്ക-സാര ലമ്മയുടെ വിശ്വാസികളെ സഹായിക്കാന്‍ റോഡുനീളെ തെലങ്കാന സര്‍ക്കാര്‍ നിയോ ഗിച്ചതാണിവരെ. 10,000 പോലീസുകാരാണ് വാറങ്കല്‍ ഡി.ഐ.ജി. മല്ലറെഡ്ഡിയുടെ നേതൃത്വത്തില്‍ ഇവിടെയുള്ളത്.
4
വീണ്ടും ഗതാഗതക്കുരുക്കാണ്.  പസ്ര എന്ന സ്ഥലത്തെ ഒരുമണിക്കൂറോളം നീണ്ട ആ കാത്തുകിടപ്പാണ് 'മെഡാരം ജാത്ര'ത്തെ ശരിക്കറിഞ്ഞത്. പസ്രമുതല്‍ മെഡാരംവരെയുള്ള 16 കിലോമീറ്ററില്‍ ലക്ഷക്കണക്കിന് ആളുകള്‍ റോഡിനിരുവശത്തുമുള്ള കുറ്റിക്കാടുകളില്‍ തമ്പടിച്ചു തങ്ങുന്നു! നിര്‍ത്തിയിട്ടിരിക്കുന്ന ട്രാക്ടറുകളിലും കാളവണ്ടികളിലും കാറുകളിലുമൊക്കെ ആളുകള്‍ താമസിക്കുന്നു!
5
ഇത്തവണ ഫിബ്രവരി 17 മുതല്‍ 20 വരെയായിരുന്നു മെഡാരം ജാത്രം. 17-നു രാത്രി തൊട്ടടുത്ത ഗ്രാമമായ ചില്‍കല്‍ഗുഡയിലെ മലമുകളില്‍നിന്ന് സമ്മക്കയെ മെഡാരത്തേക്ക് ആനയിക്കുന്നു. കന്നെബോയിനപ്പള്ളിയില്‍നിന്ന് മകള്‍ സാരലമ്മയും എത്തുന്നു. ഇരുവരും 20-നു തിരിച്ചുപോവുന്നു. പിന്നെ രണ്ടുവര്‍ഷംകഴിഞ്ഞാണ് വീണ്ടും എത്തുക. അതുകൊണ്ടുതന്നെ ഈ നാലുദിവസവും ഈ ദേവിമാര്‍ക്കൊപ്പം കഴിയാനാണ് ഭക്തര്‍ തമ്പടിക്കുന്നത്.
6
തീറ്റയും കുടിയുമാണ് പ്രധാന ആരാധന. ആടിനെ അറുത്തും കോഴിയെ കൊന്നും കുടുംബസമേതം മദ്യം യഥേഷ്ടം മോന്തിയും മനുഷ്യര്‍ ദേവിമാരെ പ്രീതിപ്പെടുത്തുന്നു.  ബലൂണും പീപ്പിയും വില്‍ക്കുന്ന താത്കാ ലിക കടകളില്‍പ്പോലും വിദേശനിര്‍മിത മദ്യം കിട്ടും. ഇത്തരത്തില്‍ 60,000 കടകളാണ് ഇവിടെയുള്ളത്. അമ്പലക്കമ്മിറ്റി ഇവയ്‌ക്കൊക്കെ ഫീസും ഈടാക്കുന്നുണ്ട്. 24 മണിക്കൂറും ഭക്തര്‍ക്ക് മദ്യം കിട്ടാനായി സര്‍ക്കാര്‍വക 22 ബീവറേജസ് ഷോപ്പുകളും!
7
നടത്തത്തിനിടയില്‍ ചെരുപ്പിലാകെ പടരുന്നത് ചോരതന്നെയാണ്. വഴിയില്‍ ആടുകളുടെ കഴുത്തറുത്തിട്ട കട്ടച്ചോര! കൊന്നപാപം തിന്നാല്‍ തീരുമല്ലോ. രാത്രി കുറ്റിക്കാട്ടിലെ ടെന്റില്‍ കിടക്കുമ്പോള്‍ ഏതൊക്കെയോ കാട്ടുജന്തുക്കളുടെ ഓരിയിടല്‍... മദ്യപിച്ച് ലക്കുകെട്ട ഭക്തരുടെ തുടികൊട്ടും പാട്ടും... എല്ലാം സമ്മക്ക-സാരലമ്മയ്ക്കുവേണ്ടി.
8
രാത്രി നരേന്ദ്രന്‍ കഥ തുട ര്‍ന്നു:  ഒരു പുഴയോരത്തുവെച്ചാണ് കൊയാസുകാര്‍ കാകതീയ സൈന്യത്തെ എതിരിട്ടത്. സമ്മക്കയുടെ ഭര്‍ത്താവായ പഗിഡിദ്ദരാജുവും മക്കളായ സാരലമ്മയും നഗുലമ്മയും ജമ്പന്നയും ആ ഏറ്റുമുട്ടലില്‍ മരിച്ചു. ജമ്പന്നയുടെ ജഡം ശത്രുക്കള്‍ പുഴയില്‍ എറിഞ്ഞു. രക്തം കലര്‍ന്ന നദി അതോടെ ചുവപ്പുനിറത്തില്‍ ഒഴുകി. ആ നദിയുടെ പേര് അന്നുമുതല്‍ ജമ്പന്നവാഗു എന്നായി. തന്റെ കുടുംബത്തെ ഒന്നടങ്കം കാകതീയ സൈന്യം കൊന്നുതള്ളിയെന്നറിഞ്ഞ സമ്മക്ക യുദ്ധമുഖത്തെത്തി. കാകതീയ സൈന്യത്തിന് സമ്മക്ക കനത്ത നഷ്ടമുണ്ടാക്കിയെങ്കിലും പോരാട്ടത്തിനിടെ അവള്‍ക്ക് മാരകമുറിവേറ്റു. കാക തീയരുടെ കണ്ണുവെട്ടിച്ച് അവള്‍ കാട്ടിനുള്ളിലേക്ക് പിന്‍വലിഞ്ഞു. ആ യുദ്ധത്തില്‍ കൊയാസുകാര്‍ തോറ്റുകീഴടങ്ങി.
  രക്ഷപ്പെട്ട ചിലര്‍ കാട്ടില്‍ സമ്മക്കയെ തിരഞ്ഞുപോയി. വര്‍ഷങ്ങള്‍ക്കുമുമ്പ് കുഞ്ഞുസമ്മക്കയെ കിട്ടിയ അതേ മരത്തിനുകീഴെ ഒരു പെട്ടിയില്‍ സമ്മക്കയുടെ വളയും കമ്മലും മൂക്കുത്തിയും അവര്‍ കണ്ടെടുത്തു. അടുത്ത് ഒരു കടുവയുടെ കാല്‍പ്പാടുകളും... ആ പെട്ടിയുമായി കൊയാസുകാര്‍ ഊരിലേക്കു മടങ്ങി. അന്നുമുതല്‍ സമ്മക്ക കൊയാസ് വിഭാഗക്കാരുടെ ദൈവമായി. യുദ്ധത്തില്‍ മരിച്ച സമ്മക്കയുടെ ഭര്‍ത്താവും മക്കളുമൊക്കെ ദൈവങ്ങളായെങ്കിലും അതില്‍ സാര ലമ്മ എന്ന മകള്‍ക്കാണ് അമ്മയോടൊപ്പം കൂടുതല്‍ പ്രാധാന്യം കിട്ടിയത്.
9
ചില്‍ക്കല്‍ഗുഡ മലമുകളില്‍ ഇന്നും സമ്മക്കയുടെ ആഭരണപ്പെട്ടിയുണ്ട്. ജാത്ര തുടങ്ങുമ്പോള്‍ ഗ്രാമത്തലവന്‍ ആ തിരുവാഭരണപ്പെട്ടി  മെഡാരത്തേക്ക് കൊണ്ടുവരും. ജാത്ര കഴിയുമ്പോള്‍ തിരിച്ചവിടെ കൊണ്ടുചെന്ന് ഒളിപ്പിക്കും. അയാള്‍ക്കും ആ കുടുംബത്തിലെ രണ്ടുപേര്‍ക്കും മാത്രമേ പെട്ടി എവിടെയാണ് ഒളിപ്പിച്ചതെന്ന് അറിയാവൂ!
കഥകേട്ട് കിടന്നുറങ്ങിപ്പോയി. ഉണര്‍ന്നപ്പോള്‍ പുക മറയത്ത് കുപ്പിവെള്ളവുമായി പുല്‍മേടുതേടി പോകുന്ന അവ്യക്തമനുഷ്യരൂപങ്ങള്‍ തെളിയുന്നു. എല്ലാവരും ഒരുമിച്ചുള്ള സമൂഹ പ്രഭാതകൃത്യം... സമ്മക്കയുടെ ക്ഷേത്രത്തിനുപോലും വലിയ പത്രാസ് അവകാശപ്പെടാനില്ല. വൃത്താകൃതിയുള്ള ഉയര്‍ന്ന കമ്പിവേലിക്കു നടുവിലായി ഒരു ഉണങ്ങിയ മരം. അതിനുചുവട്ടില്‍ പട്ടുകൊണ്ട് പൊതിഞ്ഞ കുങ്കുമത്തിന്റെയും മഞ്ഞളിന്റെയും കെട്ടുകള്‍... അതാണ് സമ്മക്ക. കുറച്ചുമാറിയുള്ള മറ്റൊരു കമ്പിവേലിക്കുള്ളില്‍ ഒരു കുങ്കുമപ്പൊതി കാണുന്നതാണ് സാരലമ്മ. അതിനു മുകളിലേക്ക് ഉദ്ദിഷ്ടകാര്യം സാധിച്ച ഭക്തര്‍ എറിഞ്ഞിടുന്ന പുത്തന്‍ സാരികളും വളകളുമൊക്കെ കുമിഞ്ഞുകൂടിയിരിക്കുന്നു!
10
ഛത്തീസ്ഗഢ്, ഒഡിഷ, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍നിന്നൊക്കെ ഭക്തര്‍ എത്തുന്നുണ്ട്. നാലു ദിവസങ്ങളിലായി നടന്ന ഇത്തവണത്തെ മെഡാരം ജാത്രത്തില്‍ ഒരുകോടിയോളം ആളുകള്‍ എത്തിയെന്നാണ് വാറങ്കല്‍ കളക്ടര്‍ വി. കരുണ പറയുന്നത്. ഇത്രയും ആളുകള്‍ എത്തിയിട്ടും ക്രമസമാധാനപ്രശ്‌നമോ ആരോഗ്യപ്രശ്‌നങ്ങളോ മരണമോ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കാട്ടില്‍ 'പാമ്പായി' കിടന്ന ആരേയും പാമ്പ് കടിച്ചതായും റിപ്പോര്‍ട്ടില്ല. 500 പോലീസ് എയ്ഡ് പോസ്റ്റുകളില്‍ ഒരു സ്ത്രീയും ഉപദ്രവിക്കപ്പെട്ടതായി പരാതിയെത്തിയില്ല. വിശ്വാസത്തേക്കാള്‍ വലിയ ആശ്ചര്യമാണ് മെഡാരം ജാത്രം.
13
ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനും വാറങ്കല്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനും കൈമെയ് മറന്നാണ് ജാത്രത്തിന്റെ സുഗമമായ നടത്തിപ്പിനായി പ്രവര്‍ത്തിച്ചത്. തെലങ്കാന സംസ്ഥാനം രൂപവത്കരിച്ചതിനുശേഷം നടന്ന ഈ ആദ്യ ജാത്രത്തിനെത്തുന്നവരുടെ സൗകര്യങ്ങള്‍ക്കായി 175 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചത്. ഇനിമുതല്‍ മെഡാരം ജാത്രം തെലങ്കാനയുടെ ഔദ്യോഗിക ഉത്സവമായിരിക്കുമെന്നും മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവു പ്രഖ്യാപിച്ചിരിക്കുന്നു.
11
തിരിച്ചുപോരുമ്പോള്‍ മനസ്സില്‍നിറയെ വിദ്യാഭ്യാസവും വിശ്വാസവും തമ്മിലുള്ള വൈരുധ്യബന്ധമായിരുന്നു. സമ്മക്ക-സാരലമ്മയെ കാണാനെത്തിയ ഈ ഭക്തരില്‍ മുക്കാല്‍ ഭാഗ ത്തോളം ആളുകള്‍ പ്രാഥ മിക വിദ്യാഭ്യാസം പോലുമില്ലാത്തവരാണ്. പക്ഷേ, അവരെല്ലാം അതിതീവ്ര വിശ്വാസികളുമാണ്. അതുകൊണ്ടുതന്നെ ഏത് കടുത്തലഹരിയിലും അവര്‍ വിശ്വാസത്തിന്റെ നിറവില്‍ സ്വയം നിയന്ത്രിതരാവുന്നു. ദൈവത്തിന്റെ അനുസരണയുള്ള കുഞ്ഞുങ്ങള്‍!
12
അതെ, ഈ ആധുനികയുഗത്തില്‍ മെഡാരം ജാത്രം ഒരിക്കല്‍ക്കൂടി ചരിത്രമാവുന്നു...