national awardന്യൂഡല്‍ഹി: അറുപത്തിമൂന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളം ഫീച്ചര്‍ സിനിമാ വിഭാഗത്തില്‍ ഏഴും നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മൂന്നും അവാര്‍ഡ് നേടി.
'സുസു സുധി വാത്മീക'ത്തിലെയും 'ലുക്ക ചുപ്പി'യിലെയും അഭിനയത്തിന് ജയസൂര്യ മികച്ച അഭിനയത്തിനുള്ള പ്രത്യേക പരാമര്‍ശം നേടി. 'എന്നു നിന്റെ മൊയ്തീനി'ലെ 'കാത്തിരുന്ന് കാത്തിരുന്ന്...' എന്ന ഗാനം ചിട്ടപ്പെടുത്തിയ എം. ജയചന്ദ്രന്‍ മികച്ച സംഗീത സംവിധായകനായി.
'ബെന്നി'ലെ അഭിനയത്തിന് ഗൗരവ് മേനോന് മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് ലഭിച്ചു. വിനോദ് മങ്കര സംവിധാനം ചെയ്ത 'പ്രിയമാനസ'മാണ് മികച്ച സംസ്‌കൃത ചിത്രം.
വി.കെ. പ്രകാശ് സംവിധാനം ചെയ്ത 'നിര്‍ണായകം' മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രമായി. ഡോ. ബിജു സംവിധാനം ചെയ്ത 'വലിയ ചിറകുള്ള പക്ഷി' മികച്ച പരിസ്ഥിതി ചിത്രമായി.
ക്രിസ്‌റ്റോ ടോമി (മികച്ച ഹ്രസ്വചിത്രം), നീലന്‍ (മികച്ച ഡോക്യുമെന്ററി), പ്രൊഫ.അലിയാര്‍ (വിവരണം) എന്നിവരാണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ അവാര്‍ഡ് നേടിയത്.
എസ്.എസ്. രാജമൗലിയുടെ ബ്രഹ്മാണഡ ചിത്രമായ 'ബാഹുബലി'യാണ് ഏറ്റവും മികച്ച ചിത്രം. ഹിന്ദി ചിത്രമായ 'പിക്കു'വിലെ അഭിനയത്തിന് അമിതാഭ് ബച്ചന്‍ മികച്ച നടനായി. 'തനു വെഡ്‌സ് മനു റിട്ടേണ്‍സി'ലെ അഭിനയത്തിന് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കങ്കണ റണാവത്ത് മികച്ച നടിക്കുള്ള പുരസ്‌കാരം നേടി.
ബാജിറാവു മസ്താനി ഒരുക്കിയ 'സഞ്ജയ് ലീല ബന്‍സാലി'യാണ് മികച്ച സംവിധായകന്‍.
സലീം അഹമ്മദ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ 'പത്തേമാരി'യാണ് മികച്ച മലയാള ചിത്രം. വിനോദ് മങ്കര സംവിധാനം ചെയ്ത 'പ്രിയമാനസ'മാണ് മികച്ച സംസ്‌കൃത ചിത്രം. ഇളയരാജ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള അവാര്‍ഡ് നേടി.