3/18/2016

ആവേശത്തിനൊടുവില്‍ ന്യൂസിലന്‍ഡിന് ജയം

mathrubhumi.com


ധര്‍മശാല:  അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ ഓസീസിനെ എട്ട് റണ്‍സിന് തകര്‍ത്ത് ന്യൂസിലന്‍ഡ് ട്വന്റി-20 ലോകകപ്പില്‍ തങ്ങളുടെ രണ്ടാം ജയം സ്വന്തമാക്കി. ടോസ് ന്യൂസിലന്‍ഡിനായിരുന്നു. ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ് ബാറ്റിങ് തിരഞ്ഞെടുക്കുന്നതിന് ഒരു സംശയവുമില്ലായിരുന്നു.
ക്യാപ്റ്റന്റെ തീരുമാനം ശരിവെക്കും പോലെയായിരുന്നു ന്യൂസിലന്‍ഡ് ഓപ്പണര്‍മാര്‍ ബാറ്റിങ് ആരംഭിച്ചത്. ആദ്യ 7 ഓവറില്‍ 61 റണ്‍സ് നേടാന്‍ ഓപ്പണ്‍മാരായ മാര്‍ട്ടിന്‍ ഗുപ്ടിലിനും(39)  ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണും (24) സാധിച്ചു. എന്നാല്‍ സ്പിനര്‍മാര്‍ പന്തെറിയാനെത്തിയതോടെ കളി മാറി. പിന്നീട് റണ്‍സ് നേടാന്‍ ന്യൂസിലന്‍ഡ് ബാറ്റ്‌സ്മാന്‍മാര്‍ ബുദ്ധിമുട്ടി.
അവസാന ഓവറുകളില്‍ കോളിന്‍ മണ്‍റോയും(23), ലൂക്ക് റോഞ്ചിയും നടത്തിയ ചെറുത്ത് നില്‍പ്പാണ് സ്‌കോര്‍ 142 ല്‍ എത്തിച്ചത്.
ഓസീസിനായി മാക്‌സ്‌വെലും ഫോക്‌നറും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ വാട്‌സണ്‍, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്കും തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ ഉസ്മാന്‍ ഖവാജയും ഷെയ്ന്‍ വാട്‌സനും ന്ല്‍കിയത്. 5 ഓവറില്‍ 44 റണ്‍സാണ് ഓപ്പണര്‍മാര്‍ അടിച്ചു കൂട്ടിയത്.
സ്‌കോര്‍ 51 എത്തിയപ്പോഴേക്കും ഓസീസിന് രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും ഒരറ്റത്ത് മികച്ച ഫോമില്‍ കളിച്ചു കൊണ്ട് നിന്ന ഉസ്മാന്‍ ഖവാജ ഓസീസിനെ വിജയത്തിലേക്കെത്തിക്കുമെന്ന് തോന്നി. എന്നാല്‍ അനാവിശ്യ റണ്ണിനോടി ഖവാജ വിക്കറ്റ് വലിച്ചെറിഞ്ഞു.
പിന്നീടെത്തിയ മാക്‌സ്‌വെലും (22) മിച്ചല്‍ മാര്‍ഷും(24) ജയത്തിനായി പരിശ്രമിച്ചെങ്കിലും ന്യൂസിലന്‍ഡ് സ്പിനര്‍മാരുടെ മികച്ച ബൗളിങ്ങിന് മുന്നില്‍ റണ്‍സ് നേടാന്‍ ബുദ്ധിമുട്ടി.
കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണതും ഓസീസിന് തിരിച്ചടിയായി. അവസാന ഓവറില്‍ ഓസീസിന് ജയ്ക്കാന്‍ 19 റണ്‍സ് വേണ്ടിയിരുന്നു. എന്നാല്‍ ആദ്യ പന്തില്‍ തന്നെ അപകടക്കാരിയായ ഫോക്‌നറിനെ ആദ്യ പന്തില്‍ തന്നെ പുറത്താക്കി അന്‍ഡേഴ്‌സണ്‍ ഓസീസ് പ്രതീക്ഷകള്‍ക്ക് മേല്‍ തിരശീലയിട്ടു.
മൂന്നാം പന്തില്‍ ഓസീസ് കീപ്പര്‍ പീറ്റര്‍ നെവില്‍ സിക്‌സറിനു പറത്തി മത്സരം വീണ്ടും ആവേശമാക്കിയെങ്കിലും അവസാന ഓവറിലെ അഞ്ചാമത്തെ പന്തില്‍ കോട്ടര്‍നെയിലിനെ ബൗള്‍ഡാക്കി അന്‍ഡേഴ്‌സണ്‍ ഓസീസിന്റെ പെട്ടിയില്‍ അവസാനത്തെ ആണിയും തറച്ചു.
ന്യൂസിലന്‍ഡിനു വേണ്ടി മെക്ലനഗന്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ സാന്തര്‍, അന്‍ഡേഴ്‌സണ്‍ എന്നിവര്‍ രണ്ട് വിക്കറ്റും സോധി ഒരു വിക്കറ്റും നേടി
സ്‌കോര്‍: ന്യൂസിലന്‍ഡ്        142-8 (20ഓവര്‍)              

           ഓസ്‌ട്രേലിയ   134-9 (20ഓവര്‍)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1