അഹമ്മദാബാദ്: വികസനത്തിന്റെ ഗുജറാത്ത് മാതൃകയെക്കുറിച്ച് ഭിന്നാഭിപ്രായങ്ങളുണ്ടാകാം. എന്നാല്‍, സംസ്ഥാനത്ത് നടപ്പാക്കുന്ന ഇ-വോട്ടിങ് ഒരുപക്ഷേ നാളെയുടെ വോട്ടിങ് രീതി ആയി മാറാനാണ് സാധ്യത.

ഒരു ലാപ്‌ടോപ്പോ കമ്പ്യൂട്ടറോ ഉണ്ടെങ്കില്‍ വീട്ടിലിരുന്ന് വോട്ടുചെയ്യാനുള്ള സംവിധാനമാണ് ഈമാസം നടക്കുന്ന കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഗുജറാത്ത് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. പട്ടികയില്‍ പേരുചേര്‍ക്കല്‍, അംഗീകരിക്കല്‍, വോട്ടുചെയ്യല്‍ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളാണ് ഈ പ്രക്രിയയിലുള്ളത്.

ഓണ്‍ലൈനായി ആദ്യം അപേക്ഷ നല്‍കണം. റവന്യൂ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി പരിശോധിച്ച് യഥാര്‍ഥ വോട്ടറെന്ന് ഉറപ്പുവരുത്തും. അംഗീകരിച്ചാല്‍ യൂസര്‍നെയിമും പാസ്!വേഡും ലഭിക്കും. ഇതുപയോഗിച്ച് ആക്ടിവേറ്റ് ചെയ്യണം. ശേഷം വോട്ടര്‍ക്ക് പാസ്!വേഡ് മാറ്റാം. വോട്ടെടുപ്പ് ദിവസം ബാലറ്റ് പേപ്പര്‍ ഓണ്‍ലൈനായി ലഭിക്കും. ഇഷ്ടമുള്ള സ്ഥാനാര്‍ഥിയുടെ പേരിനൊപ്പമുള്ള കളത്തില്‍ ക്ലൂക്ക് ചെയ്താല്‍ വോട്ടിങ്ങിനുള്ള ഘട്ടത്തിലേക്ക് നീങ്ങാം.

വോട്ടര്‍ തിരഞ്ഞെടുത്ത സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും മാത്രമാകും അപ്പോള്‍ കാണുക. തുടര്‍ന്ന് 'കാസ്റ്റ് വോട്ട്' എന്ന കളത്തില്‍ ക്ലൂക്ക് ചെയ്യണം. പെട്ടെന്ന് ബോധോദയംവന്ന് വേറൊരാള്‍ക്കായിരുന്നു ചെയ്യേണ്ടതെന്ന് തോന്നിയാലോ..? 'റീസെറ്റ്' എന്ന ബദല്‍ മാര്‍ഗം ഉണ്ട്. അതുകഴിയുമ്പോള്‍, രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ഒരു പാസ്വേഡ് എസ്.എം.എസ്സായി എത്തും. ആ നമ്പര്‍ ശരിയായി അടിച്ചുചേര്‍ത്താല്‍ വോട്ടിങ് പൂര്‍ത്തിയായതായി അറിയിപ്പും വരും.

ബാക്കിയുള്ളവരൊക്കെ പോളിങ് ബൂത്തില്‍ വരിനില്‍ക്കുമ്പോള്‍ കൂളായി വീട്ടിലിരുന്ന് വോട്ടിടാമെന്നര്‍ഥം. വോട്ടിങ് ദിവസം ഇ-പോളിങ് ബൂത്തുകളും തുറക്കും. യൂസര്‍ നെയിമും പാസ്വേ!ഡും ഉപയോഗിച്ച് അവിടെയെത്തിയും വോട്ടുചെയ്യാം. ഡിജിറ്റല്‍ വോട്ടിങ് നിയന്ത്രിക്കുന്നതിന് പ്രത്യേകം ഡാറ്റാ സെന്റര്‍ തുറന്നിട്ടുണ്ട്.

ഗുജറാത്തിലെ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പുകളില്‍ പോളിങ് ശതമാനം പൊതുവേ കുറവാണ്. അഹമ്മദാബാദില്‍ കഴിഞ്ഞ മൂന്നുതവണയും 50 ശതമാനത്തില്‍ താഴെയായിരുന്നു പോളിങ്. ഇ-വോട്ടിങ് പ്രചാരത്തിലായാല്‍ ഇതിന് മാറ്റമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് അധികാരികള്‍. രജിസ്‌ട്രേഷനായി ഒരു മൊബൈല്‍ ആപ്പും തുടങ്ങിയിട്ടുണ്ട്. ഭാവിയില്‍ മൊബൈല്‍ ആപ്ലൂക്കേഷന്‍ വഴിയും വോട്ടിങ്ങിന് അവസരമുണ്ടാകും. പക്ഷേ, പ്രതിപക്ഷമായ കോണ്‍ഗ്രസ് ഇതിനെ എതിര്‍ക്കുകയാണ്. ക്രമക്കേടിന് സാധ്യതയേറെയെന്നാണ് അവരുടെ പക്ഷം.
ഗുജറാത്തിലെ കോര്‍പ്പറേഷന്‍ ഭരണസമിതിക്ക് ഇത്തവണ മറ്റൊരു പ്രത്യേകതയുമുണ്ട്. ഒരു വാര്‍ഡില്‍നിന്ന് നാല് പ്രതിനിധികളെ തിരഞ്ഞെടുക്കണം. കഴിഞ്ഞതവണ മൂന്നുപേരാണ് വാര്‍ഡിനെ പ്രതിനിധാനം ചെയ്തത്. ഇത്തവണ വാര്‍ഡുകളുടെ എണ്ണം കുറച്ച് പ്രതിനിധികളുടെ അംഗബലം ഉയര്‍ത്തി. ഇതരസംസ്ഥാനങ്ങളിലേതുപോലെ ഒരു വാര്‍ഡിന് ഒരു പ്രതിനിധി സംവിധാനം വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സുകാര്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും വിധിവരുമ്പോഴേക്കും തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടുണ്ടാകും.
വോട്ടെടുപ്പ് നവംബര്‍ 22-ന്
അഹമ്മദാബാദ്, സൂറത്ത്, വഡോദര, രാജ്‌കോട്ട്, ഭാവ് നഗര്‍, ജാംനഗര്‍ എന്നീ ആറ് കോര്‍പ്പറേഷനുകളിലേക്ക് നവംബര്‍ 22-നാണ് തിരഞ്ഞെടുപ്പ്. ഇതിലാണ് ഇ-വോട്ടിങ്ങിനും അവസരമുള്ളത്. 2010-ലെ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലാണ് ആദ്യം ഇ-വോട്ടിങ് പരീക്ഷിച്ചത്. എന്നാല്‍, പേരുചേര്‍ക്കാന്‍ വോട്ടര്‍ നേരിട്ട് റവന്യൂ ഓഫീസിലെത്തണമെന്നതിനാല്‍ വിജയിച്ചില്ല. ഇത്തവണ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി പേരുവിവരങ്ങള്‍ ഉറപ്പാക്കുന്നതിനാല്‍ കൂടുതല്‍ ഇ-വോട്ടര്‍മാരെ പ്രതീക്ഷിക്കുന്നു.