പാലക്കാട്: കേരളത്തില്‍ ഒരുവര്‍ഷത്തിനകം സ്മാര്‍ട്ട് മീറ്റര്‍റീഡിങ് പദ്ധതി നടപ്പാക്കാന്‍ കെ.എസ്.ഇ.ബി. ഒരുങ്ങുന്നു. ഇതിനായി ആധുനിക സംവിധാനങ്ങളോടെയുള്ള മീറ്ററുകള്‍ ഉപഭോക്താവ് സ്ഥാപിക്കേണ്ടിവരും. മീറ്ററുകള്‍ ഘടിപ്പിച്ച വീടുകളിലെ വൈദ്യുതി ഉപയോഗം അതത് സെക്ഷന്‍ ഓഫീസുകളില്‍ ഓണ്‍ലൈനില്‍ തന്നെ ലഭ്യമാക്കുന്നതാണ് പദ്ധതി.

ബില്ല് വെബ് പോര്‍ട്ടലില്‍ ഉപഭോക്താവിന്റെ രജിസ്‌ട്രേഡ് ഐ.ഡി.യിലെത്തുകയും ചെയ്യും. ബില്ല് കടലാസായോ എം.എം.എസ്. ആയോ ഓണ്‍ലൈന്‍ ആയോ ലഭ്യമാക്കും. സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്നതിനുള്ള ഫീസ് ഉപഭോക്താവ് അടയ്ക്കണം. ദീര്‍ഘകാലം വീട് പൂട്ടി പ്പോകുന്നവര്‍ക്കും ഗേറ്റ് പൂട്ടി സ്ഥലം വിടുന്നവര്‍ക്കും പരിഹാരമാണിത്. കെ.എസ്.ഇ.ബി.യുടെ മീറ്റര്‍റീഡിങ് സംബന്ധിച്ച് ഉത്തരവ് ഏതാനും മാസങ്ങള്‍ക്കുമുമ്പ് വിവാദമുയര്‍ത്തിയിരുന്നു. തുടര്‍ന്ന്, മരവപ്പിക്കയും ചെയ്തു. ഇതിനും പുതിയപദ്ധതി പരിഹാരമാകും.

സംസ്ഥാനത്ത് എട്ടുലക്ഷത്തിലധികം വീടുകള്‍ ദീര്‍ഘനാളായി പൂട്ടിക്കിടക്കുന്നതായാണ് കെ.എസ്.ഇ.ബി.യുടെ കണക്കുകള്‍ . ഓരോ ഇലക്ട്രിക്കല്‍ സെക്ഷനിലും എത്രമീറ്റര്‍ റീഡിങ് അസാധ്യമാകുന്നു എന്നതിനെപ്പറ്റി വൈകാതെ കണക്കെടുക്കും. സ്മാര്‍ട്ട് മീറ്റര്‍റീഡിങ് പദ്ധതി നടപ്പാക്കുന്നുതിനുള്ള രൂപരേഖയും ഉപഭോക്താവ് അടക്കേണ്ട തുകസംബന്ധിച്ച കാര്യങ്ങളും കെ.എസ്.ഇ.ബി. തയ്യാറാക്കുകയാണ്.

കൂടാതെ ദീര്‍ഘകാലം വീട്ടില്‍നിന്ന് മാറിനില്‍ക്കുന്നവര്‍ക്ക് ശരാശരി വൈദ്യുതി ഉപയോഗം മനസ്സിലാക്കി അത്രയും കാലത്തെ മിനിമംതുക മുന്‍കൂറായി അടച്ചാല്‍ പിഴയില്‍നിന്ന് ഒഴിവാകാം. റീഡിങ്ങിന് സൗകര്യമില്ലെങ്കില്‍ അക്കാര്യം സെക്ഷനില്‍ അറിയിക്കണമെന്നുമാത്രം. ഇപ്പോള്‍
കെ.എസ്.ഇ.ബി.യുടെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരില്‍ ഈ സേവനം ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും അധികൃതര്‍ അറിയിച്ചു. wss.kseb.in എന്ന വെബ് സൈറ്റിലൂടെ വിസ, മാസ്റ്റര്‍കാര്‍ഡ് തുടങ്ങിയ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍വഴിയും കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന നാല്‍പ്പതിലേറെ ബാങ്കുകളുടെ നെറ്റ് ബാങ്കിങ് സൗകര്യമുപയോഗിച്ചും വൈദ്യുതിബില്‍ അടയ്ക്കാവുന്നതാണ്. സ്മാര്‍ട്ട് മീറ്റര്‍റീഡിങ് പദ്ധതിയിലും ഈ സേവനം ഉറപ്പാക്കും.