വെംബ്ലിയിൽ ചരിത്രമെഴുതി മോദി; കൂടെവന്ന് കാമറൂൺ നേട്ടം കൊയ്തു
by ടോമി വട്ടവനാൽ
ലണ്ടൻ∙
ഗാലറിയെ ഇളക്കിമറിച്ച് മൈക്കിൾ ജാക്സണും മഡോണയ്ക്കുമൊപ്പം വെംബ്ലി
സ്റ്റേഡിയത്തിന്റെ ചരിത്രത്തിൽ നരേന്ദ്ര മോദിയും ഇടംനേടി. ഒപ്പമെത്തിയ
ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ ഇന്ത്യക്കാരുടെ മനം കവർന്ന്
രാഷ്ട്രീയനേട്ടം കൊയ്തു. ബ്രട്ടീഷ് സന്ദർശനത്തിന്റെ രണ്ടാംദിവസമാണ് നോർത്ത്
ലണ്ടനിലെ വെംബ്ലിയിൽ പ്രധാനമന്ത്രി മോദി അറുപതിനായിരത്തോളം ഇന്ത്യക്കാരെ
വാക്ധോരണിയിൽ ഇളക്കിമറിച്ചത്. ഒരു മണിക്കൂർ നീണ്ട പ്രസംഗത്തിൽ
ഭരണനേട്ടങ്ങളും ഭാവി ലക്ഷ്യങ്ങളും എണ്ണിപ്പറഞ്ഞ പ്രധാനമന്ത്രി തനിക്ക്
സ്വന്തം വീട്ടിലെത്തിയതുപോലുള്ള ഊഷ്മള സ്വീകരണമൊരുക്കിയ ബ്രട്ടണിലെ
ഇന്ത്യക്കാർക്ക് നന്ദി പറഞ്ഞു. ജീവിതത്തിലാദ്യമായി ഇത്രയേറെ ഇന്ത്യക്കാരെ നേരിട്ട് അഭിവാദ്യംചെയ്യാൻ ലഭിച്ച അസുലഭ അവസരം ബ്രട്ടീഷ് പ്രധാനമന്ത്രി ശരിക്കും മുതലാക്കി. കാമറൂണിനൊപ്പം ഇന്ത്യൻ സാരിയണിഞ്ഞെത്തിയ ഭാര്യ സാമന്തയും കൈയടി നേടി. പരമ്പരാഗതമായി ലേബർപാർട്ടിക്കൊപ്പമുള്ള ഇന്ത്യൻ ജനതയുടെ മനസു കവരുന്ന പ്രസംഗമായിരുന്നു കാമറൂണിന്റേത്. ‘’നമസ്തേ വെംബ്ലി’’ എന്ന് അഭിവാദ്യ ചെയ്തു തുടങ്ങിയ കാമറൂൺ തന്റെ മന്ത്രിസഭയിലും പാർലമെന്റിലും ഉൾപ്പെടെ രാഷ്ട്രീയത്തിലും ബ്രിട്ടന്റെ വിവിധ തൊഴിൽ മേഖലകളിലും ഇന്ത്യക്കാർ ചെയ്യുന്ന സേവനങ്ങൾ എണ്ണിപ്പറഞ്ഞ് പ്രകീർത്തിച്ചാണ് കരഘോഷം ഏറ്റുവാങ്ങിയത്. പറ്റിയ അവസരത്തിലെല്ലാം മോദിയെ വേണ്ടപോലെ പുകഴ്ത്താനും അദ്ദേഹം പിശുക്കു കാട്ടിയില്ല.
ഐക്യരാഷ്ട്ര രക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ അവകാശവാദത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച കാമറൂൺ ഡൗണിംഗ് സ്ട്രീറ്റിലെ പത്താം നമ്പർ വസതിയിൽ ഇന്ത്യൻ വംശജനായ ഒരാൾ പ്രധാനമന്ത്രിയായി എത്തുന്നതുവരെ സ്വപ്നംകണ്ടു.
ടീം ഇന്ത്യയും ടീം യുകെയും വെബ്ലിയിൽ ഒരുമിക്കുമ്പോൾ വിജയിക്കുന്നത് എല്ലാവരുമാണ്. ഈ വിജയ സമവാക്യം ആഗോളതാപനവും ഭീകരവാദവും ഉൾപ്പെടെയുള്ള പ്രശ്നങ്ങളെ തോളോടുതോൾ ചേർന്ന് നേരിടുന്നതിന് സഹായിക്കുമെന്ന് കാമറൂൺ പ്രഖ്യാപിച്ചു. ‘’അച്ഛേ ദിൻ ജരൂർ ആയേംഗേ’’ എന്നുപറഞ്ഞ് മോദിയെയും സദസിനെയും ഒരുപോലെ സുഖിപ്പിച്ചായിരുന്നു കാമറൂൺ തന്റെ ഹൃസ്വമായ പ്രസംഗം അവസാനിപ്പിച്ചത്. പിന്നീട് ബ്രിട്ടണിലെ ഒരു രാഷ്ട്രീയക്കാരന് സ്വപ്നം കാണാൻ പോലും കഴിയാത്ത മോദിയുടെ സ്വീകരണം മുഴുനീളെ കണ്ടാസ്വദിച്ചാണ് കാമറൂൺ മടങ്ങിയത്.
ഫുട്ബോൾ മൽസരങ്ങൾക്കും ഒളിമ്പിക്സിനുമല്ലാതെ മഡോണയും മൈക്കിൾ ജാക്സണും വന്നപ്പോൾ മാത്രമാണ് വെംബ്ലിയുടെ ഗാലറികൾ ഇന്നലത്തേതുപോലെ ഇളകി മറിഞ്ഞിട്ടുള്ളത്. മോദി വിളികൾകൊണ്ടു മുഖരിതമായിരുന്നു ഉച്ചമുതൽ സ്റ്റേഡിയവും പരിസരവും. കാമറൂണിന് ഇംഗ്ലീഷിൽ നന്ദിപറഞ്ഞ്, ദീപാവലി ആഘോഷങ്ങളെക്കുറിച്ച് കുശലംചോദിച്ച് തുടങ്ങിയ മോദി പിന്നീട് പതിവുശൈലിയിൽ ഒരു മണിക്കൂർ കത്തിക്കയറി. ലണ്ടനിൽനിന്നും അഹമ്മദാബാദിലേക്ക് നേരിട്ടുള്ള വിമാനസർവീസ് തുടങ്ങുമെന്നും ഒസിഐ. കാർഡിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുമെന്നുമായിരുന്നു പ്രധാന പ്രഖ്യാപനങ്ങൾ.
ഇന്ത്യ - ബ്രിട്ടീഷ് ബന്ധത്തിന്റെ പ്രസക്തിയും ഊഷ്മളതയും വിവരിച്ച മോദി ലോകത്ത് ഒരു നേതാവിനും ലഭിക്കാത്തവിധം തനിക്ക് സ്വീകരണമൊരുക്കിയ ഇംഗ്ലണ്ടിലെ ഇന്ത്യക്കാർക്ക് ആവർത്തിച്ചു നന്ദിപറഞ്ഞു. പതിവുശൈലിയിൽ ആവേശമുയർത്തിക്കുന്ന ഭാരത് മാതാ വിളികളും ലണ്ടനിൽ ആവർത്തിക്കാൻ മറന്നില്ല. ഗാലറിയിലെ പകുതിയോളംവരുന്ന ഗുജറാത്തികളുടെ ആധിപത്യം മനസിലാക്കിയായിരുന്നു അഹമ്മദാബാദിലേക്കുള്ള വിമാനസർവീസിന്റെ പ്രഖ്യാപനം. സംഘാടനത്തിലും കാലാ- സാംസ്കാരിക പരിപാടികളിലുമെല്ലാം ഗുജറാത്തിന്റെ ആധിപത്യം വ്യക്തമായിരുന്നു. പ്രസംഗത്തിനുശേഷം സ്റ്റേഡിയം വലംവച്ച മോദി ആരാധകർക്ക് അടുത്തുനിന്നുള്ള ഫോട്ടോ അവസരവുമൊരുക്കി. ദീപാവലി ആഘോഷങ്ങളുടെകൂടി ഭാഗമായ തകർപ്പൻ വെടിക്കെട്ടാടെയായിരുന്നു സ്വീകരണം സമാപിച്ചത്.
സ്റ്റേഡിയത്തിൽ ആവേശത്തിര അലതല്ലി
ഇന്ത്യയിൽ വച്ച് ക്രിക്കറ്റ് മൽസരം നടത്താൻ ബിസിസിഐ ഔദ്യോഗികമായി ക്ഷണിച്ചതായി പാക്കിസ്ഥാൻ ക്രിക്കറ്റ്...
Read more at: http://www.manoramaonline.com/news/just-in/BCCI-has-officially-invited-us-to-play-in-India-Shaharyar-Khan.html
Read more at: http://www.manoramaonline.com/news/just-in/BCCI-has-officially-invited-us-to-play-in-India-Shaharyar-Khan.html
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ