സച്ചിദാനന്ദ സ്വാമി
83
-ാമതുശിവഗിരി തീർത്ഥാടനം സമാഗതമായിരിക്കുന്ന വേളയിൽ
തീർത്ഥാടകരായ ഗുരുഭക്തർ ആചരിക്കാനും അനുഷ്ഠിക്കാനും
വേണ്ടി തീർത്ഥാടനം സംബന്ധിച്ചുള്ള അല്പം കാര്യങ്ങൾ
സാദരം ഇവിടെ കുറിക്കട്ടെ. ശ്രീനാരായണ ദർശനത്തിന്റെ
അടിസ്ഥാന തത്വം മാനുഷികതയാണ്. ദാർശനിക
ലോകത്തിന്റെ വിചാരണയിൽ മനുഷ്യൻ പരമാണു
പ്രായനായിത്തീർന്നപ്പോൾ ശ്രീനാരായണഗുരു
മനുഷ്യത്വത്തിൽ അധിഷ്ഠിതമായ ഒരു തത്വദർശനമാണ്
അവതരിപ്പിച്ചത്. ഗുരുദേവദർശനത്തിന്റെ കേന്ദ്രബിന്ദു
മനുഷ്യനാണ്. ഗുരുദേവൻ 73 വർഷക്കാലം ജീവിതം നയിച്ചത്
മനുഷ്യരുടെ സമഗ്ര പുരോഗതിക്കു വേണ്ടിയാണ്.
ഗുരുവിന്റെ എല്ലാ പ്രവർത്തനങ്ങളിലും ഇതു
തെളിഞ്ഞുകാണാം. തൃപ്പാദങ്ങൾ സായാഹ്ന ഗീതോപദേശമായി
ഉപദർശനം ചെയ്ത ശിവഗിരി തീർത്ഥാടന പ്രസ്ഥാനത്തിലും
ഇതു തെളിഞ്ഞു കാണാം.
ജീവിതവിജയത്തിന്റെ അടിസ്ഥാനം ധാർമ്മികതയാണ്. എവിടെ ധർമ്മമുണ്ടോ അവിടെ വിജയമുണ്ട്.ഗുരുദേവൻ ഉപദേശിക്കുന്നു. ''ധർമ്മമാണ് പരമമായ ദൈവം, ധർമ്മമാണ് മഹാധനം. ജനങ്ങൾക്ക് ശ്രേയസിനെ പ്രദാനം ചെയ്യുന്ന ആ ധർമ്മം എപ്പോഴും വിജയിക്കുമാറാകട്ടെ'' ധർമ്മത്തെ പരിപാലിക്കുമ്പോൾ ആ ധർമ്മം അവരെ പരിപാലിക്കും. ധർമ്മം വന്നു നിറയുവാനുള്ള മാർഗമെന്താണ് ? ''ആചാര പ്രഭവോ ധർമ്മഃ'' നിയതമായ ആചാരങ്ങളുടെ അനുഷ്ഠാനത്തിലൂടെയാണത്രേ ധർമ്മം പ്രകാശിക്കുന്നത്. ശ്രീനാരായണ ഗുരുദേവൻ വിധിച്ചിട്ടുള്ള ആചാരങ്ങൾ അനുഷ്ഠിക്കുമ്പോൾ ശ്രീനാരായണധർമ്മം നമ്മളിൽ പ്രകാശിതമാകുന്നു. ശിവഗിരി തീർത്ഥാടന സന്ദേശത്തിലൂടെ ജീവിത പുരോഗതിയെ വിഭാവനം ചെയ്ത മഹാഗുരു തീർത്ഥാടകർക്കായി നിശ്ചിതമായ ആചാരാനുഷ്ഠാനങ്ങളും വിധിച്ചിട്ടുണ്ട്. ഗുരു ഉപദേശിക്കുന്നു.
''നീണ്ടവ്രതവും കഠിന വ്യവസ്ഥകളും ഇക്കാലത്ത് എല്ലാവരും ആചരിച്ചെന്നുവരില്ല. പത്തുദിവസത്തെ വ്രതം ശ്രീബുദ്ധന്റെ പഞ്ചശുദ്ധിയോടുകൂടി ആചരിച്ചാൽ മതി.'' തീർത്ഥാടകർ ശിവഗിരിയിൽ വന്നു കൂടുന്നത് യൂറോപ്യന്മാരുടെ ആണ്ടുപിറപ്പിനായികൊള്ളട്ടെ. ജനുവരി മാസം ഒന്നാം തീയതി അതു ധനുമാസം16, 17 തീയതികളിലായിരിക്കും. അതുകൊള്ളാം. നല്ല സമയം.'' ജനുവരി 1ന് പര്യവസാനിക്കുന്ന രീതിയിൽ മൂന്നു ദിവസങ്ങളിലാണ് പ്രധാനമായും തീർത്ഥാടനം നടക്കുന്നത്.
ഇപ്പോൾ ഏതാണ്ട് ഡിസംബർ 15 മുതൽക്കുതന്നെ തീർത്ഥാടകർ ശിവഗിരിയിൽ എത്തിത്തുടങ്ങും. തീർത്ഥാടകർ നടന്നും വാഹനങ്ങളിലുമായി എത്തിച്ചേരണമെന്ന ഗുരുവിന്റെ അഭിമതം നിറവേറ്റപ്പെടുന്നു. തീർത്ഥാടകരുടെ വസ്ത്രരീതിയെ ഗുരു അരുളിച്ചെയ്തു.''ശിവഗിരി തീർത്ഥാടകർക്കു മഞ്ഞവസ്ത്രമായിക്കൊള്ളട്ടെ. ശ്രീകൃഷ്ണന്റെയും ശ്രീബുദ്ധന്റെയും മുണ്ട്. അതുകൊള്ളാം. നന്നായിരിക്കും.മഞ്ഞവസ്ത്രം എന്നു നാം പറഞ്ഞതിന് മഞ്ഞപ്പട്ടു വാങ്ങിക്കാൻ ആരും തുനിയരുത്. കോടിവസ്ത്രം പോലും ആവശ്യമില്ല. ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വസ്ത്രം മഞ്ഞളിൽ മുക്കി ഉപയോഗിച്ചാൽ മതി. പിന്നീട് അലക്കിത്തെളിഞ്ഞ് എടുക്കാമല്ലോ.''
യാത്രയെക്കുറിച്ചും മഹാഗുരു അരുളി ചെയ്തു. '' യാത്ര ആർഭാടരഹിതമായിരിക്കണം. വിനീതമായിരിക്കണം. ഈശ്വരസ്തോത്രങ്ങൾ ഭക്തിയായി ഉച്ചരിക്കുന്നതുകൊള്ളാം. തീർത്ഥയാത്രയുടെ പേരിൽ ആഡംബരങ്ങളും ഒച്ചപ്പാടുകളുമുണ്ടാക്കി ഈ പ്രസ്ഥാനത്തെ മലിനപ്പെടുത്തരുത്. അനാവശ്യമായി ഒരു കാശുപോലും ചെലവു ചെയ്യരുത്. പണമുണ്ടാകും. പക്ഷേ മുഴുവൻ ചെലവു ചെയ്തു കളയും. ചിലർ കടം കൂടി വരുത്തിവയ്ക്കും. അതു പറ്റില്ല. മിച്ചം വയ്ക്കുവാൻ പഠിക്കണം. സമുദായം വിദ്യാഭ്യാസത്തിലും ധനസ്ഥിതിയിലും ശുചിത്വത്തിലും വളരെ പിന്നാക്കം. ഈ രീതി മാറണം. മാറ്റണം.''
ഗുരുദേവന്റെ ഈ തിരുവാണികളിലൂടെ ശിവഗിരി തിർത്ഥാടകർ എങ്ങനെ, എന്ന്, എപ്രകാരം തീർത്ഥാടകരായി ശിവഗിരിയിൽ എത്തിച്ചേരണമെന്ന് മനസിലായല്ലോ. ചുരുക്കത്തിൽ പീതാംബരധാരികളായി പത്തുദിവസത്തെ വ്രതമെടുത്ത് നടന്നോ വാഹനങ്ങളിലായോ ഈശ്വരനാമങ്ങൾ ഭക്തിയായി ഉച്ചരിച്ച് ശിവഗിരിയിൽ എത്തിച്ചേരണം. പത്തുദിവസത്തെ വ്രതാനുഷ്ഠാനത്തിൽ ശ്രീബുദ്ധന്റെ പഞ്ചശുദ്ധി, ശരീരശുദ്ധി, ആഹാരശുദ്ധി, മനഃശുദ്ധി, വാക്ശുദ്ധി, കർമ്മശുദ്ധി എന്നിവ ആചരിക്കണം. ഇതോടൊപ്പം ഗുരുദേവൻ ശ്രീനാരായണ ധർമ്മത്തിൽ വിധിച്ചിട്ടുള്ള പഞ്ചധർമ്മങ്ങൾ അഹിംസ, സത്യം അസ്തേയം, ബ്രഹ്മചര്യം, മദ്യവർജ്ജനം എന്നിവ കൂടി ഉൾപ്പെടുത്തി ആചരിക്കണം. മത്സ്യം, മാംസം, മദ്യം എന്നിവ ഉപേക്ഷിച്ച് പ്രാർത്ഥനാനിർഭരമായ, തികച്ചും ധ്യാനാത്മകമായ ജീവിതചര്യയോടെ തീർത്ഥാടനത്തിൽ പങ്കാളികളാകണം.
സാധാരണതീർത്ഥാടനങ്ങളെല്ലാം പാപം പോക്കി പുണ്യം നേടാനാണ്. ഗുരുദേവൻ അത് തള്ളിക്കളയുന്നില്ല. എന്നാൽ അതുമാത്രം പോരാ - അതിനെ അനുവർത്തിച്ച് അറിവിന്റെ തീർത്ഥാടനമായി തീർത്ഥാടന സമ്പ്രദായത്തെ ഗുരു പുതുക്കി വിലയിരുത്തി. അവിടുന്ന് ഉപദേശിക്കുന്നു.''ആണ്ടിലൊരിക്കൽ കുറേ ആളുകൾ രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും മഞ്ഞവസ്ത്രവും ധരിച്ച് യാത്ര ചെയ്ത് ശിവഗിരിയിൽ ചെന്ന് ചുറ്റും നടന്ന് കുളിയും, ഊണും കഴിഞ്ഞ്, പണവും ചെലവാക്കി വീടുകളിൽ ചെല്ലുന്നതുകൊണ്ട് എന്തു സാധിച്ചു? ഒന്നും സാധിച്ചില്ല. വെറും ചെലവും ബുദ്ധിമുട്ടും. ഇതു പാടില്ല. ഏതു പ്രവൃത്തിക്കും ഒരു ഉദ്ദേശം വേണം''. വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴിൽ, സാങ്കേതിക പരിശീലനങ്ങൾ എന്നീ എട്ടു വിഷയങ്ങൾ അരുളിചെയ്ത് ശിവഗിരിയിൽ പ്രസംഗ പരമ്പര നടത്തണമെന്നും ഉപദേശിച്ചു. ഓരോ വിഷയത്തിലും വൈദഗ്ദ്ധ്യം ഉള്ളവരെ ക്ഷണിച്ചുവരുത്തി പ്രസംഗങ്ങൾ പറയിക്കണം ജനങ്ങൾ അച്ചടക്കത്തോടുകൂടി ശ്രദ്ധിച്ചുകേൾക്കണം. കേട്ടതെല്ലാം പ്രവൃത്തിയിൽ വരുത്താൻ ശ്രമിക്കണം. അതിൽ വിജയം പ്രാപിക്കണം. അപ്പോൾ ജനങ്ങൾക്കും രാജ്യത്തിനും അഭിവൃദ്ധി ഉണ്ടാകും.''
ശ്രീനാരായണഗുരുവെന്ന രാഷ്ട്രമീമാംസകനെയാണ് ഈ വാക്കുകളിലൂടെ കാണാനാവുന്നത്. ഒരു രാജ്യത്തിന്റെ വളർച്ചയ്ക്കു അവശ്യം ഉണ്ടായിരിക്കേണ്ടതെല്ലാം ഗുരുദേവൻ ഇവിടെ ക്രോഡീകരിച്ചിട്ടുണ്ട്. ജനതയുടെ ഭൗതികവും ആത്മീയവുമായ സമഗ്രപുരോഗതിക്ക് ആവശ്യമായ മാർഗരേഖയാണ് ഗുരുവിന്റെ ഈ തീർത്ഥാടന സന്ദേശം. കഴിഞ്ഞ കുറേ വർഷങ്ങളായി ഡിസംബർ 20 മുതൽ തീർത്ഥാടന പരിപാടികൾ ആരംഭിക്കുകയായി. അന്ന് രാവിലെ മഹാസമാധി സന്നിധിയിൽ വച്ച് പീതാംബരദീക്ഷ എന്ന ചടങ്ങ് ആരംഭിക്കുന്നു. വ്രതം അനുഷ്ഠിക്കുന്ന ഭക്തജനങ്ങളും കൈയിൽ മഞ്ഞച്ചരട് കെട്ടി ദീക്ഷ സ്വീകരിച്ച് വ്രതാനുഷ്ഠാനത്തിലേക്ക് പ്രവേശിക്കുന്നു. 10 ദിവസത്തെ വ്രതത്തിന്റെ പ്രാരംഭം കുറിച്ചുകൊണ്ടുള്ള ഈ ചടങ്ങ് ഇപ്പോൾ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നടത്താറുണ്ട്. ഇത് ലോകമെമ്പാടുമുള്ള ശ്രീനാരായണഭക്തർക്ക് അനുഷ്ഠിക്കാവുന്ന ചടങ്ങാണ്. ദിവസവും പ്രഭാതത്തിൽ കുളിച്ച് ഗുരുവിന്റെ പ്രാർത്ഥനകളും അഷ്ടോത്തരശതനാമാവലി പുഷ്പാഞ്ജലി മന്ത്രവും ആത്മോപദേശശതകാദി കൃതികളുടെ പാരായണവും തുടർന്ന് അടുത്തുള്ള ഗുരുദേവക്ഷേത്രത്തിൽ ദർശനവും നടത്തുന്നു. വ്രതികളായ ഈ ഭക്തന്മാർക്ക് 10 ദിവസവും മഞ്ഞവസ്ത്രം ധരിച്ച് ഗൃഹസന്ദർശനവും ഇതര ഗുരുദേവ സന്ദേശ പ്രചാരണവും നടത്താവുന്നതാണ്.
ഡിസംബർ20 മുതൽ കാർഷിക വ്യാവസായിക പ്രദർശനങ്ങളും 25 മുതൽ 29വരെ ഗുരുദേവ കൃതികളെ ആസ്പദമാക്കി പ്രഭാഷണ പരമ്പരയും 30 മുതൽ ജനുവരി 1 വരെ ഏതാണ്ട് 12 സമ്മേളനങ്ങളും ജനുവരി 1 മഹാസമാധി മന്ദിര പ്രതിമ പ്രതിഷ്ഠാവാർഷിക പരിപാടികളും സംഘടിപ്പിക്കാറുണ്ട്. 25 മുതൽ രാത്രി വിവിധ കലാപരിപാടികളും. എന്നാൽ ഇക്കാലത്ത് തീർത്ഥാടനം ഒരു ക്ഷേത്രദർശനം പോലെയാകുന്നുവെന്ന് പറയേണ്ടിവരുന്നതിൽ ഖേദമുണ്ട്. ശിവഗിരിയിൽ പന്തൽ നിറച്ച് ആളുകൾ ശ്രോതാക്കളായി ഉണ്ടെങ്കിലും, തീർത്ഥാടകരിൽ നല്ലൊരു ഭാഗവും ശിവഗിരി പ്രാന്തങ്ങൾ ദർശിച്ച് ഒരു 'ടൂർ പ്രോഗ്രാം' പോലെ അടുത്ത സ്ഥലത്തേക്ക് പോകുന്നു. ഗുരു കല്പിച്ചതുപോലെ ഭക്തിയോടെ ഈശ്വരനാമങ്ങൾ ഉച്ചരിക്കുന്നതിലും പത്തുദിവസത്തെ വ്രതമാചരിച്ച് പീതാംബരധാരികളായി, ശിവഗിരിയിൽ നടക്കുന്ന പ്രഭാഷണ പരമ്പരകളിൽ കുറേയെങ്കിലും പങ്കാളികളാകുന്നതിനോ പലർക്കും സാധിക്കുന്നില്ല. പലരും ശ്രദ്ധിക്കുന്നില്ല. ഇതിനു മാറ്റം വരണം. തീർത്ഥാടകർ വ്രതം നോറ്റ് പീതാംബരധാരികളായി പ്രഭാഷണ പരമ്പരകളിൽ പങ്കാളികളായി ശ്രോതാക്കളായി ജീവിതവിജയം നേടാൻ ശ്രദ്ധാലുക്കളാകണം.
ഒരു കാര്യം കൂടി പറയട്ടെ. തീർത്ഥാടകർ ഇപ്പോൾ ശിവഗിരി ദർശനത്തിന്റെ ഭാഗമായി ചെമ്പഴന്തി, അരുവിപ്പുറം, കുന്നുംപാറ, മരുത്വാമല, കുമാരനാശാൻ സ്മാരകം എന്നിവയും സഞ്ചാരപഥത്തിലുള്ള ഗുരുദേവ ക്ഷേത്രങ്ങളും സന്ദർശിക്കാറുണ്ട്. ഈ അവസരത്തിൽ സഞ്ചാരപഥത്തിലുള്ള ക്ഷേത്രങ്ങളിൽ തീർത്ഥാടകരെ സ്വീകരിക്കുന്നതിനും ക്ഷേത്രങ്ങൾ തുറന്ന് വച്ച് ദർശന സൗകര്യം ഒരുക്കുന്നതിലും ക്ഷേത്ര ഭാരവാഹികൾ ഉത്സാഹിക്കണമെന്നുകൂടി സാദരം കുറിക്കട്ടെ. ശിവഗിരി തീർത്ഥാടനത്തിൽ ആചാരാനുഷ്ഠാന വിധിയോടു കൂടിയും , മലിനമാക്കാതെയും, ശ്രദ്ധാന്വിതമായ മനസോടു കൂടിയും പങ്കാളികളായി ഗുരുദേവാനുഗ്രഹം നേടാൻ സാധിതമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ജീവിതവിജയത്തിന്റെ അടിസ്ഥാനം ധാർമ്മികതയാണ്. എവിടെ ധർമ്മമുണ്ടോ അവിടെ വിജയമുണ്ട്.ഗുരുദേവൻ ഉപദേശിക്കുന്നു. ''ധർമ്മമാണ് പരമമായ ദൈവം, ധർമ്മമാണ് മഹാധനം. ജനങ്ങൾക്ക് ശ്രേയസിനെ പ്രദാനം ചെയ്യുന്ന ആ ധർമ്മം എപ്പോഴും വിജയിക്കുമാറാകട്ടെ'' ധർമ്മത്തെ പരിപാലിക്കുമ്പോൾ ആ ധർമ്മം അവരെ പരിപാലിക്കും. ധർമ്മം വന്നു നിറയുവാനുള്ള മാർഗമെന്താണ് ? ''ആചാര പ്രഭവോ ധർമ്മഃ'' നിയതമായ ആചാരങ്ങളുടെ അനുഷ്ഠാനത്തിലൂടെയാണത്രേ ധർമ്മം പ്രകാശിക്കുന്നത്. ശ്രീനാരായണ ഗുരുദേവൻ വിധിച്ചിട്ടുള്ള ആചാരങ്ങൾ അനുഷ്ഠിക്കുമ്പോൾ ശ്രീനാരായണധർമ്മം നമ്മളിൽ പ്രകാശിതമാകുന്നു. ശിവഗിരി തീർത്ഥാടന സന്ദേശത്തിലൂടെ ജീവിത പുരോഗതിയെ വിഭാവനം ചെയ്ത മഹാഗുരു തീർത്ഥാടകർക്കായി നിശ്ചിതമായ ആചാരാനുഷ്ഠാനങ്ങളും വിധിച്ചിട്ടുണ്ട്. ഗുരു ഉപദേശിക്കുന്നു.
''നീണ്ടവ്രതവും കഠിന വ്യവസ്ഥകളും ഇക്കാലത്ത് എല്ലാവരും ആചരിച്ചെന്നുവരില്ല. പത്തുദിവസത്തെ വ്രതം ശ്രീബുദ്ധന്റെ പഞ്ചശുദ്ധിയോടുകൂടി ആചരിച്ചാൽ മതി.'' തീർത്ഥാടകർ ശിവഗിരിയിൽ വന്നു കൂടുന്നത് യൂറോപ്യന്മാരുടെ ആണ്ടുപിറപ്പിനായികൊള്ളട്ടെ. ജനുവരി മാസം ഒന്നാം തീയതി അതു ധനുമാസം16, 17 തീയതികളിലായിരിക്കും. അതുകൊള്ളാം. നല്ല സമയം.'' ജനുവരി 1ന് പര്യവസാനിക്കുന്ന രീതിയിൽ മൂന്നു ദിവസങ്ങളിലാണ് പ്രധാനമായും തീർത്ഥാടനം നടക്കുന്നത്.
ഇപ്പോൾ ഏതാണ്ട് ഡിസംബർ 15 മുതൽക്കുതന്നെ തീർത്ഥാടകർ ശിവഗിരിയിൽ എത്തിത്തുടങ്ങും. തീർത്ഥാടകർ നടന്നും വാഹനങ്ങളിലുമായി എത്തിച്ചേരണമെന്ന ഗുരുവിന്റെ അഭിമതം നിറവേറ്റപ്പെടുന്നു. തീർത്ഥാടകരുടെ വസ്ത്രരീതിയെ ഗുരു അരുളിച്ചെയ്തു.''ശിവഗിരി തീർത്ഥാടകർക്കു മഞ്ഞവസ്ത്രമായിക്കൊള്ളട്ടെ. ശ്രീകൃഷ്ണന്റെയും ശ്രീബുദ്ധന്റെയും മുണ്ട്. അതുകൊള്ളാം. നന്നായിരിക്കും.മഞ്ഞവസ്ത്രം എന്നു നാം പറഞ്ഞതിന് മഞ്ഞപ്പട്ടു വാങ്ങിക്കാൻ ആരും തുനിയരുത്. കോടിവസ്ത്രം പോലും ആവശ്യമില്ല. ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വസ്ത്രം മഞ്ഞളിൽ മുക്കി ഉപയോഗിച്ചാൽ മതി. പിന്നീട് അലക്കിത്തെളിഞ്ഞ് എടുക്കാമല്ലോ.''
യാത്രയെക്കുറിച്ചും മഹാഗുരു അരുളി ചെയ്തു. '' യാത്ര ആർഭാടരഹിതമായിരിക്കണം. വിനീതമായിരിക്കണം. ഈശ്വരസ്തോത്രങ്ങൾ ഭക്തിയായി ഉച്ചരിക്കുന്നതുകൊള്ളാം. തീർത്ഥയാത്രയുടെ പേരിൽ ആഡംബരങ്ങളും ഒച്ചപ്പാടുകളുമുണ്ടാക്കി ഈ പ്രസ്ഥാനത്തെ മലിനപ്പെടുത്തരുത്. അനാവശ്യമായി ഒരു കാശുപോലും ചെലവു ചെയ്യരുത്. പണമുണ്ടാകും. പക്ഷേ മുഴുവൻ ചെലവു ചെയ്തു കളയും. ചിലർ കടം കൂടി വരുത്തിവയ്ക്കും. അതു പറ്റില്ല. മിച്ചം വയ്ക്കുവാൻ പഠിക്കണം. സമുദായം വിദ്യാഭ്യാസത്തിലും ധനസ്ഥിതിയിലും ശുചിത്വത്തിലും വളരെ പിന്നാക്കം. ഈ രീതി മാറണം. മാറ്റണം.''
ഗുരുദേവന്റെ ഈ തിരുവാണികളിലൂടെ ശിവഗിരി തിർത്ഥാടകർ എങ്ങനെ, എന്ന്, എപ്രകാരം തീർത്ഥാടകരായി ശിവഗിരിയിൽ എത്തിച്ചേരണമെന്ന് മനസിലായല്ലോ. ചുരുക്കത്തിൽ പീതാംബരധാരികളായി പത്തുദിവസത്തെ വ്രതമെടുത്ത് നടന്നോ വാഹനങ്ങളിലായോ ഈശ്വരനാമങ്ങൾ ഭക്തിയായി ഉച്ചരിച്ച് ശിവഗിരിയിൽ എത്തിച്ചേരണം. പത്തുദിവസത്തെ വ്രതാനുഷ്ഠാനത്തിൽ ശ്രീബുദ്ധന്റെ പഞ്ചശുദ്ധി, ശരീരശുദ്ധി, ആഹാരശുദ്ധി, മനഃശുദ്ധി, വാക്ശുദ്ധി, കർമ്മശുദ്ധി എന്നിവ ആചരിക്കണം. ഇതോടൊപ്പം ഗുരുദേവൻ ശ്രീനാരായണ ധർമ്മത്തിൽ വിധിച്ചിട്ടുള്ള പഞ്ചധർമ്മങ്ങൾ അഹിംസ, സത്യം അസ്തേയം, ബ്രഹ്മചര്യം, മദ്യവർജ്ജനം എന്നിവ കൂടി ഉൾപ്പെടുത്തി ആചരിക്കണം. മത്സ്യം, മാംസം, മദ്യം എന്നിവ ഉപേക്ഷിച്ച് പ്രാർത്ഥനാനിർഭരമായ, തികച്ചും ധ്യാനാത്മകമായ ജീവിതചര്യയോടെ തീർത്ഥാടനത്തിൽ പങ്കാളികളാകണം.
സാധാരണതീർത്ഥാടനങ്ങളെല്ലാം പാപം പോക്കി പുണ്യം നേടാനാണ്. ഗുരുദേവൻ അത് തള്ളിക്കളയുന്നില്ല. എന്നാൽ അതുമാത്രം പോരാ - അതിനെ അനുവർത്തിച്ച് അറിവിന്റെ തീർത്ഥാടനമായി തീർത്ഥാടന സമ്പ്രദായത്തെ ഗുരു പുതുക്കി വിലയിരുത്തി. അവിടുന്ന് ഉപദേശിക്കുന്നു.''ആണ്ടിലൊരിക്കൽ കുറേ ആളുകൾ രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും മഞ്ഞവസ്ത്രവും ധരിച്ച് യാത്ര ചെയ്ത് ശിവഗിരിയിൽ ചെന്ന് ചുറ്റും നടന്ന് കുളിയും, ഊണും കഴിഞ്ഞ്, പണവും ചെലവാക്കി വീടുകളിൽ ചെല്ലുന്നതുകൊണ്ട് എന്തു സാധിച്ചു? ഒന്നും സാധിച്ചില്ല. വെറും ചെലവും ബുദ്ധിമുട്ടും. ഇതു പാടില്ല. ഏതു പ്രവൃത്തിക്കും ഒരു ഉദ്ദേശം വേണം''. വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴിൽ, സാങ്കേതിക പരിശീലനങ്ങൾ എന്നീ എട്ടു വിഷയങ്ങൾ അരുളിചെയ്ത് ശിവഗിരിയിൽ പ്രസംഗ പരമ്പര നടത്തണമെന്നും ഉപദേശിച്ചു. ഓരോ വിഷയത്തിലും വൈദഗ്ദ്ധ്യം ഉള്ളവരെ ക്ഷണിച്ചുവരുത്തി പ്രസംഗങ്ങൾ പറയിക്കണം ജനങ്ങൾ അച്ചടക്കത്തോടുകൂടി ശ്രദ്ധിച്ചുകേൾക്കണം. കേട്ടതെല്ലാം പ്രവൃത്തിയിൽ വരുത്താൻ ശ്രമിക്കണം. അതിൽ വിജയം പ്രാപിക്കണം. അപ്പോൾ ജനങ്ങൾക്കും രാജ്യത്തിനും അഭിവൃദ്ധി ഉണ്ടാകും.''
ശ്രീനാരായണഗുരുവെന്ന രാഷ്ട്രമീമാംസകനെയാണ് ഈ വാക്കുകളിലൂടെ കാണാനാവുന്നത്. ഒരു രാജ്യത്തിന്റെ വളർച്ചയ്ക്കു അവശ്യം ഉണ്ടായിരിക്കേണ്ടതെല്ലാം ഗുരുദേവൻ ഇവിടെ ക്രോഡീകരിച്ചിട്ടുണ്ട്. ജനതയുടെ ഭൗതികവും ആത്മീയവുമായ സമഗ്രപുരോഗതിക്ക് ആവശ്യമായ മാർഗരേഖയാണ് ഗുരുവിന്റെ ഈ തീർത്ഥാടന സന്ദേശം. കഴിഞ്ഞ കുറേ വർഷങ്ങളായി ഡിസംബർ 20 മുതൽ തീർത്ഥാടന പരിപാടികൾ ആരംഭിക്കുകയായി. അന്ന് രാവിലെ മഹാസമാധി സന്നിധിയിൽ വച്ച് പീതാംബരദീക്ഷ എന്ന ചടങ്ങ് ആരംഭിക്കുന്നു. വ്രതം അനുഷ്ഠിക്കുന്ന ഭക്തജനങ്ങളും കൈയിൽ മഞ്ഞച്ചരട് കെട്ടി ദീക്ഷ സ്വീകരിച്ച് വ്രതാനുഷ്ഠാനത്തിലേക്ക് പ്രവേശിക്കുന്നു. 10 ദിവസത്തെ വ്രതത്തിന്റെ പ്രാരംഭം കുറിച്ചുകൊണ്ടുള്ള ഈ ചടങ്ങ് ഇപ്പോൾ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നടത്താറുണ്ട്. ഇത് ലോകമെമ്പാടുമുള്ള ശ്രീനാരായണഭക്തർക്ക് അനുഷ്ഠിക്കാവുന്ന ചടങ്ങാണ്. ദിവസവും പ്രഭാതത്തിൽ കുളിച്ച് ഗുരുവിന്റെ പ്രാർത്ഥനകളും അഷ്ടോത്തരശതനാമാവലി പുഷ്പാഞ്ജലി മന്ത്രവും ആത്മോപദേശശതകാദി കൃതികളുടെ പാരായണവും തുടർന്ന് അടുത്തുള്ള ഗുരുദേവക്ഷേത്രത്തിൽ ദർശനവും നടത്തുന്നു. വ്രതികളായ ഈ ഭക്തന്മാർക്ക് 10 ദിവസവും മഞ്ഞവസ്ത്രം ധരിച്ച് ഗൃഹസന്ദർശനവും ഇതര ഗുരുദേവ സന്ദേശ പ്രചാരണവും നടത്താവുന്നതാണ്.
ഡിസംബർ20 മുതൽ കാർഷിക വ്യാവസായിക പ്രദർശനങ്ങളും 25 മുതൽ 29വരെ ഗുരുദേവ കൃതികളെ ആസ്പദമാക്കി പ്രഭാഷണ പരമ്പരയും 30 മുതൽ ജനുവരി 1 വരെ ഏതാണ്ട് 12 സമ്മേളനങ്ങളും ജനുവരി 1 മഹാസമാധി മന്ദിര പ്രതിമ പ്രതിഷ്ഠാവാർഷിക പരിപാടികളും സംഘടിപ്പിക്കാറുണ്ട്. 25 മുതൽ രാത്രി വിവിധ കലാപരിപാടികളും. എന്നാൽ ഇക്കാലത്ത് തീർത്ഥാടനം ഒരു ക്ഷേത്രദർശനം പോലെയാകുന്നുവെന്ന് പറയേണ്ടിവരുന്നതിൽ ഖേദമുണ്ട്. ശിവഗിരിയിൽ പന്തൽ നിറച്ച് ആളുകൾ ശ്രോതാക്കളായി ഉണ്ടെങ്കിലും, തീർത്ഥാടകരിൽ നല്ലൊരു ഭാഗവും ശിവഗിരി പ്രാന്തങ്ങൾ ദർശിച്ച് ഒരു 'ടൂർ പ്രോഗ്രാം' പോലെ അടുത്ത സ്ഥലത്തേക്ക് പോകുന്നു. ഗുരു കല്പിച്ചതുപോലെ ഭക്തിയോടെ ഈശ്വരനാമങ്ങൾ ഉച്ചരിക്കുന്നതിലും പത്തുദിവസത്തെ വ്രതമാചരിച്ച് പീതാംബരധാരികളായി, ശിവഗിരിയിൽ നടക്കുന്ന പ്രഭാഷണ പരമ്പരകളിൽ കുറേയെങ്കിലും പങ്കാളികളാകുന്നതിനോ പലർക്കും സാധിക്കുന്നില്ല. പലരും ശ്രദ്ധിക്കുന്നില്ല. ഇതിനു മാറ്റം വരണം. തീർത്ഥാടകർ വ്രതം നോറ്റ് പീതാംബരധാരികളായി പ്രഭാഷണ പരമ്പരകളിൽ പങ്കാളികളായി ശ്രോതാക്കളായി ജീവിതവിജയം നേടാൻ ശ്രദ്ധാലുക്കളാകണം.
ഒരു കാര്യം കൂടി പറയട്ടെ. തീർത്ഥാടകർ ഇപ്പോൾ ശിവഗിരി ദർശനത്തിന്റെ ഭാഗമായി ചെമ്പഴന്തി, അരുവിപ്പുറം, കുന്നുംപാറ, മരുത്വാമല, കുമാരനാശാൻ സ്മാരകം എന്നിവയും സഞ്ചാരപഥത്തിലുള്ള ഗുരുദേവ ക്ഷേത്രങ്ങളും സന്ദർശിക്കാറുണ്ട്. ഈ അവസരത്തിൽ സഞ്ചാരപഥത്തിലുള്ള ക്ഷേത്രങ്ങളിൽ തീർത്ഥാടകരെ സ്വീകരിക്കുന്നതിനും ക്ഷേത്രങ്ങൾ തുറന്ന് വച്ച് ദർശന സൗകര്യം ഒരുക്കുന്നതിലും ക്ഷേത്ര ഭാരവാഹികൾ ഉത്സാഹിക്കണമെന്നുകൂടി സാദരം കുറിക്കട്ടെ. ശിവഗിരി തീർത്ഥാടനത്തിൽ ആചാരാനുഷ്ഠാന വിധിയോടു കൂടിയും , മലിനമാക്കാതെയും, ശ്രദ്ധാന്വിതമായ മനസോടു കൂടിയും പങ്കാളികളായി ഗുരുദേവാനുഗ്രഹം നേടാൻ സാധിതമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ