3/16/2016

ഏഴംകുളം ദേവീക്ഷേത്രം, പത്തനംതിട്ട

ഏഴംകുളം ദേവീക്ഷേത്രം, പത്തനംതിട്ട
പത്തനംതിട്ട ജില്ലയില്‍ ഏഴംകുളം പഞ്ചായത്തിലാണ്‌ ഏഴംകുളം ദേവീക്ഷേത്രം. തെക്കന്‍ കേരളത്തില്‍ തൂക്കത്തിലൂടെ പ്രസിദ്ധമായ ക്ഷേത്രം . വിസ്തൃതമായ പാടത്തിന്റെ കരയ്ക്കാണ്‌ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഭദ്രകാളിക്ഷേത്രം. നാലമ്പലത്തിന്‌ ചുറ്റും പാറകള്‍ പാകി കമനീയമാക്കിയ തിട്ട. പ്രദക്ഷിണ വഴിയില്‍ ദീപസ്തംഭങ്ങള്‍. തെക്കുഭാഗത്ത്‌ പുരാതനകാവ്‌. ശ്രീകോവിലില്‍ ദേവി ഭദ്രകാളി. വടക്കോട്ട്‌ ദര്‍ശനം. ശാന്തസ്വരൂപിണിയായ ദേവിക്ക്‌ രൂപ പ്രതിഷ്ഠയില്ല. കണ്ണാടി ശിലയാണ്‌. നാലമ്പലത്തിന്‌ പുറത്ത്‌ ശിവന്‍, യക്ഷി. എന്നീ ഉപേദന്മാരെ കൂടാതെ കാവിന്‌ പടിഞ്ഞാറ്‌ യോഗീശ്വരന്‍, നാഗരാജാവ്‌, രക്ഷസ്‌ എന്നിവരുമുണ്ട്‌. മൂന്നുനേരം പൂജ. ഇവിടത്തെ രുധിരക്കലം നേദ്യം പ്രസിദ്ധമാണ്‌. പുത്തന്‍ കലവും അരിയും കൊടുത്ത്‌ നേദിച്ചു തരുന്നതാണിത്‌. കണ്ണിനുണ്ടാകുന്ന അസുഖം മാറുമെന്ന്‌ വിശ്വസം. നേര്‍ച്ച തൂക്കം പ്രധാന വഴിപാടാണ്‌. സന്താനസൗഭാഗ്യത്തിനായാണ്‌ അധികം പേരും ഈ വഴിപാട്‌ നടത്തുന്നത്‌.
മണ്ഡലകാലം വിശേഷം. അതില്‍ കളമെഴുത്തും പാട്ടും ഇന്നും ചിട്ടയോടെ നടന്നുവരുന്നു. വൃശ്ചികം ഒന്നുമുതല്‍ നാല്‍പതുദിവസമാണ്‌ കളമെഴുത്തും പാട്ടും. നാല്‍പതാം ദിവസം കുരുതിയുമുണ്ട്‌. മകരം ആദ്യത്തെ ഞായറാഴ്ച പൊങ്കാല.

പ്രധാന ഉത്സവം കുംഭ ഭരണി. ഭരണി ഉത്സവത്തില്‍ തൂക്കത്തിന്‌ പ്രാധാന്യം. പണ്ട്‌ ഏഴെട്ടുപേരുടെ ഒന്നിച്ചുള്ള തൂക്കം കാണണമെങ്കില്‍ ഏഴംകുളത്ത്‌ എത്തണമായിരുന്നുവെന്ന്‌ പഴമക്കാര്‍. കുംഭമാസത്തിലെ കാര്‍ത്തികനാളിലാണ്‌ നേര്‍ച്ചതൂക്കം. മകരമാസത്തിലെ ഭരണിക്ക്‌ തൂക്കക്കാരുടെ വൃതം ആരംഭിക്കും. വൃതാനുഷ്ഠാനത്തിന്റെ അടയാളമായി കണക്കാക്കുന്നത്‌ വാളമ്പും തൂക്കക്കാരാകും. പന്നെയാണ്‌ പയറ്റ്‌ അഭ്യസിച്ചു തുടങ്ങുക. ശിവരാത്രി മുതല്‍ ക്ഷേത്ര ക്ഷേത്ര മുറ്റത്ത്‌ തൂക്കപയറ്റു തുടങ്ങും. രേവതി നാളില്‍ മണ്ണടി ക്ഷേത്രത്തിലെ കാമ്പിത്താന്‍ കടവില്‍ പോയി കുളിച്ച്‌ മണ്ണടിദേവീ ക്ഷേത്രദര്‍ശനവും കഴിഞ്ഞ്‌ തിരികെ ഏഴംകുളം ക്ഷേത്രത്തിലെത്തുന്നു. തൂക്കപ്പറ്റിനുശേഷം വാളമ്പും വില്ലും തിരികെ ആശാനെ ഏല്‍പിക്കുന്നു. പയറ്റു നടക്കുമ്പോള്‍ ചുഴലിക്കാറ്റ്‌ ഉണ്ടാവാറുള്ള കാര്യം പഴമക്കാര്‍ കഥാരൂപത്തില്‍ അവതരിപ്പിക്കാറുണ്ട്‌. പട്ടുടുത്ത്‌ അരയില്‍ വെള്ളിക്കച്ച ചുറ്റി മുഖത്ത്‌ അരിമാവുകൊണ്ട്‌ ചുട്ടികുത്തി വര്‍ണത്തുണിയില്‍ ഈരഴയന്‍ തോര്‍ത്ത്‌ പിരിച്ചുകെട്ടിയ തലപ്പാവ്‌ ധരിച്ച്‌ ക്ഷേത്രനടയിലെത്തി ശ്രീകോവിലിനുമുന്നില്‍ നടപ്പണം വച്ച്‌ ശംഖനാദത്തോടുകൂടി കഴുത്തില്‍ മാലയുമണിഞ്ഞ്‌ തൂക്കവില്ലിന്റെ ചുവട്ടിലെത്തുമ്പോള്‍ തൂക്കക്കാരന്റെ മുതുകിന്റെ ഇരുവശത്തുമായി രണ്ടു ചൂണ്ട കൊരുക്കുന്നു. പിന്നെ താങ്ങുമുണ്ടുകൊണ്ട്‌ നെഞ്ചും വയറും കൂടി ചേരുന്ന ഭാഗത്തുകൂടി പുറകോട്ടെടുത്ത്‌ കയറാല്‍ തൂക്കവില്ലില്‍ ബന്ധിച്ചതിനുശേഷം തൂക്കുവില്ലുയര്‍ന്ന്‌ ക്ഷേത്രത്തിന്‌ പ്രദക്ഷിണം വയ്ക്കുന്നു.
വില്ലു വീണ്ടും താഴ്ത്തി തൂക്കക്കാരെ അതിനില്‍ നിന്നും അഴിച്ചുമാറ്റി ക്ഷേത്രത്തിന്‌ ഒരു പ്രദക്ഷിണം വച്ചുള്ള പയറ്റുകൂടി കഴിയുമ്പോള്‍ ഒരു വളയം തൂക്കം പൂര്‍ണമാകും. തൂക്കക്കാര്‍ ഈ ക്ഷേത്രപരിധിയില്‍പ്പെട്ടകരകളില്‍ ജനിച്ചവരായിരിക്കണം. എന്നാല്‍ തൂക്കവഴിപാടുകാര്‍ക്ക്‌ ഇത്‌ ബാധകമല്ല. തൂക്കം കഴിയുന്നതോടെ ഈ ഉത്സവം സമാപിക്കുന്നു.
തിരുവുത്സവദിവസം കെട്ടുകാഴ്ചകള്‍ എടുത്തുള്ള ഉത്സവമാണ്‌. എടുപ്പുകുതിരകള്‍ ആരെയും ആകര്‍ഷിക്കുന്നതാണ്‌. കാര്‍ത്തിക ദിവസം വെളുപ്പിന്‌ ദേവിയുടെ പുറത്തേയ്ക്കുള്ള എഴുന്നെള്ളത്താണ്‌. ആലവിളക്കുകള്‍ അതിന്‌ അകമ്പടി സേവിക്കും. ആലവിളക്കില്‍ ഗരുഡന്‍ തൂക്കവും വാദ്യമേളങ്ങളും ഉണ്ടായിരിക്കും. ഇരുപത്തിരണ്ടാം ദിവസം ഫരക്കോട്‌ ഇണ്ടിളയപ്പന്‍ ക്ഷേത്രത്തില്‍ നിന്നും സമാപനഘോഷയാത്രയോടുകൂടി പറയിടീല്‍ മഹോത്സം സമാപിക്കും. ആനയെ ക്ഷേത്രപറമ്പില്‍ കയറ്റില്ല. പറയ്ക്കുമുന്‍പ്‌ നാടു മുഴുവന്‍ ഉത്സവത്തിനായി ഒരുങ്ങും. ഏഴംകുളത്തമ്മ ഓരോ വിട്ടിലേക്കും എഴുന്നെള്ളുന്നുവെന്നാണ്‌ ഇന്നാട്ടിലെ ഭക്തരുടെ വിശ്വാസം.
മീനഭരണി നാളില്‍ ദേവി ഇവിടെ നിന്നും തട്ടയില്‍ ഒരിപ്പുറത്തു ഭഗവതി ക്ഷേത്രത്തില്‍ പോകുന്നതിനാല്‍ അന്നേദിവസം ഏഴാംകുളം ദേവീക്ഷേത്രം തുറക്കാത്ത ദിനവുമാകും. കുംഭഭരണി നാളില്‍ അവിടത്തെ ദേവീ ഇവിടെ എഴുന്നെള്ളി എത്തുമെന്നും അവര്‍ രണ്ടും സഹോദരമാരുമാണെന്നും വിശ്വസിച്ചുപോരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1