3/04/2016

പി.എ സാഗ്മ അന്തരിച്ചു

mangalam.com

പി.എ സാഗ്മ അന്തരിച്ചു | mangalam.com

mangalam malayalam online newspaperന്യൂഡല്‍ഹി: ലോക്‌സഭാ മുന്‍ സ്പീക്കറും മേഘാലയ മുന്‍ മുഖ്യമന്ത്രിയും എന്‍.സി.പി മുന്‍ ജനറല്‍ സെക്രട്ടറിയുമായ പി.എ സാഗ്മ അന്തരിച്ചു. 68 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. പതിനാറാം ലോക്‌സഭയില്‍ അംഗം കൂടിയായ സാഗ്മയുടെ വിയോഗത്തില്‍ അനുശോചിച്ച് സഭ ഇന്നത്തേക്ക് പിരിഞ്ഞു.
മത്സരിച്ച തെരഞ്ഞെടുപ്പുകളില്‍ എല്ലാം വിജയിച്ച ചരിത്രമുള്ള സാഗ്മ ഒരിക്കല്‍ മാത്രമാണ് പരാജയം രുചിച്ചത്. 2012ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രണബ് മുഖര്‍ജിയോട് മത്സരിച്ച് പരാജയപ്പെട്ടതാണിത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഏറെ സ്വാധീനമുള്ള സാഗ്മ ദേശീയ രാഷ്ട്രീയത്തില്‍ ഇത് പ്രതിഫലിപ്പിച്ച് വിജയിച്ചിട്ടുണ്ട്. ഒമ്പതു തവണ ലോക്‌സഭാംഗമായിട്ടുണ്ട്. വെസ്റ്റ് ഗാരോ ഹില്‍ ജില്ലയിലെ തുറ സംവരണ മണ്ഡലത്തെ പ്രതിനിധികരിച്ചാണ് തുടര്‍ച്ചയായി ലോക്‌സഭയില്‍ എത്തിയത്. ശരദ് പവാറിനൊപ്പം ചേര്‍ന്ന് എന്‍.സി.പി സ്ഥാപിച്ച നേതാവ് കൂടിയാണ് സാഗ്മ. കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് സോണിയ ഗാന്ധി ഉയര്‍ന്നുവന്നതോടെ സോണിയയുടെ വിദേശ ജന്മപ്രശ്‌നം ഉന്നയിച്ച് 2004ല്‍ പാര്‍ട്ടി വിടുകയായിരുന്നു.
ഏതു പാര്‍ട്ടിക്കൊപ്പം പ്രവര്‍ത്തിച്ചാലും മേഘാലയായിലെ ജനങ്ങള്‍ ഒരിക്കലും കൈവിടാത്ത നേതാവായിരുന്നു സാഗ്മ. മകള്‍ അഗത സാഗ്മ 15ാം ലോക്‌സഭയില്‍ തുറ മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയായി എത്തി. യു.പി.എ സര്‍ക്കാരിലെ ഏറ്റവും പ്രായംകുറഞ്ഞ മന്ത്രിയുമായിരുന്നു അഗത. മകന്‍ കോണ്‍റാഡ് സാഗ്മ മേഘാലയ നിയമസഭയില്‍ പ്രതിപക്ഷ നേതാവുമാണ്.
1947 സെപ്തംബര്‍ ഒന്നിന് മേഘാലയയിലെ ചപഹാട്ടിയില്‍ ജനിച്ച സാഗ്മ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലൂടെയാണ് നേതൃനിരയിലേക്ക് ഉയര്‍ന്നുവന്നത്. മേഘാലയ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ച സാഗ്മ 1977ല്‍ ആദ്യമായി തുരയില്‍ നിന്ന് ആറാം ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് മണ്ഡലത്തില്‍ നിന്നുള്ള സ്ഥിരം പ്രതിനിധിയായി തുടര്‍ച്ചയായി സഭയില്‍ എത്തി. ഒമ്പതും പതിനഞ്ചും സഭകളില്‍ അംഗമായിരുന്നില്ല. 1980 മുതല്‍ 96 വരെ കേന്ദ്രസര്‍ക്കാരില്‍ കല്‍ക്കരി, തൊഴില്‍, വാര്‍ത്താവിനിമയം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചു. 1988 മുതല്‍ 1990 വരെ മേഘാലയ മുഖ്യമന്ത്രിയായിരുന്നു. 1996 മുതല്‍ 98 വരെ പതിനൊന്നാം ലോക്‌സഭയില്‍ സ്പീക്കറായും പ്രവര്‍ത്തിച്ചു. പാര്‍ലമെന്റില്‍ വിവിധ കമ്മിറ്റികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇതിനിടെയാണ് കോണ്‍ഗ്രസില്‍ നേതൃത്വപ്രശ്‌നം ഉയര്‍ന്നുവന്നത്. അധ്യക്ഷ പദവി മോഹിച്ചിരുന്ന ശരദ് പവാറിനെ വെട്ടി നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തര്‍ സോണിയ ഗാന്ധിയെ നേതൃത്വത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയതോടെ പാര്‍ട്ടിയുമായി കലഹിച്ച് സാഗ്മ 1999ല്‍ കോണ്‍ഗ്രസ് വിട്ടു. തുടര്‍ന്ന് പവാറിനും താരിഖ് അന്‍വറിനുമൊപ്പം നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി സ്ഥാപിച്ചു. എന്നാല്‍ പവാര്‍ കോണ്‍ഗ്രസ് നേതൃത്വവുമായി വീണ്ടും അടുത്തതോടെ എന്‍.സി.പി പിളര്‍ത്തി നാഷണലിസ്റ്റ് തൃണമൂല്‍ പാര്‍ട്ടി രൂപീകരിച്ച് മമത ബാനര്‍ജിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു. വീണ്ടും എന്‍.സി.പിയില്‍ തിരിച്ചെത്തി. എന്നാല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പവാര്‍ തന്നെ പിന്തുണയ്ക്കാത്തതില്‍ പ്രതിഷേധിച്ച് വീണ്ടും എന്‍.സി.പി വിട്ടു. എ.ഐ.എ.ഡി.എം.കെ, ബി.ജെ.ഡി, ബി.ജെ.പി കക്ഷികളുടെ പിന്തുണയോടെ സാഗ്മ തെരഞ്ഞെടുപ്പിനെ നേരിട്ടു.
2013ല്‍ ദേശീയ തലത്തില്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടു. മേഘാലയ നിയമസഭയില്‍ രണ്ടു സീറ്റ് നേടാന്‍ മാത്രമേ പാര്‍ട്ടിക്കു കഴിഞ്ഞുള്ളൂ.
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1