cyber crimeതിരുവനന്തപുരം: മാതൃഭൂമി ന്യൂസിന്റെ അകംപുറം പരിപാടിക്കെതിരെ അപകീര്‍ത്തികരമായ വ്യാജ ഫെയ്‌സ്ബുക്ക് പേജുണ്ടാക്കുകയും അവതാരകയും ന്യൂസ് എഡിറ്ററുമായ എം. എസ്. ശ്രീകലയുടെ വ്യാജ ഫോട്ടോകള്‍ അപ് ലോഡ് ചെയ്യുകയും ചെയ്ത കേസില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ പിടിയില്‍.
ചാലക്കുടി സഹൃദയ എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വര്‍ഷ ബി.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ ബെല്‍വിന്‍ പോളും ബന്ധുവായ ബി.ടെക് വിദ്യാര്‍ത്ഥി ബെന്‍സന്‍ തോമസുമാണ് സൈബര്‍ പോലീസിന്റെ പിടിയിലായത്. ഐ.ടി ആക്റ്റിലെ 67 A, മാതൃഭൂമി ചാനലിനും മാധ്യമപ്രവര്‍ത്തകക്കുമെതിരെ വ്യാജരേഖ ചമച്ചതിന് IPC 469 എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.
തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. വ്യാജ അശ്ലീല ഫോട്ടോകളില്‍ കാഴ്ചക്കാര്‍ ക്ലിക്ക് ചെയ്യുന്നതിനനുസരിച്ച് പ്രതികള്‍ക്ക് ഗൂഗിളില്‍ നിന്ന് പണം ലഭിച്ചിരുന്നു. ഒരു അക്കൗണ്ടില്‍ മാത്രം 60000 രൂപ ലഭിച്ചെന്ന് തെളിഞ്ഞതായി ഡി.ജി.പി.  ടി. പി. സെന്‍കുമാര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.