Kohli_Yuvi
കോലിയും യുവരാജും റണ്ണിനായി ഓടുന്നു.
മിര്‍പൂര്‍: പാകിസ്താനെതിരെ 84 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങി തുടക്കത്തില്‍ പതറിയെങ്കിലും കോലി-യുവരാജ് സഖ്യത്തിന്റെ മികവില്‍ ഇന്ത്യ മുന്നേറുന്നു. ആദ്യ ഓവറില്‍ അക്കൗണ്ട് തുറക്കാതെ രോഹിതും രഹാനെയും പിന്നീട് ഒരു റണ്ണുമായി റെയ്‌നയും മടങ്ങിയതോടെ മൂന്ന് വിക്കറ്റിന് എട്ട് റണ്‍സ് എന്ന നിലയില്‍ പതറിയ ഇന്ത്യയെ നാലാം വിക്കറ്റില്‍ അര്‍ധസെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി കോലി-യുവി സഖ്യം കരകയറ്റുകയായിരുന്നു.
തുടക്കത്തിലെ പതര്‍ച്ചയ്ക്ക് ശേഷം കോലി-യുവരാജ് കൂട്ടുകെട്ടിന്റെ മികവില്‍ പാകിസ്താനെതിരായ ഏഷ്യ കപ്പ് മത്സരത്തില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. 84 എട്ട് റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ശേഷം ഒത്തുചേര്‍ന്ന സഖ്യം ടീമിനെ വിജയത്തിന് എട്ട് റണ്‍സ് അരികിലെത്തിച്ച ശേഷമാണ് പിരിഞ്ഞത്. സ്‌കോര്‍: പാകിസ്താന്‍- 83/10 (17.3); ഇന്ത്യ- 85/5 (15.3).
ഇന്ത്യയുടെയും പാകിസ്താന്റെയും ഇന്നിങ്‌സിലെ പ്രധാന വ്യത്യാസം കോലിയായിന്നു. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ പ്രതിരോധവും ആക്രമണവും സംയോജിപ്പിച്ച് ബാറ്റ് വീശിയ കോലി തന്റെ ക്ലാസ്സ് തെളിയിച്ചപ്പോള്‍ പാക് ബൗളര്‍മാര്‍ നിസ്സഹായരായി. 51 പന്തില്‍ ഏഴ് ബൗണ്ടറി ഉള്‍പ്പെടെ 49 റണ്‍സെടുത്ത കോലി അമ്പയറുടെ തെറ്റായ തീരുമാനത്തിലാണ് പുറത്തായത്. കോലി തന്നെയാണ് കളിയിലെ കേമനും.
Pak
വിക്കറ്റ് നേടിയ മുഹമ്മദ് ആമിറിന്റെ ആഹ്ലാദം.
പന്ത് ബാറ്റിലേക്കെത്താത്ത പിച്ചില്‍ ബൗണ്ടറിയോടെ ഇന്നിങ്‌സ് തുടങ്ങിയ യുവരാജ് പിന്നീടല്‍പം എതറിയെങ്കിലും തന്റെ അനുഭവസമ്പത്ത് കൈമുതലാക്കി അവസാനം വരെ പിടിച്ചുനിന്നു. 32 പന്തില്‍ രണ്ട് ബൗണ്ടറി ഉള്‍പ്പെടെ 14 റണ്‍സായിരുന്നു യുവിയുടെ സംഭാവന. നാലാം വിക്കറ്റില്‍ കോലിക്കൊപ്പം നിര്‍ണായകമായ 68 റണ്‍സ് ചേര്‍ക്കാന്‍ യുവിക്കായി.
വിലക്കിന് ശേഷം തിരിച്ചെത്തിയ മുഹമ്മദ് ആമിറാണ് ഇന്ത്യന്‍ മുന്‍നിരയില്‍ നാശം വിതച്ചത്. ആദ്യ ഓവറില്‍ തന്നെ റണ്ണെടുക്കും മുമ്പേ രോഹിത് ശര്‍മയെയും അജിങ്ക്യ രഹാനെയും മടക്കിയ ആമിര്‍ തന്റെ തൊട്ടടുത്ത ഓവറില്‍ ഒരു റണ്ണെടുത്ത റെയ്‌നയെയും ഡ്രസ്സിങ് റൂമിലെത്തിച്ചു. പിന്നീടാണ് ഇന്ത്യയെ രക്ഷിച്ച കൂട്ടുകെട്ട് പിറന്നത്.
പതിനഞ്ചാം ഓവറിലാണ് പിന്നീട് ഇന്ത്യക്ക് വിക്കറ്റ് നഷ്ടമാകുന്നത്. മുഹമ്മദ് സമിയുടെ പന്തില്‍ കോലി എല്‍ബിഡബ്ല്യു ആവുകയായിരുന്നു. എന്നാല്‍ കോലിയുടെ ബാറ്റില്‍ തട്ടിയാണ് പന്ത് പാഡില്‍ കൊണ്ടതെന്ന് റീപ്ലേകളില്‍ വ്യക്തമായിരുന്നു. അപ്പോള്‍ ഇന്ത്യ വിജയത്തിന് എട്ട് റണ്‍ മാത്രം അകലെയായിരുന്നു. തൊട്ടടുത്ത പന്തില്‍ ഹാര്‍ദിക് പാണ്ഡ്യയെയും മടക്കി സമി ഇന്ത്യയെ വീണ്ടും സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും അടുത്ത ഓവറില്‍ ബൗണ്ടറിയിലൂടെ ക്യാപ്റ്റന്‍ ധോനി ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.
Ind
പുറത്തായ ഷുഐബ് മാലിക്കിന്റെ നിരാശ.
നേരത്തേ ഏഷ്യ കപ്പില്‍ തങ്ങളുടെ പ്രഥമ മത്സരത്തിനിറങ്ങിയ പാകിസ്താന്‍ ഇന്ത്യന്‍ ബൗളിങ ആക്രമണത്തിന് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ പാകിസ്താന്‍ 17.3 ഓവറില്‍ 83 റണ്‍സിന് പുറത്തായി. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ഹഫീസിനെ നഷ്ടമായ അവര്‍ക്ക് പിന്നീടൊരിക്കലും കരകയറാനായില്ല. ട്വന്റി-20യില്‍ പാകിസ്താന്റെ കുറഞ്ഞ മൂന്നാമത്തെ സ്‌കോറിനാണ് അവര്‍ ഇന്ന്് പുറത്തായത്.
ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ക്യാപ്റ്റന്‍ ധോനിയുടെ തീരുമാനത്തെ ന്യായീകരിക്കുന്ന പ്രകടനമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ കാഴ്ചവെച്ചത്. ബദ്ധവൈരികള്‍ക്കെതിരെ ഊര്‍ജസ്വലരായ ഇന്ത്യന്‍ താരങ്ങള്‍ ഫീല്‍ഡിലും മികച്ചുനിന്നു. ബൗളര്‍മാര്‍ എട്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രണ്ട് പാക് ബാറ്റ്‌സ്മാന്‍മാര്‍ റണ്ണൗട്ടാവുകയായിരുന്നു.
പാക് നിരയില്‍ ഖുറം മന്‍സൂറിനും (18 പന്തില്‍ 10) സര്‍ഫ്രാസ് അഹ്മദിനും (29 പന്തില്‍ 25) മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ. ബാറ്റ്‌സ്മാന്‍മാരില്‍ മുഹമ്മദ് ഹഫീസ് (4), ഷര്‍ജീല്‍ ഖാന്‍ (7), ഷുഐബ് മാലിക് (4), ഉമര്‍ അക്മല്‍ (3), ഷാഹിദ് അഫ്രീദി (2) തുടങ്ങിയവര്‍ അതിവേഗം കൂടാരം കയറി.
Pak
സര്‍ഫ്രാസ് അഹ്മദ് ജഡേജയുടെ പന്തില്‍ ബൗള്‍ഡാകുന്നു.
ഇന്ത്യക്കായി ഹാര്‍ദിക് പാണ്ഡ്യ 3.3 ഓവറില്‍ എട്ട് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. ജഡേജയ്ക്ക് രണ്ട് വിക്കറ്റുണ്ട്. മൂന്നോവറില്‍ രണ്ട് മെയ്ഡന്‍ ഉള്‍പ്പെടെ എട്ട് റണ്‍ മാത്രം വഴങ്ങിയ ബുംറയ്ക്ക് ഒരു വിക്കറ്റുണ്ട്. നെഹ്‌റയും യുവരാജും ഓരോ വിക്കറ്റ് പങ്കിട്ടു. ബൗളര്‍മാരില്‍ അശ്വിന് മാത്രമാണ് വിക്കറ്റ് കിട്ടാതിരുന്നത്.
ഇന്ത്യ-പാകിസ്താന്‍ ഏഷ്യ കപ്പ്: ലൈവ് ബ്ലോഗ്