2/23/2016

സുധീരന്‍ കൊടുങ്ങല്ലൂരില്‍ മത്സരിക്കും

mangalam.com

സുധീരന്‍ കൊടുങ്ങല്ലൂരില്‍ മത്സരിക്കും | mangalam.com

alantechnologies.net

mangalam malayalam online newspaperന്യൂഡല്‍ഹി : തെരഞ്ഞെടുപ്പിനൊരുങ്ങാനും വിജയതന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനും സംസ്‌ഥാനത്തെ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക്‌ ഹൈക്കമാന്‍ഡ്‌ നിര്‍ദേശം നല്‍കി. തെരഞ്ഞെടുപ്പ്‌ കഴിയുംവരെ ഗ്രൂപ്പ്‌ പോര്‌ പടിക്കുപുറത്താകണമെന്ന കര്‍ശന നിര്‍ദേശവും ഹൈക്കമാന്‍ഡ്‌ മുന്നോട്ടുവച്ചു. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍മാത്രം തെരഞ്ഞെടുപ്പിനെ നേരിടേണ്ടതില്ലെന്ന്‌ വ്യക്‌തമാക്കിയ ഹൈക്കമാന്‍ഡ്‌ കെ.പി.സി.സി. പ്രസിഡന്റ്‌ വി.എം. സുധീരനോടും മത്സരിക്കാന്‍ നിര്‍ദേശം നല്‍കി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയ്‌ക്കൊപ്പം വി.എം. സുധീരനും ചര്‍ച്ചയില്‍ പങ്കെടുത്തു.
രമേശ്‌ ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, വി.എം. സുധീരന്‍ എന്നിവരുടെ സംയുക്‌ത നേതൃത്വത്തിലായിരിക്കും കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനം. താഴേത്തട്ടിലുള്ള പ്രവര്‍ത്തകരുടെ അഭിപ്രായം ഉള്‍ക്കൊണ്ടാകണം സ്‌ഥാനാര്‍ഥി നിര്‍ണയമെന്നു ഹൈക്കമാന്‍ഡ്‌ നിര്‍ദേശിച്ചു. ജില്ലാ തലത്തില്‍ ഡി.സി.സി. പ്രസിഡന്റ്‌, ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി. ജനറല്‍ സെക്രട്ടറി, തദ്ദേശതെരഞ്ഞെടുപ്പില്‍ ചുമതലയുണ്ടായിരുന്ന കെ.പി.സി.സി. ഭാരവാഹി എന്നിവരടങ്ങിയ സമിതി സ്‌ഥാനാര്‍ഥി നിര്‍ണയത്തിനു നേതൃത്വം വഹിക്കും. കെ.പി.സി.സിക്കു സമര്‍പ്പിക്കുന്ന സ്‌ഥാനാര്‍ഥിപ്പട്ടിക പരിശോധിച്ച്‌ മൂന്നു നേതാക്കളും ചേര്‍ന്ന്‌ അംഗീകാരം നല്‍കി ഹൈക്കമാന്‍ഡിനു സമര്‍പ്പിക്കും. അന്തിമതീരുമാനം ഹൈക്കമാന്‍ഡിന്റേതാകും. സ്‌ഥാനാര്‍ഥി നിര്‍ണയത്തിനുള്ള മാനദണ്ഡം ജയസാധ്യതമാത്രമാകണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. സിറ്റിങ്‌ എം.എല്‍.എമാരുടെ കാര്യത്തിലും ഇതേ മാനദണ്ഡം തന്നെയാകും സ്വീകരിക്കുകയെന്നു സുധീരന്‍ പിന്നീടു പറഞ്ഞു.
മുതിര്‍ന്ന നേതാക്കള്‍ എവിടെയൊക്കെ മത്സരിക്കണമെന്നതില്‍ അന്തിമ തീരുമാനമായിട്ടില്ല. എന്നാല്‍, ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയിലും ചെന്നിത്തല ഹരിപ്പാട്ടും വീണ്ടും ജനവിധി തേടുമെന്ന്‌ ഉറപ്പാണ്‌. സിറ്റിങ്‌ എം.എല്‍.എ. അല്ലാത്ത സുധീരന്‍ കൊടുങ്ങല്ലൂരില്‍നിന്നു മത്സരിക്കാനുള്ള സാധ്യതയാണ്‌ ഇന്നലെ നടന്ന ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നത്‌. കൊടുങ്ങല്ലൂരിനെ പ്രതിനിധീകരിക്കുന്ന ടി.എന്‍. പ്രതാപന്‍ ഇപ്പോള്‍ സുധീരനൊപ്പമാണ്‌. പ്രതാപന്റെ സംരക്ഷണംകൂടി കണക്കിലെടുത്താണു സുധീരന്റെ ഈ നീക്കം. മൂന്നു തവണ തുടര്‍ച്ചയായി നാട്ടിക, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍നിന്നായി എം.എല്‍.എയായ പ്രതാപന്‍, അടുത്ത തവണ തൃശൂര്‍ പാര്‍ലമെന്റ്‌ സീറ്റില്‍ മത്സരിക്കാനുള്ള ചരടുവലികളാണ്‌ നടത്തുന്നത്‌. പ്രതാപനെ എ.ഐ.സി.സി. ഭാരവാഹിയാക്കാനും ഇന്നലത്തെ ചര്‍ച്ചയില്‍ ഏകദേശ ധാരണയായിട്ടുണ്ട്‌.
ഘടകകക്ഷികളുമായുള്ള ചര്‍ച്ച ഉടനെ ആരംഭിക്കാനും ഹൈക്കമാന്‍ഡ്‌ നിര്‍ദേശം നല്‍കി. സീറ്റ്‌ വിഭജനം ഇത്തവണ നേരത്തെ പൂര്‍ത്തിയാക്കും. തുടര്‍ന്ന്‌ വീണ്ടും ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തും. ഇന്നലെ നടന്ന ചര്‍ച്ച പ്രാഥമികംമാത്രമാണെന്നും തെരഞ്ഞെടുപ്പുരംഗം സജീവമാകുന്നതോടെ ഹൈക്കമാന്‍ഡുമായി വീണ്ടും ചര്‍ച്ച നടത്തുമെന്നും സുധീരന്‍ പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും കേരളത്തിലേക്കു മടങ്ങി. സുധീരന്‍ ഇന്നു നേതാക്കളുമായി വീണ്ടും ചര്‍ച്ച നടത്തും. കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുതിര്‍ന്ന പ്രവര്‍ത്തകസമിതി അംഗം എ.കെ. ആന്റണി, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്‌, ഗുലാംനബി ആസാദ്‌ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
വിജയസാധ്യതയെ ബാധിക്കുന്ന രീതിയില്‍ ഗ്രൂപ്പ്‌ പോര്‌ അനുവദിക്കാനാകില്ലെന്നു ഹൈക്കമാന്‍ഡ്‌ സംസ്‌ഥാന കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. സ്‌ഥാനാര്‍ഥി നിര്‍ണയത്തില്‍ കേന്ദ്ര നേതൃത്വം മാനദണ്ഡങ്ങള്‍ അടിച്ചേല്‍പ്പിക്കില്ലെന്നും ഹൈക്കമാന്‍ഡ്‌ ഉറപ്പുനല്‍കി. നേതാക്കള്‍ ഗ്രൂപ്പ്‌ മറന്ന്‌ ഒരുമിച്ചുനിന്നാല്‍ ഭരണത്തുടര്‍ച്ചയ്‌ക്ക സാധ്യതയുണ്ടെന്നു ചൂണ്ടികാട്ടിയ ഹൈക്കമാന്‍ഡ്‌ മുമ്പത്തെപ്പോലെ ഉമ്മന്‍ ചാണ്ടിയെ പൂര്‍ണമായും വിശ്വാസ്യത്തിലെടുത്ത്‌ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുക്കമല്ലെന്ന സൂചനയും നല്‍കി.
സ്‌ഥിരംമുഖങ്ങള്‍ തെരഞ്ഞെടുപ്പ്‌ ഗോദയില്‍നിന്നു മാറിനില്‍ക്കണമെന്ന ആവശ്യം ശക്‌തമാണെന്നു സുധീരന്‍ അറിയിച്ചു. ഇൗ നേതാക്കള്‍ സ്വയംമാറി പുതുമുഖങ്ങള്‍ക്ക്‌ അവസരം കൊടുക്കണമെന്നും സുധീരന്‍ വ്യക്‌തമാക്കി. നാലു വട്ടം എം.എല്‍.എ. പദവി പൂര്‍ത്തിയാക്കിയവരെങ്കിലും മാറിനില്‍ക്കണമെന്ന നിലപാടാണ്‌ സുധീരന്‍ സ്വീകരിച്ചത്‌. ഇതിനോട്‌ പൂര്‍ണമായും യോജിക്കാന്‍ രമേശും ഉമ്മന്‍ ചാണ്ടിയും തയാറായില്ല. ഗ്രൂപ്പിലെ ശക്‌തരായ നേതാക്കളൊക്കെയും വര്‍ഷങ്ങളായി തെരഞ്ഞെടുപ്പ്‌ രംഗത്തുള്ളവരാണ്‌. തനിക്കുവേണ്ടി ശക്‌തമായി രംഗത്തുള്ള കെ.സി. ജോസഫ്‌ അടക്കമുള്ളവരെ മാറ്റുന്നത്‌ അനുവദിക്കാനാവില്ലെന്ന നിലപാടാണ്‌ ഉമ്മന്‍ ചാണ്ടി സ്വീകരിച്ചത്‌.
മൂന്ന്‌ നേതാക്കളും ഒരേ പ്രാധാന്യത്തോടെ അണിനിരക്കുമ്പോള്‍ എല്ലാ വിഭാഗത്തിന്റെയും വോട്ട്‌ സ്വന്തമാക്കാന്‍ സാധിക്കുമെന്ന തന്ത്രമാണ്‌ ഹൈക്കമാന്‍ഡ്‌ പയറ്റുന്നത്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1