Extinct plant species discovered
അപ്പോള്‍ വിരിഞ്ഞ ഒരു പൂവ് മുന്നിലേക്ക് വീഴുന്നതുപോലുള്ള അനുഭവമായിരുന്നു ഗവേഷകര്‍ക്ക്. ഉറഞ്ഞുകൂടി കട്ടപിടിച്ച ആമ്പര്‍ പശയ്ക്കുള്ളില്‍ ഒരു കേടും കൂടാതെ സംരക്ഷിക്കപ്പെട്ടിരുന്ന പൂവിന്റെ പ്രായം കണക്കാക്കിയ അവരുടെ തല പെരുത്തു; 150 ലക്ഷം വര്‍ഷം!
ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് വംശമറ്റുപോയ സസ്യയിനത്തെയാണ് ആമ്പറിനുള്ളില്‍ ഗവേഷകര്‍ കണ്ടെത്തിയത്. അവരതിന് ആമ്പറിന്റെ ഗ്രീക്ക് നാമം സൂചിപ്പിക്കുന്ന പേരും നല്‍കി - 'സ്‌ട്രൈക്ക്‌നോസ് ഇലക്ട്രി' ( Strychnos electri ). ആമ്പറിനെ സൂചിപ്പിക്കുന്ന ഗ്രീക്ക് നാമം 'ഇലക്ട്രോണ്‍' ( elektron ) എന്നാണ്.
മാരകവിഷമായ 'സ്‌ട്രൈക്ക്‌നൈന്‍' ( strychnine ) ഉത്പാദിപ്പിക്കുന്ന, ഉഷ്ണമേഖലാ പ്രദേശത്ത് വളരുന്ന സസ്യങ്ങളുടെ ജീനസില്‍ പെട്ടതാണ് പുതിയതായി തിരിച്ചറിഞ്ഞ പ്രാചീനസസ്യമെന്ന് ഗവേഷകര്‍ പറയുന്നു. 'നേച്ചര്‍ പ്ലാന്റ്‌സ്' ജേര്‍ണലിലാണ് കണ്ടെത്തലിന്റെ റിപ്പോര്‍ട്ടുള്ളത്.
Extinct plant species discovered
ഒറിഗണ്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനായ പ്രൊഫ. ജോര്‍ജ് പോയ്‌നാര്‍ 1986ല്‍ നടത്തിയ ഒരു പര്യവേക്ഷണത്തില്‍ 500 ഫോസിലുകള്‍ ശേഖരിച്ചു. അതില്‍ രണ്ടെണ്ണം ആമ്പറിനുള്ളില്‍പെട്ട് സംരക്ഷിക്കപ്പെട്ട പൂവുകളായിരുന്നു. ബാക്കിയെല്ലാം ചെറുപ്രാണികളുടെയും ശലഭങ്ങളുടെയും ഫോസിലുകളും.
പ്രാണികളെയും ചെറുശലഭങ്ങളെയും കുറിച്ചുള്ള പഠനത്തില്‍ ( entomology ) പ്രസിദ്ധാനായ പ്രൊഫ.പോയ്‌നാര്‍, ആ ഫോസില്‍ ശേഖരത്തിലെ പൂവുകളെ പരിഗണനയ്‌ക്കെടുത്തത് അവ കണ്ടെത്തി 30 വര്‍ഷം കഴിഞ്ഞാണ്.
സാധാരണഗതിയില്‍ ആമ്പറിനുള്ളില്‍ സംരക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ടുള്ളതെല്ലാം പൂവുകളുടെ ചെറുഭാഗങ്ങളോ ഇതളുകളോ ആണ്. എന്നാല്‍, പ്രൊഫ.പോയ്‌നാര്‍ കണ്ടെത്തിയത് ഒരു കേടും കൂടാത്ത പൂവായിരുന്നു.
'ഇപ്പോള്‍ മരത്തില്‍നിന്ന് കൊഴിഞ്ഞ പൂവുകളെപ്പോലെയാണ് അവ കാണപ്പെട്ടത്'-പ്രൊഫ.പോയ്‌നാര്‍ പറഞ്ഞു.
'സ്‌ട്രൈക്ക്‌നോസ്' ഇനത്തില്‍പെട്ടവയാണ് അവ എന്ന് തോന്നിയതിനാല്‍, പ്രൊഫ.പോയ്‌നാര്‍ ആ രംഗത്തെ വിദഗ്ധയായ റുട്ട്‌ഗേര്‍സ് സര്‍വകലാശാലയിലെ ഗവേഷക ലെന സ്ട്രവിന് പൂവുകളുടെ ഉന്നത റിസല്യൂഷന്‍ ചിത്രങ്ങള്‍ 2015ല്‍ എത്തിച്ചുകൊടുത്തു.
പ്രൊഫ.സ്ട്രവ് അതിനെ അറിയപ്പെടുന്ന 200 സ്‌ട്രൈക്ക്‌നോസ് സ്പീഷീസുകളുമായി ആ പ്രാചീന പുഷ്പത്തെ താരതമ്യം ചെയ്തു. അതിന് വിവിധ ഹെര്‍ബേറിയങ്ങളെയും മ്യൂസിയങ്ങളെയും അവര്‍ ആശ്രയിച്ചു.
അങ്ങനെയാണ് ആ പ്രാചീനസസ്യം വംശമറ്റ ഒരു സസ്യയിനമാണെന്ന നിഗമനത്തില്‍ ഗവേഷകരെത്തിയത്.