ദോഹ: ലോക വനിതാ ഡബിള്‍സിലെ സാനിയ-ഹിംഗിസ് സഖ്യത്തിന്റെ അപരാജിത കുതിപ്പിന് അന്ത്യം. തുടര്‍ച്ചയായ 41 മത്സരങ്ങളിലെ വിജയത്തിന് ശേഷം ഖത്തര്‍ ഓപ്പണ്‍ ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ സഖ്യം തോല്‍വി രുചിക്കുകയായിരുന്നു.
റഷ്യയുടെ എലേന വെസ്‌നിന-ഡാരിയ കസട്കിന സഖ്യത്തോടാണ് ഇന്തോ-സ്വിസ് സഖ്യത്തിന്റെ തോല്‍വി. മൂന്ന് റൗണ്ട് നീണ്ട പോരാട്ടത്തില്‍ 2-6, 6-4, 10-5 എന്ന സ്‌കോറിനാണ് സാനിയ സഖ്യം അടിയറവ് പറഞ്ഞത്.
കഴിഞ്ഞ വര്‍ഷം ഒന്നിച്ചതു മുതല്‍ മുന്നേറ്റം തുടരുന്ന സാനിയയും ഹിംഗിസും ഇതുവരെ 13 കിരീടങ്ങള്‍ നേടിയിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ സ്വന്തമാക്കിയത് നാല് കിരീടങ്ങളാണ്.
ബ്രിസ്‌ബെയ്ന്‍ ഓപ്പണ്‍, സിഡ്‌നി ഓപ്പണ്‍, ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, സെന്റ്പീറ്റേഴ്‌സ്‌ബെര്‍ഗ് ലേഡീസ് കിരീടങ്ങളാണ് ഈ വര്‍ഷം സഖ്യം സ്വന്തമാക്കിയത്. കഴിഞ്ഞ ആഗസ്തില്‍ സിന്‍സിനാറ്റി ഓപ്പണിലായിരുന്നു ഇവര്‍ അവസാനം തോറ്റത്.
അതേസമയം ഖത്തര്‍ ഓപ്പണില്‍ സാനിയ സഖ്യത്തിന്റെ പ്രകടനം നിറംമങ്ങിയതായിരുന്നു. സെറ്റുകള്‍ വിട്ടുകൊടുക്കാതെ എതിരാളികള്‍ക്ക് മേല്‍ ആധിപത്യം പുലര്‍ത്തുന്ന സഖ്യത്തിന്റെ നിഴല്‍ മാത്രമായിരുന്നു ഇവിടെ കണ്ടത്.
കഴിഞ്ഞ മത്സരത്തില്‍ സീഡില്ലാത്ത ചൈനീസ് സഖ്യത്തോട് മൂന്ന് സെറ്റ് നീണ്ട (6-4, 4-6, 10-4) പോരാട്ടത്തിനൊടുവിലാണ് ലോക ഒന്നാം നമ്പര്‍ സഖ്യത്തിന് ജയിക്കാനായത്.