Watsapp
ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന മെസേജിങ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് ഇന്ത്യയില്‍ നിരോധിക്കപ്പെടുമോ..? വാട്‌സ്ആപ്പ് കഴിഞ്ഞ ദിവസം അവതരിപ്പിച്ച മെസേജ് എന്‍ക്രിപ്ഷന്‍ സവിശേഷത പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ഉയര്‍ന്ന തലത്തിലുള്ള എന്‍ക്രിപ്ഷന്‍ ഇന്ത്യയില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും അനുവദനീയമല്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഉപയോക്താക്കളുടെ സന്ദേശങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായാണ് വാട്‌സ്ആപ്പ് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ അവതരിപ്പിച്ചിരിക്കുന്നത്. സവിശേഷത വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ സ്വകാര്യതയും സുരക്ഷയും നൂറ് ശതമാനവും ഉറപ്പുവരുത്തുന്നതാണെന്ന് കമ്പനി അവകാശപ്പെടുന്നു.
എന്‍ക്രിപ്റ്റ് ചെയ്ത വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ അയക്കുന്ന ആളിനും ലഭിക്കുന്ന ആളിനും മാത്രമേ കാണാനാകൂ. ഗ്രൂപ്പ് ചാറ്റിലും സവിശേഷത ലഭിക്കും. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ 100 കോടിയിലേറെ വരുന്ന വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ആപ്ലിക്കേഷന്‍ അപ്‌ഡേഷനില്‍ പുതിയ സവിശേഷത ലഭ്യമാണ്.
ഉപയോക്താക്കള്‍ അയക്കുന്ന സന്ദേശങ്ങള്‍ തങ്ങള്‍ക്ക് പോലും ഒരുവിധത്തിലും വായിക്കാനാകില്ലെന്ന് വാട്‌സ്ആപ്പ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ പോലും സര്‍ക്കാരുകള്‍ക്കോ കോടതിക്കോ പോലും വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ലഭ്യമാകില്ല. ഹാക്കര്‍മാരില്‍ നിന്നും സൈബര്‍ ആക്രമണങ്ങളില്‍ നിന്നും ഉപയോക്താവിന് സംരക്ഷണം നല്‍കുന്നു എന്നതാണ് സവിശേഷതയുടെ മെച്ചം. എന്നാല്‍ ഇത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന അഭിപ്രായവും ഉയര്‍ത്തുന്നുണ്ട്.
Image
ടെലികമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് 2007-ല്‍ അവതരിപ്പിച്ച ലൈസന്‍സ് എഗ്രിമെന്റ് ഫോര്‍ പ്രൊവിഷന്‍ ഓഫ് ഇന്റനെറ്റ് സര്‍വീസസ് പ്രകാരം ഇന്ത്യയില്‍ സ്വകാര്യാവശ്യത്തിന് മുന്‍കൂര്‍ അനുമതിയില്ലാതെ 40-ബിറ്റിന് മുകളിലുള്ള എന്‍ക്രിപ്ഷന്‍ അനുവദനീയമല്ല. എന്നാല്‍ വാട്‌സ്ആപ്പ് നിലവില്‍ അവതരിപ്പിച്ചിരിക്കുന്നത് 256-ബിറ്റ് എന്‍ക്രിപ്ഷനാണ്.
മുന്‍കൂര്‍ അനുമതി ലഭിച്ചാല്‍ 40-ബിറ്റിന് മുകളിലുള്ള എന്‍ക്രിപ്ഷന്‍ ഉപയോഗിക്കാമെങ്കിലും വാട്‌സ്ആപ്പ് എന്‍ക്രിപ്ഷനില്‍ ഇത് പ്രായോഗികമല്ല. കാരണം മുന്‍കൂര്‍ അനുമതി ലഭിക്കണമെങ്കില്‍ സന്ദേശങ്ങള്‍ വായിക്കാനുള്ള ഡീക്രിപ്ഷന്‍ കീ സര്‍ക്കാരിന് കൈമാറേണ്ടതുണ്ട്. വാട്‌സ്ആപ്പ് അവകാശപ്പെടുന്നതനുസരിച്ച് ഇത്തരമൊരു കീ കമ്പനിയുടെ കൈയില്‍ പോലുമില്ല.
അതേസമയം, ഇന്റര്‍നെറ്റ് സര്‍വീസ് ദാതാക്കള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളിലാണ് 40-ബിറ്റ് എന്‍ക്രിപ്ഷനേ പാടുള്ളൂ എന്ന നിര്‍ദേശമുള്ളത്. ഇന്റര്‍നെറ്റ് സേവന ദാതാവല്ലാത്തതിനാല്‍ വാട്‌സ്ആപ്പിന് ഈ മാര്‍ഗനിര്‍ദേശം നേരിട്ട് ബാധകമാകില്ല. നിലവില്‍ ഇന്ത്യയില്‍ സേവനം തുടരാന്‍ കമ്പനിക്ക് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ ലൈസന്‍സും ആവശ്യമില്ല. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എന്തു നിലപാടാകും സ്വീകരിക്കുക എന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല.
നിലവില്‍ അമേരിക്കന്‍ സര്‍ക്കാരും ടെക് കമ്പനികളും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് വാട്ട്‌സ്ആപ്പിനെ എന്‍ക്രിപ്റ്റഡ് സന്ദേശങ്ങളിലേക്ക് നയിച്ചിരിക്കുന്നത് എന്നതാണ് മറ്റൊരു വസ്തുത. ടെക് കമ്പനികള്‍ വ്യക്തി സ്വകാര്യതയ്ക്കും സൈബര്‍ സുരക്ഷയ്ക്കും വേണ്ടി വാദിക്കുമ്പോള്‍ സര്‍ക്കാര്‍ അവശ്യഘട്ടങ്ങളില്‍ വിവരങ്ങള്‍ ശേഖരിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരല്‍ചൂണ്ടുന്നു. ഇംഗ്ലണ്ട് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലും സര്‍ക്കാരും ടെക് കമ്പനികളും തമ്മില്‍ ഇത്തരത്തില്‍ അഭിപ്രായ അനൈക്യം നിലനില്‍ക്കുന്നുണ്ട്.