ന്യൂഡല്‍ഹി:  ഇന്ത്യാ-പാക്‌ സംയുക്ത ചെക്ക് പോസ്റ്റായ വാഗ അതിര്‍ത്തിയില്‍ ഭീമന്‍ ദേശീയ പതാക സ്ഥാപിക്കാന്‍ അതിര്‍ത്തി രക്ഷാസേന (ബി.എസ്.എഫ്) തയ്യാറെടുക്കുന്നു.
രാജ്യത്ത് നിലവില്‍ ഉള്ളതില്‍ വച്ച് ഏറ്റവും വലിയ പതാകയായിരിക്കും ബി.എസ്.എഫ് സ്ഥാപിക്കുക. 350 അടി നീളമുള്ള ദേശീയ പതാകയാണ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇത് സ്ഥാപിച്ചുകഴിഞ്ഞാല്‍ പാകിസ്താനിലെ ലോഹോറില്‍ നിന്ന്  ഇന്ത്യന്‍ പതാക ദൃശ്യമാകുമെന്നാണ് കരുതുന്നത്.
അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളുടെയും ദിവസവും നടക്കുന്ന റീട്രീറ്റ് സെറിമണി കാണാനെത്തുന്ന ഇന്ത്യക്കാരില്‍ ദേശസ്‌നേഹം ജ്വലിപ്പിക്കാനാണ്  ബി.എസ്.എഫ്  പതാക സ്ഥാപിക്കുക.
വാഗ അതിര്‍ത്തിയിലെ സന്ദര്‍ശക ഗാലറി കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളിക്കാനാകുന്ന തരത്തില്‍ വലുതാക്കാനാണ് ബി.എസ്.എഫ് തീരുമാനം. നിലവില്‍ 7000 ആളുകള്‍ക്കാണ് അതിര്‍ത്തിയിലെ പരിപാടികള്‍ കാണാനാവുക. ഇത് 20,000 ആക്കി ഉയര്‍ത്താനാണ് തീരുമാനം.
ഗാലറി വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ദേശിയ പതാകയും സ്ഥാപിക്കുക. നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയ പതാകയുള്ളത് ജാര്‍ഖണ്ഡിലെ റാഞ്ചിയിലാണ്. 293 അടി നീളത്തിലുള്ള ഈ പതാക കഴിഞ്ഞ ജനവരിയില്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീഖറാണ് ഉദ്ഘാടനം ചെയ്തത്.