dipa karmarkar
16 വര്‍ഷങ്ങള്‍ക്ക് മുമ്പ്, ത്രിപുരയുടെ ജിംനാസ്റ്റിക്സ് പരിശീലകന്‍ ബിശേശ്വര്‍ നന്തി ആറു വയസ്സുകാരിയായ ദീപയെ സായി സെന്ററില്‍ നിന്നും കണ്ടെത്തുമ്പോള്‍ തന്നെ അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു...അവള്‍ ലോകമറിയുന്ന ഒരു താരമാകുമെന്ന്...ഒളിംപിക്‌സിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാകുന്നതിന് മുന്‍പേ ഈ ത്രിപുരക്കാരി  വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ഓരോ ടൂര്‍ണമെന്റ് തീരുമ്പോഴും ദീപയിലൂടെ ഇന്ത്യയുടെ ജിംനാസ്റ്റിക്സ് ചരിത്രം മാറ്റി എഴുതപ്പെട്ടുകൊണ്ടേയിരുന്നു.
ഗ്ലാസ്‌ഗോ ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയ ദീപ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടുന്ന ആദ്യ വനിതാ ജിംനാസ്റ്റിക്സ് താരമായി. ഹിരോഷിമ വേദിയായ ഏഷ്യന്‍ ഗെയിംസിലും ദീപ മെഡല്‍നേട്ടം ആവര്‍ത്തിച്ചു. ജിംനാസ്റ്റിക്സിൽ അധികമൊന്നും പാരമ്പര്യം പറയാനില്ലാത്ത ഇന്ത്യയില്‍ നിന്നും വന്ന ദീപ, ജിംനാസ്റ്റിക്സിന്റെ പതിനെട്ടടവും പഠിച്ച ചൈനീസ് താരങ്ങളോടാണ് അന്ന് മത്സരിച്ചത്. ഹിരോഷിമയിലെ നേട്ടം വളരെ സന്തോഷമുള്ളതാണെന്നും ചൈനീസ് താരങ്ങളുടെ വെല്ലുവിളി അതിജീവിക്കാനായത് കരിയറിലെ നിര്‍ണായക നേട്ടമാണെന്നുമായിരുന്നു അന്ന് മത്സരശേഷം ദീപ പ്രതികരിച്ചത്.
എന്റെ അടുത്ത് വരുമ്പോള്‍ പരന്ന പാദമുള്ള കുട്ടിയായിരുന്നു ദീപ. ആ പാദവുമായി അവള്‍ക്കൊരിക്കലും ജിംനാസ്റ്റിക്സിൽ നേട്ടങ്ങളുണ്ടാക്കാനാകുമായിരുന്നില്ല. ജിംനാസ്റ്റിക്സിലെ സ്പ്രിങ് ബോര്‍ഡ് ജമ്പിനായി അവളുടെ പാദങ്ങള്‍ക്ക് ആകൃതി വരുത്താന്‍ വളരെയധികം പരിശ്രമിച്ചതായും ബിശേശ്വര്‍ നന്ദി ഓര്‍ത്തെടുക്കുന്നു.
dipa karmarkar
അന്ന് ബിശേശ്വര്‍ തന്റെ പാദങ്ങള്‍ ശരിയാക്കിയശേഷമാണ് ജിംനാസ്റ്റിക്സിന്റെ ഉയരങ്ങളിലേക്ക് താന്‍ പറയ്ക്കാന്‍ തുടങ്ങിയതെന്നും ദീപ പറയുന്നു. കരിയറിന്റെ തുടക്കകാലത്ത് ദീപയ്ക്ക് ജിംനാസ്റ്റിക്സിനോട് ഒട്ടും താത്പര്യമുണ്ടായിരുന്നില്ല. സായിയില്‍ പരിശീലകനായ അച്ഛന്റെ നിര്‍ബന്ധം മൂലമാണ് ദീപ പരിശീലനത്തിന് പോയത്. എന്നാല്‍ 2007ല്‍ ജൂനിയര്‍ നാഷണല്‍സില്‍ വിജയിയായതോടെ ജിംനാസ്റ്റിക്സിനോട് ദീപയ്ക്ക് ഇഷ്ടം തോന്നിത്തുടങ്ങി.
2010ലെ ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസിലുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചതാണ് ദീപയുടെ കരിയറില്‍ നിര്‍ണായകമായത്. അന്ന് ചരിത്രത്തിലാദ്യമായി ഗെയിംസില്‍ ജിംനാസ്റ്റിക്സിൽ മെഡല്‍ നേടിയ ആശിഷ് കുമാറിന്റെ പ്രകടനം കണ്ണടയ്ക്കാതെയാണ് ദീപ കണ്ടത്. അന്ന് അവള്‍ മനസ്സില്‍ ഉറപ്പിച്ചിതാണ് ഒരു ഗെയിംസ് മെഡല്‍. കൃത്യം നാല് വര്‍ഷങ്ങള്‍ക്ക് ശേഷം  ഗ്ലാസ്‌ഗോയില്‍ മെഡല്‍ നേടി അവള്‍ ആ വാക്ക് പാലിച്ചു. റിയോ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടിയതും ഈ വേദിയില്‍ വെച്ചു തന്നെയെന്നത് തികച്ചും യാദൃശ്ചികമാണ്.

22കാരിയായ ദീപ ജിംനാസ്റ്റിക്സിലെ മുതിര്‍ന്ന താരമാണ്. പതിനഞ്ചും പതിനാറും വയസ്സുള്ള താരങ്ങളോട് മത്സരിക്കുന്നത് ദീപയെ ബാധിക്കുന്ന കാര്യമല്ല. ''39 വയസ്സുള്ളപ്പോള്‍ കരിയറിലെ മികച്ച പോയിന്റ് നേടിയവരെ എനിക്ക് പരിചയമുണ്ട്. അത് കൊണ്ട് തന്നെ എന്റെ വയസ്സ് ഒരു പ്രശ്‌നമല്ല. അഞ്ച്, ആറ് വര്‍ഷം ഇനിയും ജിംനാസ്റ്റിക്സിൽ തുടരാം-ദീപ ആത്മവിശ്വാസത്തോടെ തന്നെ പറയുന്നു.
''അതിതീവ്രമായ ആഗ്രഹമുണ്ടെങ്കില്‍ നമുക്ക് എന്ത് നേട്ടങ്ങളും സ്വന്തമാക്കാനാകും. ദീപ അത്തരത്തില്‍ ചിന്തിക്കുന്നവളാണ്. നിങ്ങള്‍ എന്ത്  വേണമെങ്കിലും എന്നോട് ചെയ്യാൻ പറഞ്ഞോളൂ, ഞാന്‍ ഒരിക്കലും പറ്റില്ല എന്ന് പറയില്ല..ഇതൊരിക്കല്‍ അവളെന്നോട് പറഞ്ഞതാണ്. ആ വാക്ക് അവള്‍ പാലിക്കാറുമുണ്ട്. ദേഷ്യം പിടിച്ചിരിക്കുന്ന സമയമൊഴികെ''...ബിശ്വേശര്‍ ചിരിച്ചുകൊണ്ട് പറയുന്നു.
ബിശേശ്വറിന്റെ അഭിപ്രായത്തോട് ഒട്ടും വിയോജിപ്പില്ല ദീപയ്ക്ക്. പരിശീലനത്തില്‍ അലംഭാവം കാണിക്കുമ്പോള്‍ ബിശേശ്വര്‍ തന്നെ ചീത്ത പറയാറുണ്ട്. അപ്പോള്‍ ഞാന്‍ ദേഷ്യപ്പെട്ടിരിയ്ക്കും. ബിശേശ്വറാണ് തന്റെ അച്ഛനും അമ്മയും. സ്വന്തം അച്ഛനോടും അമ്മയോടും ഞാന്‍ ദേഷ്യം പിടിക്കാറില്ല. എന്നാല്‍ ബിശേശ്വറിന്റെ അടുത്ത് എനിക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്. ദീപയ്ക്ക് പരിശീലകനെ കുറിച്ച് പറയാന്‍ ഏറെയുണ്ട്.
dipa karmarkar
ഇന്ത്യയില്‍ അപരിചിതമായ കായിക ഇനങ്ങളില്‍ ഒന്നാണ് ജിംനാസ്റ്റിക്സും. ആശിഷിനെയും ദീപയെപ്പോലെയുമുള്ള താരങ്ങളുണ്ടാകുമ്പോൾ മാത്രമേ ഇത്തരം കായിക ഇനങ്ങള്‍ ഇന്ത്യയില്‍ അറിയപ്പെടുകയുള്ളൂ. അതുകൊണ്ടു തന്നെ ജിംനാസ്റ്റിക്സിന് ഏറെ കടമ്പകള്‍ കടയ്ക്കാനുണ്ടെന്നും 58കാരനായ ബിശ്വേശര്‍ പറയുന്നു. ഓരോരുത്തരും അവരവരുടെ പരിശീലനത്തിനുള്ള മാര്‍ഗം കണ്ടെത്തുകയാണ് ചെയ്യുന്നത്. ഫെഡറേഷനുമായി ഒരുപാട് അഭിപ്രായ വ്യത്യാസങ്ങളുണ്ട്. പരിശീലനത്തിനാവശ്യമായ ഉപകരണങ്ങളില്ലാത്തതിനാല്‍ എട്ട് മാസത്തെ പരിശീലനം ദീപയ്ക്ക് നഷ്ടപ്പെട്ടതിന്റെ രോഷവും ബിശ്വേശര്‍ മറച്ചു വെയ്ക്കുന്നില്ല. ജൂണില്‍ ആരംഭിച്ച സായിയുടെ രണ്ട് മാസത്തെ പരിശീലനം കൊണ്ട് മാത്രമാണ് ദീപയ്ക്ക് ഹിരോഷിമയില്‍ മെഡല്‍ നേടാനായതെന്നും ബിശേശ്വര്‍ പറയുന്നു.
ഗ്ലാസ്‌ഗോയ്ക്ക് മുന്‍പ് ആര്‍ക്കും ജിംനാസ്റ്റിക്‌സ്‌ എന്താണെന്ന് പോലും അറിയുമായിരുന്നില്ല. ആരോ ഒരാള്‍ മെഡല്‍ നേടിയിട്ടുണ്ടെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കുമറിയാം. പക്ഷേ പലര്‍ക്കും തന്റെ പേരറിയില്ല. ദീപ കര്‍മാകറെന്ന ജിംനാസ്റ്റിക്സ്  താരമുണ്ടെന്ന് എല്ലാവരും പതുക്കെ പതുക്കെ മനസ്സിലാക്കിത്തടങ്ങും...ദീപ പ്രതീക്ഷ കൈവിടുന്നില്ല..മെയ്വഴക്കത്തോടെ വായുവില്‍ നൃത്തമാടി ഒരു ഒളിംപിക്‌സ് മെഡലുമായി താന്‍ റിയോയില്‍ നിന്നു മടങ്ങുമെന്ന പ്രതീക്ഷ...