കൊച്ചി: അപകടത്തില്‍പെട്ട ഭര്‍ത്താവിനെ കാണാന്‍ സംഗീതയ്ക്കിനി ഒരു തടസ്സവുമില്ലാതെ മെക്‌സിക്കോയിലേക്ക് പറക്കാം. ഇന്നലെവരെ സംഗീതയ്ക്ക് പാസ്‌പോര്‍ട്ട് പോലുമുണ്ടായിരുന്നില്ല. എന്നാല്‍ ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തി ട്വിറ്ററിലിട്ട ഒരു പോസ്റ്റ് കാര്യങ്ങള്‍ മാറ്റിമറിയ്ക്കുകയായിരുന്നു.
ഇന്ന് രാവിലെ തൃശൂര്‍ സേവാകേന്ദ്രത്തില്‍ നിന്ന് പാസ്‌പോര്‍ട്ടിന് അപേക്ഷിച്ച സംഗീത ഇന്ന വൈകിട്ട് അഞ്ചോടെ കൊച്ചിയിലെ റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസിലെത്തി പാസ്‌പോര്‍ട്ട് കൈപ്പറ്റി. വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് നേരിട്ട് ഇടപെട്ടാണ് സംഗീതയ്ക്ക് മണിക്കൂറുകള്‍ക്കകം പാസ്‌പോര്‍ട്ട് നല്‍കാനുള്ള നടപടികളെടുത്തത്.
നാവികനായ സംഗീതയുടെ ഭര്‍ത്താവ് സുധീഷിന് മെക്‌സിക്കോയില്‍ കപ്പലില്‍ വച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റിരുന്നു. ആസ്പത്രിയിലായ സുധീഷിന്റെ കാല്‍ മുറിച്ചുമാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുകയാണ്. എന്നാല്‍ സംഗീതയ്ക്ക് ഭര്‍ത്താവിനടുത്തെത്താന്‍ പാസ്‌പോര്‍ട്ട് പോലുമില്ലായിരുന്നു.
സംഗീതയുടെ ദുരവസ്ഥ ശ്രദ്ധയില്‍പ്പെടുത്തി മറൈന്‍ ഇലക്‌ട്രോ ടെക്‌നിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സെബി തോമസ് മന്ത്രിക്ക് ചെയ്ത ട്വീറ്റാണ് കാര്യങ്ങള്‍ മാറ്റിമറിച്ചത്. ട്വീറ്റ് ശ്രദ്ധയില്‍പെട്ട മന്ത്രി ട്വിറ്ററില്‍ തന്നെ പ്രതികരിച്ചു. സംഗീതയുടെ ദുഖത്തില്‍ പങ്കുചേരുന്നെന്നും തന്റെ ഓഫീസ് നാളെ സംഗീതയുമായി ബന്ധപ്പെടുമെന്നും മന്ത്രി ഇന്നലെ ട്വീറ്റിന് മറുപടി നല്‍കി.
ഇന്ന് രാവിലെ സംഗീതയെ മന്ത്രിയുടെ ഓഫീസ് നേരിട്ട് ബന്ധപ്പെട്ടു. എത്രയും പെട്ടെന്ന് പാസ്‌പോര്‍ട്ട് ലഭ്യമാക്കുമെന്ന് ഉറപ്പും നല്‍കി. എറണാകുളത്തെ റീജിയണല്‍ ഓഫീസിലും മന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിയെത്തി.
സംഗീതയ്ക്ക് എത്രയും പെട്ടെന്ന് പാസ്‌പോര്‍ട്ട് നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രിയുടെ അഡീഷണല്‍ സെക്രട്ടറി നേരിട്ട് വിളിച്ച് ആവശ്യപ്പെട്ടെന്ന്  റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ പ്രശാന്ത് ചന്ദ്രന്‍ പറഞ്ഞു. സംഗീത തൃശൂര്‍ സേവാ കേന്ദ്രത്തില്‍ നിന്ന് അപേക്ഷിച്ചയുടനെ പാസ്‌പോര്‍ട്ട് പ്രിന്റ് ചെയ്ത് തയ്യാറാക്കുകയായിരുന്നെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
50 മിനിട്ട് കൊണ്ട് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയെന്നും ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഇത്രയും വേഗത്തില്‍ പാസ്‌പോര്‍ട്ട് കൈമാറുന്നതെന്നും റീജിയണല്‍ ഓഫീസര്‍ പ്രശാന്ത് ചന്ദ്രന്‍ പറയുന്നു. പാസ്‌പോര്‍ട്ട് റീജിയണല്‍ ഓഫീസില്‍ നിന്ന് നേരിട്ട് കൈമാറുന്നത് അത്യഅപൂര്‍വമാണെന്നും എന്നാല്‍ മന്ത്രിയുടെയോ ജനപ്രതിനിധിയുടെയോ നിര്‍ദേശമുണ്ടെങ്കില്‍ നേരിട്ട് നല്‍കാനുള്ള വകുപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാലക്കാട് സ്വദേശികളാണ് സംഗീതയും സുധീഷും. 2009-ല്‍ ആയിരുന്നു ഇവരുടെ വിവാഹം.