4/20/2016

കോഹിനൂര്‍ ഇന്ത്യയില്‍ തിരിച്ചെത്തിക്കും.കേന്ദ്രം

mathrubhumi.com

ന്യൂഡല്‍ഹി: കോഹിനൂര്‍ രത്‌നം ഇന്ത്യയില്‍ തിരിച്ചെത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍. രത്‌നം ഇന്ത്യയില്‍ നിന്ന് ബ്രിട്ടീഷുകാര്‍ മോഷ്ടിച്ചതല്ലെന്നും സിഖ് രാജാവായ രഞ്ജിത് സിംഗ് ബ്രിട്ടണ് നല്‍കിയതാണെന്നും സോളിസിറ്റര്‍ ജനറല്‍ സുപ്രീകോടതിയില്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ മലക്കംമറിച്ചില്‍.
കോടതിയില്‍ സര്‍ക്കാര്‍ പറഞ്ഞ കാര്യങ്ങളെ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് കേന്ദ്രം പ്രസ്താവനയിലൂടെ അറിയിച്ചു. കോഹിനൂര്‍ രത്‌നം ഉള്‍പ്പെടെ ബ്രിട്ടന്റെ കൈവശമുള്ള അമൂല്യമായ ഇന്ത്യന്‍ പുരാവസ്തുക്കള്‍ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് ഓള്‍ ഇന്ത്യ ഹ്യൂമന്‍ റൈറ്റ്‌സ് ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് ഫ്രണ്ട് നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കേയാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
1849-ലാണ് മഹാരാജാ രഞ്ജിത് സിംഗില്‍ നിന്നും ഈസ്റ്റ് ഇന്ത്യാ കമ്പനി കോഹിനൂര്‍ സ്വന്തമാക്കുന്നത്. ബ്രിട്ടണിലെ ടവര്‍ ഓഫ് ലണ്ടനിലാണ് ഇപ്പോള്‍ കോഹിനൂര്‍ ഉള്ളത്. നിലവില്‍ നാല് രാജ്യങ്ങളാണ് ഈ രത്‌നത്തിന്റെ ഉടമസ്ഥത അവകാശപ്പെട്ട് രംഗത്തുള്ളത്.mathrubhumi.com

രക്ത പങ്കിലമായ ഒരമൂല്യ രത്നത്തിന്റെ നാള്‍വഴികള്‍

ഒരു സ്ത്രീയോ ദൈവമോ മാത്രമേ കോഹിനൂര്‍ രത്‌നം ധരിക്കാന്‍ പാടുള്ളുവെന്നാണ് ഐതീഹ്യം പറയുന്നത്. പുരുഷന്‍ ധരിക്കുന്നത് ദൗര്‍ഭാഗ്യം കൊണ്ടുവരുമെന്ന് പറയുമ്പോഴും കോഹിനൂര്‍ നേടുന്നവന്‍ ലോകം കീഴടക്കുമെന്നും ഐതിഹ്യം പറയുന്നു.
കോഹിനൂര്‍ രത്‌നത്തിന്റെ ചരിത്രം ലോകം കീഴടക്കാനുള്ള മനുഷ്യന്റെ ത്വരയുടെ കൂടി ചരിത്രമാകുന്നത് അതുകൊണ്ടാവും. ഈ രത്നത്തിന്റെ പേരില്‍ നൂറ്റാണ്ടുകളായി നിരവധി രാജാക്കന്‍മാര്‍ ഏറ്റുമുട്ടിയിട്ടുണ്ട്. നിരവധി പേരുടെ രക്തം പുരണ്ടതാണ് അമൂല്യമായി കരുതപ്പെടുന്ന കോഹിനൂര്‍. നിലവില്‍ നാല് രാജ്യങ്ങളാണ് ഈ രത്നത്തിന്റെ ഉടമസ്ഥത അവകാശപ്പെട്ടുകൊണ്ടിരിക്കുന്നത്.
kohinoorബ്രിട്ടണിലെ ടവര്‍ ഓഫ് ലണ്ടനിലാണ് ഇപ്പോള്‍ കോഹിനൂര്‍ ഉള്ളത്. അടുത്തിടെ ഈ രത്നത്തിന്റെ ഉടമസ്ഥത സംബന്ധിച്ച് സുപ്രീം കോടതി പരിഗണിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവെ, രത്നം ഇന്ത്യയ്ക്ക് അവകാശപ്പെടാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത് വാര്‍ത്തയായിരുന്നു. രത്നം ഇന്ത്യയില്‍നിന്ന് ബ്രിട്ടണ്‍ അപഹരിച്ചതല്ലെന്നും സിഖ് രാജാവായ രഞ്ജിത് സിംഗ് ബ്രിട്ടണ് നല്‍കിയതാണെന്നുമാണ് സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍ കോടതിയില്‍ വ്യക്തമാക്കിയത്.
എല്ലാക്കാലത്തും കോഹിനൂറിന്റെ ഉടമസ്ഥത വിവാദങ്ങളാല്‍ മുഖരിതമായിരുന്നു. ഈ രത്നം സഞ്ചരിച്ച ഏറ്റുമുട്ടലുകളുടെയും യുദ്ധങ്ങളുടെയും നാള്‍വഴികള്‍ അമ്പരപ്പിക്കുന്നതാണ്
1306
ചരിത്രത്തില്‍ ഈ രത്നം ആദ്യമായി കടന്നുവരുന്നത് 1306ല്‍ ആണെന്നാണ് ചില ചരിത്രകാരന്‍മാര്‍ ചൂണ്ടിക്കാണിക്കുന്നത്. അന്ന് കോഹിനൂര്‍ എന്ന പേര് ലഭിച്ചിട്ടുണ്ടായിരുന്നില്ല ഇതിന്. മാല്‍വ രാജാക്കാന്‍മാരുടെ ഉടമസ്ഥതയിലാണ് ഇക്കാലത്ത് രത്നമുണ്ടായിരുന്നത്. ബി. സി 3000ല്‍ ഒരു പൗരസ്ത്യ രാജാവിന്റെ അധീനതയില്‍ ഈ രത്നം ഉണ്ടായിരുന്നതായും ചില ചരിത്ര പുസ്തകങ്ങള്‍ പറയുന്നു. ഇന്നത്തെ ആന്ധ്രാപ്രദേശില്‍ പെട്ട ഗുണ്ടൂരില്‍ നിന്നാണ് കോഹിനൂര്‍ ലഭിച്ചതെന്ന് ഭൂകമ്പശാസ്ത്ര ഗവേഷകനായ ഹര്‍ഷ് കെ. ഗുപ്തയുടെ പുസ്തകത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
1526
കോഹിനൂറിനെക്കുറിച്ചുള്ള ആധികാരികമായ ആദ്യ പരാമര്‍ശമുള്ളത് മുഗള്‍ രാജാവായ ബാബറിന്റെ 'ബാബര്‍നാമ' എന്ന ഗ്രന്ഥത്തിലാണ്. പാനിപ്പത്ത് യുദ്ധത്തില്‍ അവസാനത്തെ ഡല്‍ഹി സുല്‍ത്താനായ ഇബ്രാഹിം ലോധിയെ തോല്‍പിച്ച് ബാബര്‍ കോഹിനൂര്‍ പിടിച്ചെടുത്തതായി ഈ കൃതി വ്യക്തമാക്കുന്നു. ബാബറില്‍ നിന്ന് ഷാജഹാന്‍, ഔറംഗസേബ് എന്നിവരിലൂടെ കൈമാറി ബാബറിന്റെ കൊച്ചുമകന്‍ സുല്‍ത്താന്‍ മുഹമ്മദില്‍ എത്തിച്ചേര്‍ന്നതായി എന്‍. ബി. സെന്‍ അടക്കമുള്ള ചരിത്രകാരന്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.
1739
1739ല്‍ ആണ് ഈ രത്നം അതിന്റെ ഇന്നത്തെ പേരില്‍ ജ്ഞാനസ്നാനപ്പെട്ടത്. പേര്‍ഷ്യന്‍ പടത്തലവന്‍ നാദിര്‍ ഷാ സുല്‍ത്താന്‍ മുഹമ്മദിനെ തോല്‍പ്പിച്ച് ഡല്‍ഹി രാജ്യവും ഈ അമൂല്യ രത്നവും പിടിച്ചടക്കി. രത്നത്തിന് 'വെളിച്ചത്തിന്റെ പര്‍വതം' എന്ന അര്‍ത്ഥം വരുന്ന കോഹിനൂര്‍ എന്ന പേര് നല്‍കിയത് നാദിര്‍ ഷാ ആയിരുന്നു. അദ്ദേഹം കോഹിനൂര്‍ പേര്‍ഷ്യയിലേയ്ക്ക് കൊണ്ടുപോയി. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഷാ വധിക്കപ്പെട്ടു. തുടര്‍ന്ന് നാദിര്‍ ഷായുടെ പടത്തലവന്‍മാരില്‍ ഒരാളായ അഹമ്മദ് ഷാ ദുരാനിയുടെ കൈയ്യില്‍ കോഹിനൂര്‍ എത്തിച്ചേര്‍ന്നു.
1813
അഹമ്മദ് ഷായുടെ പിന്‍മുറക്കാരനായ ഷാ ഷുജ ദുരാനിയാണ് കോഹിനൂറിനെ പിന്നീട് ഇന്ത്യയില്‍ തിരിച്ചത്തിക്കുന്നത്. തന്റെ സഹോദരന്‍മാരുമായുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്ന് ഇന്ത്യയിലേയ്ക്ക് രക്ഷപ്പെട്ടെത്തിയതായിരുന്നു ഷാ ഷുജ ദുരാനി. തനിക്ക് അഭയം നല്‍കിയതിന് പ്രതിഫലമായി അദ്ദേഹം സിഖ് രാജവംശ സ്ഥാപകനായ മഹാരാജാ രഞ്ജിത് സിംഗിന് രത്നം കാഴ്ചവെച്ചു.
1839-1843
മഹാരാജാ രഞ്ജിത് സിംഗിന്റെ മരണത്തെ തുടര്‍ന്ന് രത്നവും രാജ്യവും അദ്ദേഹത്തിന്റെ മക്കളുടെ കൈവശം എത്തിച്ചേര്‍ന്നു. എന്നാല്‍ രഞ്ജിത് സിംഗിന്റെ മൂത്ത മൂന്നു മക്കളും കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് 1843ല്‍ അഞ്ചു വയസുകാരനായ പുത്രന്‍ ദുലീപ് സിംഗില്‍ രാജാധികാരവും കോഹിനൂറും എത്തിച്ചേര്‍ന്നു. ദുലീപ് സിംഗ് ആയിരുന്നു കോഹിനൂര്‍ കൈവശം വെച്ച അവസാനത്തെ ഇന്ത്യന്‍ രാജാവ്.
1849 
ഇംഗ്ലീഷുകാരും സിഖ് രാജാക്കന്‍മാരുമായി നടന്ന രണ്ടാമത്തെ യുദ്ധത്തിനൊടുവിലുണ്ടായ ലാഹോര്‍ ഉടമ്പടിയുടെ ഭാഗമായി രാജ്യം ബ്രിട്ടീഷ് അധീനതയിലായി. അധികാരം കൈമാറുന്നതിനൊപ്പം, കോഹിനൂര്‍ അടക്കമുള്ള അമൂല്യവസ്തുക്കളും ബ്രിട്ടീഷ് സര്‍ക്കാരിന് കൈമാറിക്കൊണ്ടാണ് പതിനൊന്ന് വയസ്സുകാരനായ ദുലീപ് സിംഗ് ഉടമ്പടി ഒപ്പിട്ടത്. ഷാ സൂജയില്‍നിന്ന് രുഞ്ജീത് സിംഗ് മഹാരാജാവിന് ലഭിച്ച കോഹിനൂര്‍ എന്ന് വിളിക്കപ്പെടുന്ന ആഭരണം ലാഹോര്‍ മഹാരാജാവ് ഇംഗ്ലീഷ് രാജ്ഞിക്ക് മുന്നില്‍ അടിയറവെക്കുന്നതായി ഉടമ്പടിയുടെ മൂന്നാം പരിഛേദത്തില്‍ പറയുന്നു.
1852
ഇംഗ്ലണ്ടിലേയ്ക്ക് കൊണ്ടുപോയ രത്നം പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. ബ്രിട്ടീഷ് രാജ്ഞിയുടെ ഭര്‍ത്താവായ ആല്‍ബര്‍ട്ട് രാജാവ് കോഹിനൂര്‍ രത്നം ഉരച്ചു മിനുക്കി ഭംഗിയാക്കാന്‍ കല്‍പിച്ചു. അതിന്റെ ഫലമായി 186 കാരറ്റ് ഉണ്ടായിരുന്ന രത്നം(37.2 ഗ്രാം) 105.6 കാരറ്റ് (21.12 ഗ്രാം) ആയി കുറഞ്ഞു. രത്നത്തെ സംബന്ധിച്ചുള്ള ഐതിഹ്യം മനസ്സില്‍വെച്ചുകൊണ്ടാവാം, വിക്ടോറിയ രാജ്ഞി തന്റെ വില്‍പത്രത്തില്‍ സ്ത്രീകള്‍ മാത്രമേ കോഹിനൂര്‍ ധരിക്കാന്‍ പാടുള്ളു എന്ന് നിഷ്‌കര്‍ഷിച്ചു. മാത്രമല്ല, ബ്രിട്ടീഷ് ചക്രവര്‍ത്തിയുടെ രാജകീയ കരീടത്തില്‍ കോഹിനൂര്‍ രത്നം പതിക്കുകയും ടവര്‍ ഓഫ് ലണ്ടനില്‍ സംരക്ഷിക്കുകയും ചെയ്തു. അതിനു ശേഷം ഇതുവരെയും കോഹിനൂര്‍ അവിടെത്തെന്നെയാണ് സ്ഥിതിചെയ്യുന്നത്.
ഇപ്പോഴത്തെ സ്ഥിതി
ഇന്ത്യ, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ കോഹിനൂറിനായി അവകാശവാദം ഉന്നയിച്ചൂകൊണ്ടിരിക്കുന്നുണ്ടെങ്കിലും ബ്രിട്ടണ്‍ ഈ വിഷയത്തില്‍ ഇതുവരെ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല.
മൂന്നു നൂറ്റാണ്ട് നീണ്ടുനിന്ന ബ്രിട്ടീഷ് ഇടപെടലിലൂടെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ആധുനികവത്കരണത്തിനും വികസനത്തിനും സുരക്ഷയ്ക്കും ഭാഷാപരമായ ഏകീകരണത്തിനും എല്ലാത്തിനുമുപരി ജനാധിപത്യവത്കരണത്തിനും കാരണമായ ബ്രിട്ടീഷ് രാജവംശത്തിന്റെ കിരീടം തന്നെയാണ് കോഹിനൂര്‍ എന്ന രത്നം ഇരിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം എന്ന കാര്യം ഈ വിഷയത്തില്‍ പരിഹാസ്യമായ കോലാഹലങ്ങള്‍ സൃഷ്ടിക്കുന്നവര്‍ മനസ്സലാക്കേണ്ടതുണ്ടെന്നായിരുന്നു കോഹിനൂര്‍ ഇന്ത്യയിലേയ്ക്ക് തിരികെ കൊണ്ടുവരുന്നതിനായി ശ്രമങ്ങള്‍ നടത്തിയ ഇന്ത്യക്കാരോട് 2015ല്‍ ബ്രിട്ടീഷ് ചരിത്രകാരനായ ആന്‍ഡ്രൂ റോബര്‍ട്സ് പറഞ്ഞത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1