4/26/2015

വിനാശകാരിയായ ഭൂകമ്പം വരാനിരിക്കുന്നതേയുള്ളൂവെന്ന് വിദഗ്ധര്‍

നേപ്പാള്‍: വിനാശകാരിയായ ഭൂകമ്പം വരാനിരിക്കുന്നതേയുള്ളൂവെന്ന് വിദഗ്ധര്‍  MATHRUBHUMI 26/4/2015



ന്യൂഡല്‍ഹി: കഴിഞ്ഞ 80 വര്‍ഷത്തിനിടെ നേപ്പാളിലുണ്ടായ ഏറ്റവും വലിയ ഭൂകമ്പമാണ് ശനിയാഴ്ച രാജ്യത്തിനകത്തും പുറത്തും നാശംവിതച്ചത്. എന്നാല്‍, നേപ്പാള്‍ ഉള്‍പ്പെടുന്ന മധ്യഹിമാലയന്‍ മേഖലയില്‍ വന്‍ വിനാശകാരിയായ ഭൂകമ്പം വരാനിരിക്കുന്നതേ ഉള്ളൂവെന്ന് വിദഗ്ധര്‍.

റിക്ടര്‍ സ്‌കെയിലില്‍ 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് നേപ്പാളിള്‍ ശനിയാഴ്ചയുണ്ടായത്. 'പത്തുകോടി ടണ്‍ ടിഎന്‍ടി'ക്ക് തുല്യമായത്ര ഊര്‍ജം ഈ ഭൂകമ്പവേളയില്‍ മോചിപ്പിക്കപ്പെട്ടു. 


നേപ്പാള്‍ബീഹാര്‍ മേഖലയില്‍ 1934 ജനവരി 15 നുണ്ടായ 8.3 തീവ്രതയുള്ള ഭൂകമ്പമാണ് ഇതിന് മുമ്പ് മേഖലയില്‍ രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ ഭൂകമ്പം. അരുണാചല്‍ പ്രദേശ്ചൈന അതിര്‍ത്തിയില്‍ 1950 ആഗസ്ത് 15 നുണ്ടായ ഭൂകമ്പം റിക്ടര്‍ സ്‌കെയിലില്‍ 8.5 തീവ്രത രേഖപ്പെടുത്തി.


പിന്നീട് മേഖലയില്‍ ഒട്ടേറെ ചെറിയ ഭൂകമ്പങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ ഏറ്റവും വലുത് 1999 ല്‍ ഉത്തരഖണ്ഡിലെ ചമോലിയിലുണ്ടായ ഭൂചനമായിരുന്നു. വ്യാപകമായ നാശനഷ്ടം ആ ഭൂകമ്പം മൂലമുണ്ടായി. സിക്കിംനേപ്പാള്‍ അതിര്‍ത്തിയില്‍ 2011 ല്‍ 6.8 തീവ്രതയുള്ള ഭൂകമ്പം ഭീതി പരത്തുകയുണ്ടായി.


ഭൗശാസ്ത്രപരമായി വളരെ നിര്‍ണായകമായ ഇടമാണ് ഹിമാലയന്‍ മേഖല. ഇന്ത്യന്‍, യൂറേഷ്യന്‍ ഭൂഫലകങ്ങള്‍ സംഗമിക്കുന്നത് അവിടെയാണ്. ഭൂഫലക സംഗമസ്ഥാനമായതിനാലാണ്, ആ മേഖലയില്‍ തുടര്‍ച്ചയായി ഭൂകമ്പങ്ങളുണ്ടാകുന്നത്. 


ഇന്ത്യന്‍ ഫലകം (Indian tectonic plate) ) വടക്ക് ദിശയിലേക്ക് തള്ളിനീങ്ങുകയാണ്. അതിന്റെ ഫലമായി യൂറേഷ്യന്‍ ഫലകത്തിന് (Eurasian plate) അടിയിലേക്ക് അത് കടന്നുകൊണ്ടിരിക്കുന്നതായി ഭൗമശാസ്ത്രജ്ഞര്‍ പറയുന്നു. മേഖലയില്‍ ഭൂകമ്പങ്ങള്‍ തുടര്‍ക്കഥയാകുന്നതിന് കാരണം, ഭൂഫലകങ്ങളുടെ ഈ പരസ്പര ബലപ്രയോഗമാണ്. 


ഭൂഫലകങ്ങളുടെ ഈ പരസ്പര സമ്മര്‍ദ്ദം മൂലം ഭൂമിക്കടിയില്‍ വന്‍തോതില്‍ ഊര്‍ജം സംഭരിക്കപ്പെടുകയാണെന്ന്, ഹൈദരാബാദ് കേന്ദ്രമായുള്ള നാഷണല്‍ ജിയോഫിസിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ടിന്റെ മുന്‍ ഡറക്ടര്‍ ഹര്‍ഷ് കെ. ഗുപ്ത പറയുന്നു. ഭൂകമ്പങ്ങളുടെ ഒരു പരമ്പര തന്നെ, അതും റിക്ടര്‍ സ്‌കെയിലില്‍ തീവ്രത 8 ല്‍ കൂടുതല്‍ രേഖപ്പെടുത്താവുന്നവ, ഇതുമൂലം ഉണ്ടാകമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.


'അത്രയ്ക്ക് ഊര്‍ജം ഹിമാലയന്‍ മേഖലയില്‍ ഭൂമിക്കടിയില്‍ സംഭരിക്കപ്പെടുന്നുണ്ട്'  ഗുപ്ത പറഞ്ഞു. ഊര്‍ജം മോചിപ്പിക്കപ്പെടുന്നതിന്റെ തോത് നോക്കിയാല്‍, ഇപ്പോഴത്തെ ഭൂകമ്പത്തില്‍ അവിടെ സംഭരിക്കപ്പെട്ടതില്‍ നാലോ അഞ്ചോ ശതമാനം ഊര്‍ജം മാത്രമേ സ്വതന്ത്രമാക്കപ്പെട്ടിട്ടുള്ളൂ  അദ്ദേഹം പറഞ്ഞു. 


ശനിയാഴ്ചത്തെ ഭൂകമ്പത്തില്‍ ചെറിയ ആണവസ്‌ഫോടനങ്ങളിലുണ്ടാകുന്നത്ര ഊര്‍ജം (ഏതാണ്ട് 10 കോടി ടണ്‍ ടിഎന്‍ടി) മോചിപ്പിക്കപ്പെട്ടതായി, ഖരക്പൂര്‍ ഐഐടിയിലെ ഭൗമശാസ്ത്രജ്ഞന്‍ പ്രൊഫ.ശങ്കര്‍ കുമാര്‍ പറഞ്ഞു. ഹിമാലയന്‍ മേഖലയിലെ ഭൂകമ്പങ്ങളെക്കുറിച്ച് പഠനം നടത്തുന്ന ഗവേഷകനാണ് അദ്ദേഹം.


ഇടത്തരം തോതില്‍ മാത്രമേ ഇപ്പോഴത്തെ ഭൂകമ്പത്തില്‍ ഊര്‍ജം സ്വതന്ത്രമാക്കപ്പെട്ടിട്ടുള്ളൂ. ഹിന്ദുക്കൂഷ് മുതല്‍ അരുണാചല്‍ പ്രദേശ് വരെ നീളുന്ന, 2500 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മേഖലയാണിത്. റിക്ടര്‍ സ്‌കെയിലില്‍ 9 വരെ തീവ്രതയുള്ള ഭൂകമ്പങ്ങള്‍ ഇവിടെ ഉണ്ടാകാം  പ്രൊഫ.കുമാര്‍ അറിയിച്ചു. 


മറ്റൊരു കോണിലൂടെ ചിന്തിച്ചാല്‍, 7.9 തീവ്രതയുള്ള ഭൂകമ്പമേ ഉണ്ടായുള്ളൂ എന്നത് ഭാഗ്യമാണ്. 9 തീവ്രതയുള്ള ഭൂകമ്പം വഴി സര്‍വനാശം സംഭവിക്കുന്നതിലും നല്ലത് 7.9 തീവ്രതയുള്ള കുറെ ഭൂകമ്പങ്ങളുണ്ടാവുകയാണ്  അദ്ദേഹം പറഞ്ഞു. 


ഭൂകമ്പവേളയില്‍ സ്വതന്ത്രമാകുന്ന ഊര്‍ജത്തിന്റെ തോതനുസരിച്ചാണ് നാശനഷ്ടങ്ങളുണ്ടാകുന്നത്. ഊര്‍ജം മോചിപ്പിക്കപ്പെടുന്നതിന്റെ തോത് വെച്ച് നോക്കിയാല്‍, 9 തീവ്രതയുള്ള ഒരു ഭൂകമ്പം ഉണ്ടാകുന്നത് ഒഴിവാക്കാന്‍ നാല്‍പ്പതോ അമ്പതോ 7.9 തീവ്രതയുള്ള നല്‍പ്പതോ അമ്പതോ ഭൂകമ്പങ്ങളുണ്ടാകണം! അവിടെയാണ് പ്രശ്‌നം  പ്രൊഫ.കുമാര്‍ അറിയിച്ചു. 


റിക്ടര്‍ സ്‌കെയിലില്‍ 8 തീവ്രത രേഖപ്പെടുന്ന ഭൂകമ്പത്തിന്റെ ഏതാണ്ട് 32 മടങ്ങ് വിനാശകാരിയായിരിക്കും തീവ്രത 9 രേഖപ്പെടുത്തുന്ന ഭൂകമ്പം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1