4/16/2015

ഉജ്വല പ്രസംഗങ്ങളില്‍ ഇനി ഇതാണ് ഒന്നാമന്‍

ഇന്ത്യയെ സമര്‍ഥ ഇന്ത്യയാക്കും; നരേന്ദ്രമോദിയുടെ പ്രഖ്യാപനം



അക്ഷരാര്‍ഥത്തില്‍ മിനി ഇന്ത്യയായി മാറിയ റീക്കോ കൊളീസിയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു - സ്കാം (അഴിമതി) ഇന്ത്യയെ സ്കില്‍ (സമര്‍ഥ) ഇന്ത്യ ആക്കും. ''2030 ആകുമ്പോഴേക്കും ലോകത്തിലെ ഏറ്റവും വലിയ തൊഴില്‍ വൈദഗ്ധ്യമുള്ളവരുടെ നാടാകും ഭാരതം. തൊഴില്‍ അന്വേഷിച്ചു നടക്കുന്നവരില്‍നിന്ന് തൊഴില്‍ദാതാക്കളുടെ നാടായി ഇന്ത്യയെ മാറ്റും. ഏതു തൊഴിലിനും അതിന്റേതായ മാന്യതയുണ്ടെന്ന് നമ്മുടെ ശക്തിയായ ചെറുപ്പക്കാരെ ബോധ്യപ്പെടുത്തും.

ഇന്ത്യയും കാനഡയും ഒന്നിച്ചുനിന്നാല്‍- ഒന്നാലോചിച്ചുനോക്കൂ, ലോകത്തിലെ എത്ര വലിയ ശക്തിയാകുമെന്ന് അറിയാമോ എന്ന പ്രഖ്യാപനത്തോടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന്റെയും നാട്ടാരുടെയും മനംകവര്‍ന്നു. ഒരു മണിക്കൂറും പത്തു മിനിറ്റോളവും നീണ്ട പ്രസംഗം പതിനായിരത്തോളം വരുന്ന സദസ് ഒന്നടങ്കം ആസ്വദിച്ചതിന്റെ തെളിവായി ഇടതടവില്ലാതെ മോദിക്കു ലഭിച്ച കരഘോഷവും ആര്‍പ്പുവിളികളും. കനേഡിയന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പറുടെ സാന്നിധ്യത്തിലൂടെ റീക്കോ കൊളീസിയത്തിലെ പൊതുസ്വീകരണം ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്ക്വയറിലെയും സിഡ്നിയിലെ ഓള്‍ഫോണ്‍സ് അരീനയിലെയും ചടങ്ങുകളെ നിഷ്പ്രഭമാക്കി.

പ്രിയ സുഹൃത്ത് സ്റ്റീഫന്‍ ഹാര്‍പര്‍ജി, ലൊറെയ്ന്‍ ഹാര്‍പര്‍ജി എന്ന അഭിസംബോധന നടത്തിയപ്പോള്‍ തന്നെ കയ്യടിക്കു തുടക്കമായി. പഞ്ചാബില്‍നിന്നുള്ളവര്‍ക്ക് പുതുവല്‍സര ആശംസ നേര്‍ന്നു സംസാരിച്ചു തുടങ്ങിയ നരേന്ദ്ര മോദി ഗുജറാത്തിയില്‍ ഖേം ചോ (സുഖമാണോ) എന്ന് ചോദിച്ചുമാണ് കത്തിക്കയറിയത്.  മോദി, മോദി, മോദി മുദ്രാവാക്യങ്ങള്‍ മുഴക്കിയും ആര്‍പ്പുവിളിച്ചും കയ്യടിച്ചുമാണ് ഓരോ വരികളെയും പ്രോല്‍സാഹിപ്പിച്ചത്. കാനഡയെക്കുറിച്ചും സ്റ്റീഫന്‍ ഹാര്‍പറിനെക്കുറിച്ചും പറഞ്ഞപ്പോഴൊക്കെ ഹാര്‍പര്‍, ഹാര്‍പര്‍, ഹാര്‍പര്‍ വിളികളും മുഴങ്ങി.

ലോകം മുഴുവന്‍ അകറ്റി നിര്‍ത്തിയപ്പോഴും നരേന്ദ്ര മോദിയെയും ഗുജറാത്തിനെയും അംഗീകരിച്ചവരാണ് കാനഡ എന്ന സ്റ്റീഫന്‍ ഹാര്‍പറുടെ ഓര്‍മപ്പെടുത്തല്‍ സദസിന് ഹരംപകര്‍ന്നു. ഇരുനേതാക്കളുടെയും വരവിനു മുന്‍പ് പ്രസംഗിച്ച പ്രതിരോധ, പൌരത്വകാര്യ മന്ത്രി ജയ്സണ്‍ കെനിയും ഇക്കാര്യം സൂചിപ്പിക്കുകയും ലോകത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയംകുറിച്ച മോദിക്കൊപ്പം ആഘോഷത്തിനുള്ള രാവാണിതെന്നും പറഞ്ഞു.

പൊതുതിരഞ്ഞെടുപ്പ് വര്‍ഷത്തില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കുകയാണു സ്റ്റീഫന്‍ ഹാര്‍പറുടെയും മന്ത്രിമാരുടെയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിമാരുടെയും മുഴുനീള സാന്നിധ്യത്തിനും മോദി പ്രശംസയ്ക്കും കാരണമെന്നു വിലയിരുത്തപ്പെടുന്നു. ഹാര്‍പറുടെ പത്നി ലൊറെയ്ന്‍ എത്തിയതുതന്നെ സാരി ധരിച്ചാണ്. ലേബര്‍ പാര്‍ട്ടിക്കാരായ ഒന്റാരിയോ പ്രവിശ്യാ പ്രീമിയര്‍ കാത്ലിന്‍ വിന്നും മന്ത്രിയും ഇന്ത്യന്‍ വംശജയുമായ ദീപിക ദമെര്‍ലെയും പങ്കെടുത്തു.

മോദിയുടെ ഹിന്ദിയിലുള്ള പ്രസംഗത്തിലുടനീളം ഇന്ത്യയുടെ കരുത്തായിരുന്നു പ്രകീര്‍ത്തിക്കപ്പെട്ടത്, രാഷ്ട്രീയ അമ്പുകള്‍ തൊടുക്കാനും മറന്നില്ല. ഇന്ത്യയില്‍നിന്ന് കാനഡയില്‍ എത്താന്‍ 16- 20 മണിക്കൂര്‍ പറന്നാല്‍ മതി, പക്ഷേ ഒരു പ്രധാനമന്ത്രി എത്താന്‍ 42 വര്‍ഷം വേണ്ടിവന്നു. ഇതിനിടെ ബഹിരാകാശത്ത് വച്ചുപോലും ഇന്ത്യയും കാനഡയും കണ്ടുമുട്ടി. നാല്‍പത്തിരണ്ട് വര്‍ഷം കൊണ്ട് ചെയ്യാന്‍ പറ്റാതിരുന്നത് 10 മാസംകൊണ്ട് ഞാന്‍ ചെയ്തു. യെമനില്‍ കുടുങ്ങിയ ഒട്ടേറെപ്പോരെ ഇന്ത്യ രക്ഷിച്ചു, അതു പാസ്പോര്‍ട്ടിന്റെ നിറം നോക്കിയായിരുന്നില്ല. ആര്‍ക്കെങ്കിലും പ്രതിസന്ധിയുണ്ടാകുമ്പോള്‍ ഇന്ത്യ അവിടെയുണ്ടാകും.

പത്തു മാസംമുന്‍പ് സര്‍ക്കാര്‍ മാറി, പിന്നെ മാറിയത് ജനങ്ങളാണ്. പാവങ്ങളുടെ പ്രയോജനാര്‍ഥം ഇന്ദിരാ ഗാന്ധി ബാങ്കുകളെ ദേശസാല്‍ക്കരിച്ചെങ്കിലും ജനസംഖ്യയില്‍ 40 ശതമാനം ബാങ്കുകളുടെ പടിപോലും കണ്ടിട്ടില്ല. പണ്ടൊക്കെ ബാങ്ക് ഉദ്യോഗസ്ഥര്‍ മുഖം ഉയര്‍ത്തിപോലും നോക്കാറില്ലായിരുന്നു. പക്ഷേ മനുഷ്യര്‍ക്കൊപ്പം ബാങ്കുകാരും മാറി. ഇതേ ആളുകള്‍ ഗ്രാമഗ്രാമാന്തരങ്ങളില്‍ നാല്‍പതു കോടിയോളം വീടുകളില്‍ കയറുന്നതിനു നാം സാക്ഷ്യംവഹിച്ചു. സീറോ ബാലന്‍സ് അക്കൌണ്ട് തുറക്കാന്‍ അവര്‍ക്കു മടിയായിരുന്നു. പക്ഷേ ഈ സംരംഭത്തിലൂടെ 48000 കോടിയാണ് ബാങ്കുകളിലെത്തിയത്. പാവങ്ങളുടെ സമ്പന്നതയാണ് ഇതിലൂടെ കണ്ടെത്താനായത്. വിമാനത്താവളത്തില്‍ ഇറങ്ങുമ്പോള്‍ പ്രവാസികളുടെ മനസില്‍ ആദ്യം തോന്നുന്നത് നമ്മുടെ നാട് എത്ര വൃത്തിഹീനമാണെന്നാണ്. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ സുഹൃത്തുക്കള്‍ക്കൊപ്പം വൃത്തിയാക്കാനിറങ്ങിയപ്പോള്‍ ഒരു പാര്‍ക്കാണുണ്ടായത്. സര്‍ക്കാരല്ല ജനങ്ങളാണ് ഇതൊക്കെ ചെയ്തത്. ഗംഗാ നദി വൃത്തിയാക്കാന്‍ രണ്ടു പെണ്‍കുട്ടികളാണ് തുടക്കമിട്ടത്. ടോയ്ലറ്റിന്റെ kkകാര്യമൊക്കെയാണോ പ്രധാനമന്ത്രി പറയുന്നതെന്നു പരിഹസിച്ചവരുണ്ട്. ഇത്തരത്തില്‍ ചെറിയ കാര്യങ്ങള്‍ ചെയ്തെങ്കിലെ വലിയ മാറ്റങ്ങള്‍ വരുത്താനാവൂ.
ചൊവ്വ പര്യവേഷണം ആദ്യ തവണ തന്നെ വിജയിപ്പിച്ച ആദ്യ രാജ്യമാണ് ഇന്ത്യയെന്നു മോദി ചൂണ്ടിക്കാട്ടി. ഒരു ഹോളിവുഡ് സിനിമ നിര്‍മിക്കുന്നതിനെക്കാള്‍ കുറഞ്ഞ ചെലവിലാണ് ഇതു സാധ്യമാക്കിയത്. നാട്ടില്‍ ഓട്ടോയ്ക്ക് പോലും കിലോമീറ്ററിനു പത്തു രൂപയാണ് നിരക്കെങ്കില്‍ ചൊവ്വാ ദൌത്യത്തിന് വേണ്ടിവന്നത് കിലോമീറ്ററിനു ഏഴ് രൂപ മാത്രം. ഇതാണ് ഇന്ത്യയുടെ വൈദഗ്ധ്യം. ഗൂഗിളും മൈക്രോസോഫ്റ്റും എംപി3യും ഒക്കെ ഉണ്ടായത് ഇന്ത്യയിലല്ലെങ്കിലും ഇന്ത്യക്കാരുടെ ബുദ്ധിയാണ് പലതിന്റെയും പിന്നില്‍. ഇതു മാറ്റി, ഇന്ത്യയില്‍തന്നെ ശാസ്ത്ര, സാങ്കേതിക, വിവരസാങ്കേതിക മേഖലകളില്‍ വിപ്ളവകരമായ കണ്ടെത്തലുകള്‍ക്ക് ചെറുപ്പക്കാര്‍ക്ക് അവസരമൊരുക്കും.

മുന്തിയ ഹോട്ടലില്‍ ഭക്ഷണത്തിന് രണ്ടായിരം രൂപ മുടക്കാന്‍ മടിയില്ലാത്തവര്‍ക്ക് എന്തിനാണ് പാചകവാതക സബ്സിഡി? 400 രൂപയുടെ സബ്സിഡിക്കായി മന്ത്രിമാരും എംപിമാരും എംഎല്‍എമാരുമെല്ലാം കാത്തുകിടക്കുന്നു. എന്താ സബ്സിഡി പാചകവാതകം കൊണ്ടുള്ള ഭക്ഷണത്തിനു രുചി കൂടുതലാണോ? എന്റെ ഈ ചിന്തകള്‍ പുറത്തേക്കുവന്നതിലാകണം നാലു ലക്ഷം സമ്പന്നര്‍ സബ്സിഡി ഉപേക്ഷിച്ചു, ഇതിലൂടെ ലാഭിക്കാനായത് 200 കോടി രൂപയാണ്. ഇതൊന്നും മോദി ചെയ്തതല്ല, രാജ്യത്തെ പാവങ്ങള്‍ മുന്നിട്ടിറങ്ങിയതിലൂടെ സാധ്യമായതാണ്. ഈ തുക പാവങ്ങളുടെ വീട്ടില്‍ പാചകവാതകം ഉപയോഗിക്കുന്നതിനായാകും പ്രയോജനപ്പെടുത്തുക.

പുനരുപയോഗ ഊര്‍ജ ഉല്‍പാദനമാണ് ഇന്ത്യയുടെ ലക്ഷ്യം. ആണവോര്‍ജമാണ് ഇതിനു ഏറ്റവും പറ്റിയതെന്ന തിരിച്ചറിവിലാണ് കാനഡയില്‍നിന്ന് 2100 കോടിയുടെ യുറേനിയം ഇറക്കുമതി ചെയ്യുന്നത്. ബോംബ് ഉണ്ടാക്കുന്നവനെ ആരും തടയുന്നില്ല. നമ്മുടേത് ഗാന്ധിയുടെ നാടാണ്. ആക്രമണം നമ്മുടെ ലക്ഷ്യമല്ല. ശാന്തിയുടെയും സമാധാനത്തിന്റെയും വക്താക്കളാണ് നമ്മള്‍. ആഗോള താപനത്തെക്കുറിച്ച് എസി മുറിയില്‍ ഇരുന്ന് സംസാരിക്കുകയല്ല നമ്മള്‍ ചെയ്യുന്നത്, പകരം ആണവോര്‍ജത്തില്‍നിന്നും സൌരോര്‍ജത്തില്‍നിന്നും 100 ജിഗാവാട്ട് വീതവും കാറ്റില്‍നിന്നു 75 ജിഗാവാട്ടും വൈദ്യുതി ഉല്‍പാദനം വര്‍ധിപ്പിച്ച് മാതൃക കാട്ടുകയാണ്. ഒരു വര്‍ഷംമുന്‍പ് 350 രൂപയായിരുന്ന എല്‍ഇഡി ബള്‍ബുകള്‍ക്ക് ഈ സര്‍ക്കാരിന്റെ കാലത്ത് 85 രൂപയെ ഉള്ളൂ.

ഗുജറാത്ത് പോലൊരു സംസ്ഥാനം നടത്തിയ വൈബ്രന്റ് ഗുജറാത്ത് സംരംഭത്തില്‍ 2003 മുതല്‍ പങ്കാളിയായ വികസിത രാജ്യമാണ് കാനഡ. ആ സ്നേഹബന്ധം ഇന്നും തുടരുന്നു. ഇന്നലെ ഇവിടെ എത്തിയ ഞാന്‍, നാളെ പോകും. പക്ഷേ കാനഡയുടെ സ്നേഹം ഒരിക്കലും മറക്കാനാവില്ല. ഈ അംഗീകാരം നരേന്ദ്ര മോദിയുടേതല്ല, 125 കോടി ജനങ്ങള്‍ക്കുള്ളതാണ്. കാനഡയില്‍ ഇന്ത്യക്കാര്‍ക്കു ലഭിക്കുന്ന അംഗീകാരം മോദി ഉണ്ടാക്കിയതല്ല, നിങ്ങള്‍ നേടിയെടുത്തതാണ്. തിരഞ്ഞെടുപ്പ് വിജയം നാട്ടില്‍ ആയിരുന്നെങ്കിലും ആഘോഷവും മധുരവിതരണവും ഇവിടെയായിരുന്നു. അവിടെ പകലായിരുന്നെങ്കില്‍ ഇവിടെ രാത്രി ആയിരുന്നെന്നു മാത്രം.

സകല പ്രശ്നങ്ങള്‍ക്കും പരിഹാരം വികസനമാണ്. ഇന്ത്യയ്ക്ക് ശക്തിയുണ്ട്, അവസരമാണ് ഇല്ലാത്തത്. കഴിഞ്ഞ് പത്തു വര്‍ഷം ദിവസേന രണ്ടു കിലോമീറ്റര്‍ വീതമായിരുന്നു റോഡ് വികസിപ്പിച്ചിരുന്നതെങ്കില്‍ കഴിഞ്ഞ പത്തുമാസം അതു 11 കിലോമീറ്റര്‍ വീതമായിരുന്നു. ഭാരതത്തിന്റെ ഏറ്റവും വലിയ സമ്പത്ത് എന്താണ് എന്ന ചോദ്യത്തിന് മോദി, മോദി, മോദി എന്ന് സദസ് പ്രതികരിച്ചെങ്കിലും അതു മോദിയല്ല, നമ്മുടെ ജനസമ്പത്താണ് എന്നായിരുന്നു മറുപടി. ഇത്തരത്തില്‍ ഓരോ ചോദ്യത്തിനും ജനം മോദി എന്നു മറുപടി പറഞ്ഞത് പ്രധാനമന്ത്രി ആസ്വദിച്ചെങ്കിലും ഒരു നിമിഷത്തെ നിശബ്ദതയ്ക്കുശേഷം ഓരോന്നിനും മറുപടി പറയുന്നതായിരുന്നു ശൈലി. സ്റ്റേഡിയത്തിലെ നാലു വശങ്ങളിലേക്കും തിരിയുന്ന തരത്തിലായിരുന്നു പ്രസംഗപീഠം ക്രമീകരിച്ചിരുന്നതെന്നിനാല്‍ എല്ലാവര്‍ക്കും മോദിയെ മുഖാമുഖം കാണാനായി. സംഗീത, നൃത്തപരിപാടികളുമായി രണ്ടര മണിക്കൂറോളം നീണ്ട സംസ്കാരിക പരിപാടിയില്‍ ബോളിവുഡ് ഗായകന്‍ സുഖ് വീന്ദര്‍ സിങ് ജയ് ഹോയുമായി എത്തിയതും താരപ്രഭയേകി.

വ്യാഴാഴ്ച രാവിലെ ടൊറന്റോയില്‍ ഔദ്യോഗിക പരിപാടികള്‍ക്കും കൂടിക്കാഴ്ചകള്‍ക്കുംശേഷം വാന്‍കൂവറിലേക്കു പോകുന്ന നരേന്ദ്ര മോദി അവിടെ ഹൈന്ദവ- സിഖ് ക്ഷേത്രങ്ങളും സന്ദര്‍ശിക്കും. സ്റ്റീഫന്‍ ഹാര്‍പര്‍ ഒരുക്കുന്ന വിരുന്നിലും പങ്കെടുത്താണ് നാട്ടിലേക്കു മടക്കം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1