വിവാഹസല്‍ക്കാരത്തില്‍ അവസാനം 'വിളമ്പി'യത് പച്ചക്കറി വിത്ത്‌കൊടുങ്ങൂര്‍: കൊടുങ്ങൂര്‍ ദേവീക്ഷേത്രത്തില്‍ നടന്ന വിവാഹത്തിനുശേഷം അതിഥികള്‍ക്ക് സദ്യക്കൊപ്പം പച്ചക്കറിവിത്തും നല്‍കി. കൊടുങ്ങൂര്‍, വെള്ളിയേടത്ത് സന്തോഷ്‌കുമാറിന്റേയും കുസുമകുമാരിയുടേയും മകള്‍ കൃഷ്ണപ്രിയ, ചിറക്കടവ് വള്ളിയില്‍ സനല്‍കുമാര്‍-ശ്രീകുമാരി ദമ്പതിമാരുടെ മകന്‍ വൈശാഖ് എന്നിവരുടെ വിവാഹസദ്യക്കൊടുവിലാണ് പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തത്.

സദ്യയുടെ അവസാനം അതിഥികള്‍ക്ക് ചെണ്ടും നാരങ്ങയും നല്‍കുന്ന പതിവുണ്ട്. ഇതിനുപകരമാണ് ചെറിയ പ്ലാസ്റ്റിക് കൂടിലാക്കി പാവയ്ക്ക, ചീര, പയര്‍ തുടങ്ങിയവയുടെ വിത്തുകള്‍ നല്‍കിയത്. വധുവിന്റെ അച്ഛന്റെ പ്രത്യേക താല്‍പര്യപ്രകാരമായിരുന്നു ഇത്. വിഷരഹിത പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുകയായിരുന്നു ലക്ഷ്യം.