നളന്ദ: ബി.ജെ.പി സര്‍ക്കാരുകള്‍ എവിടെയൊക്കെ ഉണ്ടോ അവിടെയെല്ലാം പിന്നോക്ക വിഭാഗങ്ങള്‍ക്ക് സംവരണം ഉണ്ടാകുമെന്നും സംവരണത്തില്‍ തന്റെ സര്‍ക്കാര്‍ വെള്ളം ചേര്‍ക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിലെ നളന്ദയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് അംബ്ദേക്കര്‍ നല്‍കിയ അവകാശങ്ങള്‍ എന്റെ സര്‍ക്കാര്‍ ഇല്ലാതാക്കില്ല. മോദി വ്യക്തമാക്കി.
താന്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ജാതിയില്‍പ്പെട്ടവനാണ്. അതിനാല്‍തന്നെ ലാലുപ്രസാദിനും നിതീഷ് കുമാറിനും അത് ദഹിക്കില്ല. പ്രധാനമന്ത്രി പറഞ്ഞു.
അടുത്ത മൂന്നു ഘട്ടം തിരഞ്ഞെടുപ്പിലും ജാതി സമവാക്യങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ളതിനാലാണ് മോദി വീണ്ടും സംവരണവും ജാതിയും പ്രചാരണ വിഷയമാക്കുന്നത്.
സംവരണം പൊളിച്ചെഴുതണമെന്ന ആവശ്യത്തിന് താന്‍ അനുകൂലമാണെന്ന ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗവതിന്റെ അടുത്തിടെയുണ്ടായ പ്രസ്താവന ബിഹാറില്‍ ബി.ജെ.പിയെ അല്‍പം പരുങ്ങലിലാക്കിയിരുന്നു.
എന്നാല്‍ രണ്ടു ദിവസത്തിന് ശേഷം ഒരു അഭിമുഖത്തില്‍ താന്‍ സംവരണത്തിന് എതിരല്ലെന്നും എന്നാല്‍ സംവരണത്തിന് അര്‍ഹരായ പലര്‍ക്കും അതിന്റെ ഗുണം കിട്ടുന്നില്ലെന്നാണ് ഉദ്ദേശിച്ചതെന്നും മോഹന്‍ ഭഗവത് വ്യക്തമാക്കിയിരുന്നു.