8/18/2015

പ്രതീക്ഷയുണര്‍ത്തുന്ന സന്ദര്‍ശനംമുഖപ്രസംഗം

പ്രതീക്ഷയുണര്‍ത്തുന്ന സന്ദര്‍ശനംമുഖപ്രസംഗം ട ട ട+

മാത്രുഭുമി
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടുദിവസത്തെ യു.എ.ഇ. സന്ദര്‍ശനത്തിന് ചരിത്രപരമായ പ്രാധാന്യമുണ്ട്. സാമ്പത്തികവും തന്ത്രപരവുമായ മാനങ്ങളുള്ള ഈ സന്ദര്‍ശനം യു.എ.ഇ. ഉള്‍പ്പെടെയുള്ള പേര്‍ഷ്യന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴിലെടുക്കുന്ന ലക്ഷക്കണക്കിനുവരുന്ന ഇന്ത്യക്കാര്‍ക്കും ആഹ്ലാദകരമാണ്. സാധാരണക്കാരായ ഇന്ത്യക്കാര്‍ക്ക് തൊഴിലവസരം നല്‍കുകയും വിദേശനാണ്യം നേടിത്തരുകയും ചെയ്യുന്ന രാജ്യം മാത്രമല്ല ഇന്ത്യക്ക് യു.എ.ഇ. ഇന്ത്യയുടെ ഏറ്റവുംവലിയ മൂന്നാമത്തെ വ്യാപാരപങ്കാളിയാണ് ആ രാജ്യം. യു.എ.ഇ.യുടെ രണ്ടാമത്തെ വലിയ വ്യാപാരപങ്കാളിരാജ്യം ഇന്ത്യയുമാണ്. എന്നിട്ടും കഴിഞ്ഞ മൂന്നുപതിറ്റാണ്ടില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി അവിടം സന്ദര്‍ശിക്കുന്നത്. 1981ല്‍ ഇന്ദിരാഗാന്ധി നടത്തിയ സന്ദര്‍ശനത്തിനുശേഷം മറ്റൊരു പ്രധാനമന്ത്രിയും യു.എ.ഇ.യിലേക്കു പോയിട്ടില്ല. ഒരു ഇസ്ലാമികരാജ്യത്തേക്കു മോദി നടത്തുന്ന ഈ ആദ്യസന്ദര്‍ശനം വ്യാപാരബന്ധം മെച്ചപ്പെടുത്തുന്നതിനും ഇന്ധനലഭ്യത ഉറപ്പാക്കുന്നതിനും സഹായിക്കുന്നതിനൊപ്പം പ്രവാസിസമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍കൂടി ഉപകാരപ്പെട്ടാല്‍ സാര്‍ഥകമായി.

ഇന്ത്യന്‍ തൊഴിലാളികള്‍ താമസിക്കുന്ന അനേകം ലേബര്‍ ക്യാമ്പുകളിലൊന്ന് സന്ദര്‍ശിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം അത്യന്തം ശ്ലാഘനീയമാണ്. പ്രവാസിവ്യവസായികളെ മാത്രമല്ല യഥാര്‍ഥ ഇന്ത്യയുടെ പ്രതിനിധികളായ തൊഴിലാളികളെയും കാണാന്‍ തയ്യാറാകുന്നതിലൂടെ പ്രധാനമന്ത്രി പ്രതീക്ഷയുണര്‍ത്തുന്ന സന്ദേശമാണു നല്‍കുന്നത്. ദയനീയമായ തൊഴില്‍സാഹചര്യങ്ങളും തൊഴില്‍ചൂഷണവും ഇടനിലക്കാരുടെ തട്ടിപ്പുമെല്ലാം നേരിടുന്ന പാവപ്പെട്ട തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കണ്ടും കേട്ടുമറിയാനും അതനുസരിച്ച് അവരുടെ നിലമെച്ചപ്പെടുത്താനും പ്രധാനമന്ത്രിക്കു കഴിയണം. നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതുപോലെതന്നെ പ്രധാനമാണ് കേരളത്തെപ്പോലുള്ള സംസ്ഥാനങ്ങളുടെ സാമ്പത്തികനില താങ്ങിനിര്‍ത്തുന്ന തൊഴില്‍പ്രവാസികളുടെ ജീവിതം മെച്ചപ്പെടുത്തലും.

അബുദാബിയിലെ വലിയ പള്ളിയും അവിടെയുള്ള ശൈഖ് സായിദിന്റെ ഖബറിടവും സന്ദര്‍ശിച്ചതിലൂടെ നരേന്ദ്രമോദി പ്രധാനമന്ത്രിയെന്ന നിലയിലുള്ള തന്റെ സമീപനവ്യത്യസ്തതയാണു വെളിപ്പെടുത്തുന്നത്. യു.എ.ഇ.യുമായി മാത്രമല്ല മറ്റു ഗള്‍ഫ് രാജ്യങ്ങളുമായും ബന്ധം െമച്ചപ്പെടുത്താനുള്ള ഇന്ത്യയുടെ ആഗ്രഹം അതില്‍ തെളിഞ്ഞുകാണാം. പ്രവാസികാര്യവും എണ്ണവ്യവസായവുമൊഴിച്ചുള്ള വിഷയങ്ങളില്‍ കുറച്ചുകാലമായി ഇന്ത്യ പ്രകടിപ്പിച്ചിരുന്ന ഉദാസീനതയ്ക്കാണ് ഈ ഹ്രസ്വസന്ദര്‍ശനം മാറ്റംവരുത്തുന്നത്. ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ഭീഷണി ഇന്ത്യയിലേക്കും നീളുന്നതിന്റെ പശ്ചാത്തലത്തില്‍വേണം ഈ നയപരിവര്‍ത്തനത്തെ കാണേണ്ടത്. ഇന്ത്യക്ക് ചരിത്രപരമായ സുദീര്‍ഘബന്ധമുള്ള അറബിലോകവുമായുള്ള ഈ പുതിയ അടുപ്പം, അവിടെക്കഴിഞ്ഞ് നാടിനെ ബലപ്പെടുത്തുന്ന തൊഴിലാളികളുള്‍െപ്പടെയുള്ള ഇന്ത്യക്കാരുടെ ജീവിതത്തിന് ആശ്വാസമേകിയാല്‍ തീര്‍ച്ചയായും നയതന്ത്രവിജയമാണ്, രാഷ്ട്രീയവിജയവും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1