7/04/2015

അഞ്ചു പകലും രാത്രിയും നിര്‍ത്താതെ പറന്നു

ചരിത്രംകുറിച്ച് സോളാര്‍ ഇംപള്‍സ്2
  അഞ്ചു പകലും രാത്രിയും നിര്‍ത്താതെ പറന്നു


ഹാവായില്‍ ഹോണലുലുവിന് സമീപത്തെ കലേയിലോവ എയര്‍പോര്‍ട്ടിലേക്ക് എത്തുന്ന സോളാര്‍ ഇംപള്‍സ് 2 സൗരവിമാനം.ചിത്രം: കഫദഷ ഝഫല്‍യവവദഴപ/അഛ


അബുദാബി: അഞ്ചു പകലും അഞ്ചു രാത്രിയും നിര്‍ത്താതെയുള്ള യാത്ര. പസഫിക് മഹാസമുദ്രം കുറുകെ കടക്കാന്‍ 8,171 കി.മീറ്ററായിരുന്നു സൗരോര്‍ജംമാത്രം ഉപയോഗിച്ച സോളാര്‍ ഇംപള്‍സിന്റെ ലക്ഷ്യം. അത് വിജയകരമായി പൂര്‍ത്തിയാക്കിയ വിമാനം ചരിത്രത്തിലേക്കും പറന്നുകയറി.

ജപ്പാനില്‍നിന്ന് ഹവായിലേക്കായിരുന്നു ആ യാത്ര. ലോക വൈമാനികചരിത്രത്തില്‍ നാഴികക്കല്ലായിമാറിയ സോളാര്‍ ഇംപള്‍സ് രണ്ടിന്റെ ഈ യാത്ര സൗരോര്‍ജ വിമാനയാത്രയുടെ ചരിത്രത്തില്‍ ഏറ്റവും ദൈര്‍ഘ്യമേറിയതായി. പരമ്പരാഗത ഇന്ധനം ഒരു തുള്ളിപോലുമില്ലാതെ യു.എ.ഇ.സമയം രാത്രി എട്ടോടെയായിരുന്നു ഈ ചരിത്രയാത്ര ഹാവായില്‍ ഹോണലുലുവിന് സമീപത്തെ കലേയിലോവ എയര്‍പോര്‍ട്ടില്‍ അവസാനിപ്പിച്ചത്.

ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു സോളാര്‍ ഇംപള്‍സ് വിമാനത്തിന്റെ യാത്രകളെല്ലാം. സൗരോര്‍ജ വിമാനമെന്ന ആശയം നിര്‍മാതാക്കളും പൈലറ്റുമാരായ ആന്‍ഡ്രെ ബോഷ്ബര്‍ഗിനും ബര്‍ട്രാന്‍ഡ് പിക്കാഡിനും പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാന്‍ പത്തു വര്‍ഷത്തോളമെടുത്തു. നൂറ്റിയമ്പതോളം അംഗങ്ങളാണ് സോളാര്‍ ഇംപള്‍സിന്റെ നിര്‍മാണഘട്ടങ്ങളിലെല്ലാം കൂടെനിന്നത്.

സ്വിറ്റ്‌സര്‍ലാന്‍ഡില്‍ മൊട്ടിട്ട സോളാര്‍ ഇംപള്‍സ് എന്ന ആശയത്തിന്റെ പൂര്‍ണ ആവിഷ്‌കാരം അബുദാബിയിലാണ് നടന്നത്. അബുദാബി അല്‍ ബതീന്‍ എക്‌സിക്യൂട്ടീവ് വിമനത്താവളത്തില്‍നിന്ന് മാര്‍ച്ച് ഒന്‍പതിനാണ് സോളാര്‍ ഇംപള്‍സിന്റെ ലോക യാത്രയ്ക്ക് തുടക്കമാവുന്നത്. 


ചരിത്രംകുറിച്ച് കലേയിലോവ എയര്‍പോര്‍ട്ടിലിറങ്ങിയ സോളാര്‍ ഇംപള്‍സ് 2 വിമാനത്തില്‍നിന്ന് ജേതാക്കളായി പുറത്തുവരുന്ന ബര്‍ട്രാന്‍ഡ് പിക്കാഡും ആന്‍ഡ്രെ ബോഷ്ബര്‍ഗും. ചിത്രം: അഛ


കൃത്യമായ പദ്ധതികളോടെ ലോകയാത്രയ്ക്ക് തുടക്കം കുറിച്ച സോളാര്‍ ഇംപള്‍സിന്റെ ആദ്യഘട്ടം കാര്യമായ പ്രശ്‌നങ്ങള്‍ ഒന്നുമില്ലാതെയാണ് പൂര്‍ത്തിയാക്കിയത്. എന്നാല്‍ ചൈനയില്‍ നിന്ന് പസഫിക്കിന് കുറുകെ അമേരിക്കയിലേക്ക് യാത്രതിരിച്ച സോളാര്‍ ഇംപള്‍സിന് കാലാവസ്ഥയിലുണ്ടായ വെല്ലുവിളികള്‍ പ്രതിസന്ധിയായി.

ഇതേത്തുടര്‍ന്ന് വിമാനത്തിന് അപ്രതീക്ഷിതമായി ജപ്പാനില്‍ ലാന്‍ഡ് ചെയ്യേണ്ടിവന്നു. ആശങ്കാജനകമായ ദിവസങ്ങളായിരുന്നു പിന്നീട്. മഞ്ഞും തണുപ്പും കാറ്റുമുള്ള കാലാവസ്ഥ തുടര്‍ന്നതിനാല്‍ കൂടുതല്‍ ദിവസം വിമാനത്തിന് ജപ്പാനിലെ നഗോയ കേന്ദ്രത്തില്‍ പറക്കാന്‍ സാധിക്കാതെ കിടക്കേണ്ടിയും വന്നു. സോളാര്‍ ഇംപള്‍സിന്റെ ലോകയാത്രയെന്ന സ്വപ്‌നം ഒരു വര്‍ഷത്തോളം മാറ്റിവെയ്‌ക്കേണ്ടിവരുമോ എന്ന ആശങ്കപോലും പൈലറ്റുമാരായ ബോഷ്ബര്‍ഗും പിക്കാഡും പങ്കുെവച്ചിരുന്നു.

പൂര്‍ണ ആത്മവിശ്വാസത്തോടെയാണ് വിമാനത്തെ നയിക്കുന്നതെന്ന് പസഫിക് ദൗത്യം ഏറ്റെടുത്ത പൈലറ്റ് ആന്‍ഡ്രെ ബോഷ്ബര്‍ഗ് വിമാനത്തില്‍നിന്ന് നല്‍കിയ ഓണ്‍ലൈന്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. രാത്രി യാത്രകളില്‍ പൂര്‍ണചന്ദ്രനും ഗ്രഹങ്ങളുമാണ് കാഴ്ചകളെന്നും അദ്ദേഹം വ്യക്തമാക്കുന്നു.


ഹാവായില്‍ കലേയിലോവ എയര്‍പോര്‍ട്ടിലേക്ക് എത്തുന്ന സോളാര്‍ ഇംപള്‍സ് 2 സൗരവിമാനം. അഞ്ചുദിവസംകൊണ്ട് ജപ്പാനില്‍നിന്ന് ശാന്തസമുദ്രം കടന്ന് റിക്കോര്‍ഡ് സ്ഥാപിച്ചാണ് ഈ സൗരവിമാനം എത്തിയത്. ചിത്രം കടപ്പാട്: കഫദഷ ഝഫല്‍യവവദഴപ/അഛ


അഞ്ചു പകലും അഞ്ചു രാത്രിയും നീണ്ട യാത്രയില്‍ ഒരിക്കല്‍ പോലും ബാറ്ററിക്കോ എന്‍ജിനോ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് നേരിടേണ്ടി വന്നിട്ടില്ലായെന്നും ബോഷ്ബര്‍ഗ് വ്യക്തമാക്കി. അമേരിക്കയിലെ ഹവായ് കഴിഞ്ഞാല്‍ ഫിനിക്‌സ്, മിഡ് യു.എസ്.എ., ന്യൂയോര്‍ക്ക് സിറ്റി എന്നീ ലക്ഷ്യസ്ഥാനങ്ങള്‍ക്ക് ശേഷം അറ്റ്‌ലാന്റിക് സമുദ്രംമറികടന്ന് തെക്കന്‍ യൂറോപ്പോ വടക്കന്‍ ആഫ്രിക്കയോ വഴി വീണ്ടും സോളാര്‍ ഇംപള്‍സ് അബുദാബിയിലേക്ക് യാത്ര തിരിക്കും.

വേനല്‍ അവസാനത്തോടെ സോളാര്‍ ഇംപള്‍സ് അബുദാബിയില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തകര്‍ത്തത് 76 മണിക്കൂറിന്റെ റെക്കോഡ്
ആകാശത്തില്‍ തുടര്‍ച്ചയായി ഏറ്റവുംകൂടുതല്‍ സമയം പറന്ന വിമാനമെന്ന റെക്കോഡ് ഇതോടെ സോളാര്‍ ഇംപള്‍സ് രണ്ടിന് സ്വന്തമായി.


ഹാവായില്‍ കലേയിലോവ എയര്‍പോര്‍ട്ടിലേക്ക് എത്തുന്ന സോളാര്‍ ഇംപള്‍സ് 2 സൗരവിമാനം. ചിത്രം കടപ്പാട്: കഫദഷ ഝഫല്‍യവവദഴപ/അഛ


2006ല്‍ സ്റ്റീവ് ഫോസെറ്റ് എന്ന അമേരിക്കന്‍ പൈലറ്റ് 76 മണിക്കൂര്‍ തുടര്‍ച്ചയായി ആകാശത്തില്‍ പറന്ന റെക്കോഡാണ് സോളാര്‍ ഇംപള്‍സില്‍ ആന്‍ഡ്രെ ബോഷ്ബര്‍ഗ് കാറ്റില്‍ പറത്തിയത്.

സ്റ്റീവ് ഫൊസെറ്റ് വെര്‍ജിന്‍ അറ്റ്‌ലാന്റിക് ഗ്ലോബല്‍ ഫ്‌ലയര്‍ എന്ന ബലൂണ്‍ സംവിധാനത്തിലാണ് ഈ നേട്ടം കരസ്ഥമാക്കിയിരുന്നതെങ്കില്‍ പരമ്പരാഗത ഇന്ധനം ഒന്നും ഉപയോഗിക്കാതെ പൂര്‍ണമായും സൗരോര്‍ജത്തിലാണ് ബോഷ്ബര്‍ഗ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത് എന്നത് റെക്കോര്‍ഡിന് ഇരട്ടി മധുരം നല്‍കുന്നു.

സോളാര്‍ ഇംപള്‍സ് 5,663 കിലോമീറ്റര്‍ താണ്ടിയപ്പോഴാണ് 80 മണിക്കൂര്‍ എന്ന ലോക റെക്കോഡ് പിറന്നത്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1