7/20/2015

ഇന്ത്യന്‍ കാറുകള്‍ക്ക് വിധിയെഴുതാന്‍ ക്രാഷ് ടെസ്റ്റ് കേന്ദ്രം സജ്ജമായി

ഇന്ത്യന്‍ കാറുകള്‍ക്ക് വിധിയെഴുതാന്‍ ക്രാഷ് ടെസ്റ്റ് കേന്ദ്രം സജ്ജമായി 

ലോകത്തിലെ ഏറ്റവും വലിയ കാര്‍ വിപണികളിലൊന്നാണ് ഇന്ത്യ. എന്നാല്‍ ഇവിടെ പുറത്തിറങ്ങുന്ന കാറുകള്‍ സുരക്ഷിതമാണോ?
2013ല്‍ ആഗോള സുരക്ഷാ ഏജന്‍സിയായ ഗ്ലോബല്‍ എന്‍ക്യാപ് ഇതേക്കുറിച്ച് ഒരു പഠനം നടത്തി. ഇന്ത്യയില്‍ നിന്ന് അഞ്ച് കാറുകളുടെ രണ്ടു ബേസ് മോഡലുകള്‍ വീതം ജര്‍മനിയില്‍ എത്തിച്ചായിരുന്നു പരീക്ഷണം. ഇന്ത്യയിലെ പ്രധാന വാഹന നിര്‍മാതാക്കളും ക്രാഷ് ടെസ്റ്റ് വേദിയില്‍ സന്നിഹിതരായിരുന്നു.

ടെസ്റ്റ് റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതായിരുന്നു. പങ്കെടുത്ത ഒരു വാഹനത്തിനും വിജയിക്കാനായില്ല.ഹ്യുണ്ടായ് ഐ 10 ഇന്ത്യയില്‍ മാത്രമാണ് നിര്‍മ്മിച്ചിരുന്നത്. യൂറോപ്യന്‍ യൂണിയനിലേക്കുള്ള ഐ 10, ഗ്ലോബല്‍ എന്‍ക്യാപിന്റെ ഫൈവ് സ്റ്റാര്‍ സുരക്ഷാ റേറ്റിങ് നേടിയിരുന്നു. ചെന്നൈയിലെ പ്ലാന്റിലാണ് ഇതും നിര്‍മ്മിച്ചിരുന്നത്. ഇവിടെത്തന്നെ നിര്‍മ്മിച്ച ഇന്ത്യന്‍ വേര്‍ഷന്‍ ടെസ്റ്റില്‍ പരാജയപ്പെട്ടു. അതിനു ശേഷമാണ് കാര്‍ സുരക്ഷയ്ക്കായി ക്രാഷ് ടെസ്റ്റ് ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് ഇന്ത്യ ഗൗരവമായി ആലോചിച്ചു തുടങ്ങിയത്.
എന്നാല്‍ ക്രാഷ് ടെസ്റ്റിനായി ഇന്ത്യയില്‍ കേന്ദ്രം ഇല്ലാതിരുന്നത് ഇതു നടപ്പാക്കാന്‍ തടസ്സമായി. ഇപ്പോഴിതാ ആ തടസ്സവും നീങ്ങുകയാണ്. ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എ.ആര്‍.എ.ഐ.) പൂണെയ്ക്കടുത്ത് കാറുകളുടെ ക്രാഷ് ടെസ്റ്റിനായുള്ള കേന്ദ്രം തുടങ്ങിയിരിക്കുന്നു.

എ.ആര്‍.എ.ഐ. യുടെ ചകനിലുള്ള പാസീവ് സേഫ്റ്റി ലാബിനോടു ചേര്‍ന്നാണ് പുതിയ സംവിധാനം. 3.5 ടണ്‍ വഹിക്കാന്‍ കഴിയുന്ന ഇലക്ട്രിക് എസി മോട്ടോര്‍ സംവിധാനത്തോടെയാണ് കേന്ദ്രം സജ്ജമാക്കിയിരിക്കുന്നത്. വാഹനത്തെ 80 കിലോമീറ്റര്‍ വേഗത്തില്‍ മുന്നോട്ടു ചലിപ്പിക്കാന്‍ ഈ മോട്ടോറിനു കഴിയും. മണിക്കൂറില്‍ 48.3 കിലോമീറ്റര്‍ മുതല്‍ 53 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള ക്രാഷ് ടെസ്റ്റിന് ഇവിടെ സൗകര്യമുണ്ടാകും. ഫുള്‍ ഫ്രണ്ട് ക്രാഷ് ടെസ്റ്റ്, സൈഡ് ഇംപാക്ട് ടെസ്റ്റ്, ഓഫ്‌സെറ്റ് ഫ്രണ്ടല്‍ ക്രാഷ് ടെസ്റ്റ് എന്നിവയ്ക്കുള്ള സൗകര്യമാണ് കേന്ദ്രത്തില്‍ ഒരുക്കിയിട്ടുള്ളത്. 

സീറ്റ്, ഡോര്‍ ലോക്കുകള്‍, സീറ്റ് ബെല്‍റ്റ്, ലഗേജ് റീട്ടെന്‍ഷന്‍ എന്നിവ പരിശോധിക്കുന്നതിനും കേന്ദ്രത്തില്‍ സംവിധാനമുണ്ടായിരിക്കും. എയര്‍ബാഗ് ഇസിയു കാലിബ്രേഷന്‍ ടെസ്റ്റിനും സൗകര്യമുണ്ട്.കേന്ദ്രത്തില്‍ സ്ഥാപിച്ചിട്ടുള്ള ഹൈ സ്പീഡ് ക്യാമറ ടെസ്റ്റ് തത്സമയം ഷൂട്ട് ചെയ്യും. സെക്കന്‍ഡില്‍ 2000 ഫ്രെയിം വരെ ലഭിക്കുന്ന ക്യാമറയാണിത്. കേന്ദ്രം പ്രവര്‍ത്തനസജ്ജമായതോടെ ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന കാറുകള്‍ക്ക് ക്രാഷ് ടെസ്റ്റ് നിര്‍ബന്ധമാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ത്വരപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1