6/20/2014

ശബരിമല: അനിഷ്ടങ്ങള്‍ക്കു സാധ്യതയെന്നു ദേവപ്രശ്നം


ശബരിമല: അനിഷ്ടങ്ങള്‍ക്കു സാധ്യതയെന്നു ദേവപ്രശ്നം മനോരമ 20/6/14

 സ്വന്തം ലേഖകന്‍

  മാസപൂജയ്ക്ക് കൂടുതല്‍ ദിവസം നട തുറക്കേണ്ടെന്ന് ദേവപ്രശ്നം  

ദേവനും ദേവനുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ഭക്തര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സര്‍വത്ര ദോഷവും ശാസ്താവിന്റെയും ഭഗവതിയുടെയും കോപവും ഉള്ളതായി ശബരിമലയിയില്‍ നടന്ന ദേവപ്രശ്നത്തില്‍ കണ്ടെത്തി. രാശി വച്ചപ്പോള്‍ അഷ്ടമത്തില്‍ വ്യാഴവും സ്വര്‍ണം കമിഴ്ന്ന നിലയിലുമായിരുന്നു. അതിനാല്‍ ഗൌരവമായ ദോഷമാണ് കാണുന്നതെന്നു പ്രധാന ദൈവജ്ഞനായ ചെറുവള്ളി നാരായണന്‍ നമ്പൂതിരി പറഞ്ഞു.

രാശി വയ്ക്കാനായി പ്രാര്‍ഥനാപൂര്‍വം കുട്ടിയെ ഏല്‍പ്പിച്ചപ്പോള്‍ അതിന്റെ വസ്ത്രം അഴിഞ്ഞത് നിമിത്തമായി കാണണം. അത് അനിഷ്ട യോഗത്തെ കാണിക്കുന്നു.കേസ്, വഴക്ക്, ജയില്‍വാസം എ ന്നിവ ഉള്‍പ്പെടെയുള്ള അനിഷ്ടങ്ങള്‍ക്കു സാധ്യത കാണുന്നു. അ തിനാല്‍ ഇന്നുതന്നെ അടിയന്തര പരിഹാരം കാണണം. കൂട്ട പ്രാര്‍ഥനയും മഹാഗണപതി ഹോമവും മൃത്യുഞ്ജയ ഹോമവും പരിഹാരമായി നടത്താമെന്ന് തന്ത്രി കണ്ഠര് രാജീവര് നിര്‍ദേശിച്ചു. ദേവഹിതം നോക്കിയപ്പോള്‍ അത് മതിയാവുമെന്ന് കണ്ടു. താംബൂല ലക്ഷണമാണ് പിന്നീട് പരിഗണിച്ചത്. പൂര്‍വിക കാലത്ത് വിളക്ക് വച്ച് ആരാധിച്ചുവന്ന സ്ഥാനം ഇരുട്ടിലാണെന്നു കണ്ടു. ക്ഷേത്രം, ബിംബം എന്നിവയെപ്പറ്റി ചിന്തിച്ചതില്‍ അനുഗ്രഹ കലയ്ക്ക് കുറവുണ്ടായതായി തെളിഞ്ഞു.

പൂര്‍ണമായും ശുദ്ധമല്ലാത്ത വസ്തുക്കള്‍ ദേവന് അഭിഷേകത്തിനായി ഉപയോഗിക്കുന്നതായും തെളിഞ്ഞു. അഷ്ടാഭിഷേകത്തിന് ഉപയോഗിക്കുന്ന പനിനീര്‍, നെയ്യ്, ഭസ്മം എന്നിവ പൂര്‍ണമായും ശുദ്ധമായിരിക്കണം. മകരവിളക്ക് കഴിഞ്ഞ് മകരം അഞ്ചിന് നടക്കുന്ന കളഭാഭിഷേകം ദേവസ്വം ബോ ര്‍ഡ് തന്നെ നടത്തണം. ശുദ്ധമായ ചന്ദനമേ ഇതിനുപയോഗിക്കാവൂ. ഗണപതിയുടെ ആചാരങ്ങളില്‍ അവഗണന കാണുന്നതായി താംബൂല ലക്ഷണത്തില്‍ കണ്ടു. ഇതിനു പരിഹാരമായി വര്‍ഷത്തില്‍ ഒരിക്കല്‍ പ്രത്യേക കലശാഭിഷേകവും പൂജയും വേണം. അ യ്യപ്പന് നിത്യവും ചാര്‍ത്തേണ്ട ആഭരണങ്ങളും കിരീടങ്ങളും അണിയിക്കുന്നില്ലെന്നും കണ്ടു. ഭക്തര്‍ സമര്‍പ്പിക്കുന്ന അങ്കികളും സ്വര്‍ണാഭരണങ്ങളും സൂക്ഷിക്കാന്‍ സന്നിധാനത്തില്‍ തന്നെ സ്ട്രോങ് റൂം ഉണ്ടാക്കണമെന്നു നിര്‍ദേശിച്ചു. മണിമണ്ഡപത്തിലെ കളമെഴുത്തിലും പാട്ടിലും ലോപം ഉണ്ടാകുന്നതായും പൂര്‍വാചാര പ്രകാരം അത് നടത്തണമെന്നും നിര്‍ദേശിച്ചു. പരിചാരക കുടുംബവുമായി ബന്ധപ്പെട്ട് പാകപ്പിഴകള്‍ കാണുന്നു. സുബ്രഹ്മണ്യ ശബരിമലയുമായി ബന്ധപ്പെട്ട ക്ഷേത്രത്തിന് അനിഷ്ടങ്ങള്‍ സംഭവിച്ചതായും ഉടന്‍ പരിഹാരം കാണണമെന്നും നിര്‍ദേശിച്ചു. മേല്‍ശാന്തിയുടെ മകള്‍ ആചാരം ലംഘിച്ചു ദര്‍ശനം നടത്തിയതിന് ചെയ്ത പരിഹാരക്രിയ ഫലപ്രദമല്ലെന്നും തെളിഞ്ഞു. ദേവന് പ്രത്യേക നിവേദ്യം സമര്‍പ്പിച്ച് മേല്‍ശാന്തി ആയിരത്തിയെട്ട് തവണ അപരാധ സൂത്രം ചൊല്ലി മാപ്പപേക്ഷിക്കണമെന്നും നിര്‍ദേശിച്ചു.

ശബരിമല ക്ഷേത്രത്തിലെ കൊടിമരത്തിനു ജീര്‍ണത സംഭവിച്ചതായും മാളികപ്പുറത്ത് കാവ് സമ്പ്രദായത്തിലെ നവീകരണമേ പാടുള്ളൂ എന്നും മണിമണ്ഡപത്തെ മൂലസ്ഥാനമാക്കി സൂക്ഷിക്കണമെന്നും ദേവപ്രശ്നത്തില്‍ തെളിഞ്ഞു. അഷ്ടമംഗല പ്രശ്നത്തില്‍ സ്ഥിരം രാശി വന്നതിനാല്‍ മാളികപ്പുറത്തിന്റെ പഴമ നിലനിര്‍ത്തണമെന്നും ശ്രീകോവിലിന് മാറ്റം പാടില്ലെന്നും കണ്ടു. മണിമണ്ഡപം പൊളിക്കുകയോ ദിശമാറ്റുകയോ ചെയ്യരുത്. നാഗരാജ പ്രതിഷ്ഠയും നവഗ്രഹ ക്ഷേത്രവും കാലാന്തരത്തില്‍ ഉണ്ടായതിനാല്‍ അവയുടെ സ്ഥാനം പുനഃക്രമീകരിക്കാം.

മലദൈവങ്ങള്‍ക്ക് സുരക്ഷിത സ്ഥാനമാവാം. അയ്യപ്പന്റെ ശ്രീകോവിലില്‍ നിന്ന് പതിനെട്ടാംപടി വരെയുള്ള ദൂരം മറ്റു മൂന്നു വശത്തേക്കുമെടുത്ത് തിരുമുറ്റം വിപുലീകരിക്കാം. ആഴിയുടെ സ്ഥാനം മാറ്റാതെ നവീകരിക്കാം. അരവണ നിര്‍മാണ ശാലയ്ക്ക് തിടപ്പള്ളിയുടെ സ്ഥാനമാണെന്നും അവിടെ നിന്ന് മാറ്റേണ്ടതില്ലെന്നും കണ്ടു. എന്നാല്‍, വിതരണത്തിനു കൂടുതല്‍ സ്ഥലങ്ങള്‍ ക്രമീകരിക്കുന്നതില്‍ തെറ്റില്ല. വലിയ നടപ്പന്തല്‍ ക്ഷേത്രത്തിന്റെ ഭാഗമല്ലാത്തതിനാല്‍ വികസിപ്പിക്കുന്നതിന് തടസ്സമില്ല. പുതിയ ഭസ്മക്കുളം നിര്‍മിക്കാം. വടക്കേ നടയുടെ ഭാഗത്ത് ആദികാലത്തുണ്ടായിരുന്ന ഭസ്മക്കുളം പുനരുദ്ധരിക്കുകയോ കിണറെങ്കിലും നിര്‍മിക്കുകയോ വേണം. 

നാലാം ഭാവത്തില്‍ ശനിയുടെ ദൃഷ്ടി ഉള്ളതിനാല്‍ കൊടിമരത്തിലെ വാഹനത്തിന് അശുദ്ധി ഉണ്ടെന്നു കണ്ടു. ദൈവജ്ഞന്‍ യാത്ര പുറപ്പെട്ടപ്പോള്‍ കുതിരയെ കണ്ടത് നിമിത്തമായി പരിഗണിച്ച് കൊടിമരത്തെപ്പറ്റി വിശദമായി ചിന്തിച്ചു. കൊടിമരത്തിന്റെ അടിഭാഗത്ത് ജീര്‍ണത സംഭവിച്ചതിനാല്‍ പുതിയ കൊടിമരം ഉണ്ടാകണം. കോണ്‍ക്രീറ്റിനു പകരം തടി കൊണ്ടുള്ളതാകണം കൊടിമരം. 

ചെറുവള്ളി നാരായണന്‍ നമ്പൂതിരിയാണ് പ്രധാന ദൈവജ്ഞന്‍. കൂറ്റനാട് രാവുണ്ണിപ്പണിക്കര്‍, തൃക്കുന്നപ്പുഴ ഉദയകുമാര്‍, പൂക്കാട് കരുണാകര പണിക്കര്‍, ബിജു നമ്പൂതിരി ബാലുശേരി, അഖിലേഷ് ബാബു പണിക്കര്‍, വാസുദേവനുണ്ണി തലവൂര്‍ എന്നിവരാണ് സഹദൈവജ്ഞര്‍. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ രാശി പൂജയോടെ ആയിരുന്നു തുടക്കം. തന്ത്രിമാരായ കണ്ഠര് മഹേശ്വരര്, കണ്ഠര് രാജീവര് എന്നിവര്‍ താന്ത്രികമായും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം. പി. ഗോവിന്ദന്‍ നായര്‍, അംഗങ്ങളായ സുഭാഷ് വാസു, പി. കെ. കുമാരന്‍, കമ്മിഷണര്‍ പി. വേണുഗോപാല്‍, ചീഫ് എന്‍ജിനീയര്‍ ജോളി ഉല്ലാസ് എന്നിവര്‍ ഭരണപരമായും ദൈവജ്ഞന്റെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കി. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1